Saturday, May 17, 2014

ചോദ്യവും ഉത്തരവും

"നിനക്ക് എന്നോട് എത്രയാ ഇഷ്ടം ?"
ഉത്തരം തേടി ഞാന്‍
ആകാശവും കടലുമൊക്കെ കടന്ന്
നക്ഷത്രങ്ങളും
മണല്‍ത്തരികളുമൊക്കെ എണ്ണി
എന്നിട്ടും,
കിട്ടുന്ന ഉത്തരങ്ങളൊന്നും തികയാതെ
നിന്‍റെ മുന്‍പില്‍ നിശ്ശബ്ദയായി ഇരിക്കും

ഉത്തരമില്ലേയെന്ന്
കുഞ്ഞുകുട്ടിയെപ്പോലെ വാശിപിടിച്ചിട്ട്
വീണ്ടും നീ ചോദിക്കും ,
"ഈ ലോകത്ത് നിനക്ക്
ആരോടാണ് ഏറ്റവും ഇഷ്ടം ? "
ഈ പ്രപഞ്ചത്തിലെ
കോടാനുകോടി ജനങ്ങളില്‍നിന്നും
എണ്ണിപ്പെറുക്കി ഞാന്‍
കുറച്ചു പേരെ മാത്രം അരിച്ചെടുക്കുo
എനിക്കൊപ്പം ഉണ്ടായിരുന്നവരും
ഉള്ളവരും
ഉണ്ടാകേണ്ടവരും
മുന്നിലൂടെ കടന്നു പോകും...

വാക്കുകളിലേയ്ക്ക്
വിവര്‍ത്തനം ചെയ്യപ്പെടാത്ത
എന്‍റെ മൌനം കൊണ്ട് നിന്നെ
നോവിക്കയാണ് ഞാന്‍ എന്നറിയാം ..

എങ്കിലും,
നിന്നോടെനിക്ക് എത്രയാ ഇഷ്ടമെന്ന ചോദ്യത്തിന്‍റെ
ഉത്തരമാകാന്‍ മാത്രം വലുതായി
ഇന്നോളമൊന്നും
ഞാന്‍ അറിഞ്ഞിട്ടോ കണ്ടിട്ടോ ഇല്ല..

ഇനിയും നിന്‍റെ രണ്ടാമത്തെ ചോദ്യത്തിന്
പ്രസക്തിയുണ്ടെങ്കില്‍,
നീയാണ് എന്‍റെ ലോകമെന്നിരിക്കെ ,
ഈ ലോകത്തില്‍ മറ്റെന്തിനോട്
നിന്നെ ഞാന്‍ ചേര്‍ത്തു വയ്ക്കും ?

ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്ത
ഉത്തരങ്ങള്‍
ഈ മൌനത്തിലൂടെ ഞാന്‍ നിന്നിലേയ്ക്ക്
പകരുകയാണ്.. 

ഒറ്റനിറം കൊണ്ടുള്ള ഞാനെന്ന വര:


എല്ലാ വരകളും 
ഉരുകിയൊലിച്ചു പോകുന്ന 
ഒരു കൊടുംവേനല്‍ ക്യാന്‍വാസില്‍ 
തനിച്ചിരുന്ന് , 
ചിത്രകാരാ 
ഞാന്‍ നിന്നെയോര്‍ക്കുകയാണ് ..

കാലം പൊള്ളുന്നു !
ഇവിടെയിപ്പോള്‍
ഞാന്‍ മാത്രമാണ് ,
ഏകാന്തതയുടെ ഒറ്റനിറത്തിന്
നീ എന്‍റെ പേരിട്ടു പോയി..

വിരല്‍ത്തുമ്പിനാലെന്‍റെ
ഇളം നിറത്തിലേയ്ക്ക്
ഒരിക്കല്‍
നീ തിരികെ വന്നിട്ട് ,
കൂട്ടി ചേര്‍ക്കണം
തണലിനായി
ഒരു തളിര്‍ച്ചില്ലയെങ്കിലും...

എങ്കില്‍,
നിന്‍റെ പേരില്‍ ഞാന്‍
ഇനി ഓരോ ഋതുവിനെയും
ഓര്‍ക്കും..

അമ്മയ്ക്ക്:



ഉപമകള്‍ക്ക് അതീതമായ,
അളവുകള്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന
ഈ സ്നേഹത്തിനു 
മടിയില്‍ക്കിടക്കുമ്പോഴെല്ലാം 
ഞാനൊരു കൈകുഞ്ഞിനെപ്പോലാവും..
അമ്മയെന്ന രണ്ടക്ഷരങ്ങള്‍ക്ക് 
പകരംവയ്ക്കാന്‍ ഈ ലോകത്തിലോ അതിനപ്പുറമോ മറ്റൊന്നുമില്ലെന്ന്
ജീവിച്ചു കാണിക്കുന്ന 
സ്ത്രീയുടെ മടിയിലെത്തിയാല്‍
മറഞ്ഞുപോകുന്നതാണെന്‍റെ
നോവുകളെല്ലാം..
അതിനൊക്കെ ഏറെ മുന്‍പ്
വെറുമൊരു ആകാശത്തിലോ
കടലിലോ പ്രപഞ്ചത്തിലോ
മറ്റേതു സ്നേഹവും
ഒതുങ്ങിപ്പോയെക്കും ...

കണ്ണുപൊത്തിക്കളി

ഇരുളിലും നിഴലിലും പുതഞ്ഞുപോകുന്ന നിലവിളിയിലൂടെ തീവണ്ടികള്‍ കൂവിയോടുമ്പോള്‍ ,മുറിവുകള്‍ പൂക്കുന്ന നിശ്ശബ്ദതയിലെവിടെയോ സത്യവും വെളിച്ചവും കണ്ണുപൊത്തിക്കളിക്കുന്നു..

നീയില്ലാത്ത എഴുത്ത് :

എഴുതിക്കൂട്ടിവച്ചതിലും 
എഴുതാതെ അടക്കിപ്പിടിച്ചതിലും
ശ്വാസം കിട്ടാത്ത രീതിയില്‍ 
നിന്നെ ഞാന്‍ 
ഞെരിച്ചു വച്ചിട്ടുണ്ട്... 

ഇടവേളയ്ക്കു ശേഷo
വീണ്ടും 
വാക്കുകളേക്കുറിച്ച്
ഓര്‍ക്കുമ്പോള്‍ തന്നെ
നീ സുസജ്ജമായി
മുന്നില്‍ നില്‍ക്കും ...

എന്ത് ചെയ്യാന്‍ ??

നിന്നെ വീണ്ടും വീണ്ടും
എന്നില്‍ നിറച്ചുവയ്ക്കാന്‍
നീ തയ്യാറാകുവോളം ,
ഞാനും നിനക്കുവേണ്ടി മാത്രം
ശൂന്യമായിപ്പോകും...

പിന്നെ, നിന്നെപ്പറ്റിയല്ലാതെ എന്തെഴുതാന്‍ ...