Thursday, January 2, 2014

തെരുവിന്‍റെ മരണപാഠങ്ങള്‍


കടത്തിണ്ണയുടെ കീറിയ മേല്‍ക്കൂരയില്‍
നിലാവ് പൂത്തപ്പോഴാണ്
ചങ്ങലയില്ലാത്ത തെരുവുപട്ടിയുടെ
ഉച്ചത്തിലുള്ള ഓരിയിടല്‍ ..
ഉറങ്ങിക്കിടന്നവരുടെ സ്വപ്നത്തില്‍
കയറുമായി കാലന്‍ പുലരും വരെ
അക്ഷമനായി നടന്നു ..
ചിലരെല്ലാം മരണം കാത്ത്
കണ്ണൊന്നു ചിമ്മാതെ കിടന്നു..
എവിടെ
എപ്പോള്‍
എന്ന മുന്തിയ ഇനം ചോദ്യങ്ങളില്‍ കടിച്ച്
കൂട്ടിലടച്ച നായ്ക്കള്‍
മതിലിനുള്ളില്‍ മടിയോടെ മുറുമ്മി...
തൊലിതുളച്ചിറങ്ങിയ
കല്ലിന്‍റെ മൂര്‍ച്ചയിലേയ്ക്ക്
കാലന്‍റെ പിടി മുറുകിയപ്പോള്‍
ഓരിയിട്ട വിശന്ന നായക്ക്
നാളെയില്‍നിന്നും പാഞ്ഞു വരുന്ന
അനേകം കല്ലുകളില്‍നിന്നും
മോചനമായിരുന്നു ..
ചത്തുമലച്ച ശ്വാനന്‍റെ
പ്രാണനും വലിച്ചുകൊണ്ട്
കാലം പോകുന്നത് നോക്കി
ഒരു തെരുവു മാത്രം പിടഞ്ഞതെന്തിനാവാം ?
ചുറ്റിലുമായിരം ഭയങ്ങള്‍ നാട്ടി
നടുവില്‍ അസ്വസ്ഥമായുറങ്ങുന്നവര്‍ മാത്രം
ഒന്ന് വിങ്ങിയതെന്തിനാവാം ?

(ഡിസംബര്‍ ലക്കം സമയം മാഗസിനില്‍ വന്നത് )

3 comments:

  1. പച്ച ജീവിതത്തിന്റെ നിലാവ് പൂക്കുന്ന ഇടങ്ങൾ

    വളരെ നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete
  2. തെരുവിനെന്നും പറയാനുണ്ട് ചില കഥകള്‍;
    പാടാനുണ്ട് ചില കവിതകള്‍.

    പുതുവര്‍ഷത്തിലെ ആദ്യ രചനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete