Wednesday, January 21, 2015

പ്രാര്‍ഥനകള്‍

നഷ്ടപ്പെട്ട ഒന്നിന് വേണ്ടി
ഒരക്ഷരമാല മുഴുവന്‍ കൊണ്ട്
ഒരു കണ്ണിലെ സകല
മുള്ളുകളും കുത്തി
പ്രാര്‍ഥിച്ചു യാചിക്കുന്ന
ചിലരുടെ പകലുകള്‍
രാത്രിയോളം ഇരുണ്ടതും
മനസ്സില്‍ പെയ്യുന്ന മഴ
നീറ്റലോടെ പോള്ളുന്നതുമാണ്

മൌനം

നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം 
ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ 
കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ 
മറ്റൊരു പേരാണ് മൌനം

എന്നില്‍ നിന്നും നമ്മിലേയ്ക്ക്

ധൃതിയില്‍ പാതിമാത്രം
ഇസ്തിരിയിട്ട വസ്ത്രങ്ങള്‍
ഞാന്‍
പശമുക്കി വടിപോലാക്കി
പൂമണം പുരട്ടി
ചുളിവില്ലാതെ അടുക്കി വയ്ക്കും
അലമാരയിലവിടിടായി ചിതറിക്കിടക്കുന്ന
പഴയകാല കണക്കുകളും
പേപ്പറുകളും
കാലിക്കുപ്പികളും അടപ്പുകളും
ഏതോ കാലത്തെ പാഠപുസ്തകങ്ങളും
സോപ്പുകവറുകളും
ചീട്ടും
പൌഡര്‍ടിന്നുകളും
ദൂരേയ്ക്കെറിഞ്ഞുകളഞ്ഞ്
പുതിയ പുതിയ സ്വപ്നങ്ങളെ
ഞാന്‍
വൃത്തിയായി അലങ്കരിച്ചു വയ്ക്കും
സ്ഥിരമായ
രണ്ടുകൂട്ടം കറികളില്‍നിന്നും
നിന്‍റെ നട്ടുച്ചയിലേയ്ക്ക്
ഏറ്റവും പ്രിയമുള്ളവ
വിരുന്നുവരും
കഴുകാതെ കൂട്ടിയിട്ട
അടുക്കളപ്പുറത്തെ
എച്ചില്‍പ്പാത്രങ്ങളിലൂടെ
തങ്കമോതിരമിട്ട വിരലുകള്‍
അടുക്കോടെ ഒഴുകിനടക്കും
തിരക്കിട്ടിറങ്ങിപ്പോകുമ്പോള്‍ മുതല്‍
നിന്‍റെ നിഴലനക്കം അകലെയുണരും വരെ,
ഒരു സന്ധ്യ
നിന്‍റെ പൂമുഖത്ത്
ചെറുതായി പരിഭവിച്ചു
തുടുത്തു നില്‍ക്കും
നിന്‍റെ ഇളംനീല ജനാലവിരിപ്പിലൂടെ
വയലറ്റ് നിറമുള്ള
എന്‍റെ ഇലകള്‍ തുന്നിക്കയറുമ്പോള്‍
നിറമൊന്നുമില്ലാത്ത കിടക്കയിലേയ്ക്ക്
നമ്മള്‍ കടുംചുവപ്പ് ചൂടില്‍
ചുറ്റിപ്പിണയും
മയില്‍‌പ്പീലി കാറ്റിലാടുന്ന
ചെറുവേനല്‍പ്രഭാതത്തില്‍
മഞ്ഞുപോലെ നിന്‍റെ നെഞ്ചിലൊരു
മുത്തുമാല പറ്റിച്ചേര്‍ന്നു കിടക്കും..
മുടിയിഴകള്‍ നിന്‍റെ കണ്ണുകള്‍ക്ക്‌
ചുറ്റിലും ഇക്കിളിയിട്ട് നടക്കും..
വിരസതയിലും
ഏകാന്തതയിലും
ഇരുളിലും
പകലിലും
നീ അവളെ കൂടെക്കൂട്ടും
പിണങ്ങിയും ഇണങ്ങിയും
ചിണുങ്ങിയും
ഒരു കൊളുസ്സിന്‍കൊഞ്ചല്‍
എപ്പോഴും
നിന്‍റെ പിന്നാലെയുണ്ടാവും
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള വഴിക്ക്
ഒരു ഈറന്‍ചന്ദനഗന്ധമുണ്ടെന്നു നീ പറയും...