Saturday, January 4, 2014

പാതവിളക്കുകള്‍

പൊട്ടിക്കരഞ്ഞുകൊണ്ട്,
രാത്രിയുടെ
അനന്തമായ പെരുവഴിയില്‍
തനിച്ചിരുന്നവരുടെ നിദ്രയെ
മങ്ങിയ വെളിച്ചം കൊണ്ട്
മൂടിപ്പിടിച്ചിട്ടുണ്ട്
ചില വിളക്കുമരങ്ങള്‍ ...
പാഠപുസ്തകത്തിന്‍റെ
മദിപ്പിക്കുന്ന മണത്തില്‍
ഭ്രമിച്ചൊരു കുട്ടിയുടെ
മണ്ണെണ്ണവിളക്കിന്‍റെ  ആര്‍ഭാടം
അണഞ്ഞുപോയപ്പോള്‍ ,
കണ്ണുചിമ്മാതെ കൂട്ടിരുന്നിട്ടുണ്ട്
ചില വഴിവിളക്കുകള്‍..
വേനലറുതിയുടെ
വേവുന്ന മണ്ണിനടിയില്‍
വിശന്നു കിടന്ന പാമ്പിന്‍കുഞ്ഞുങ്ങളെ
വിളിച്ചു വരുത്തി ,
ഈയാംപാറ്റകളെ സമ്മാനിച്ചിട്ടുണ്ട്
ദാനശീലരായ വഴിക്കണ്ണുകള്‍ ..
ഇരുട്ടിന്‍റെ ഓരോ
കുഴിയിലുമിറങ്ങി നിന്ന്
ഈ വഴി പോകരുതേയെന്ന്‍
പാവമൊരു വൃദ്ധനോട്
പറഞ്ഞതുമൊരു വിളക്കുമരം..
വളവു തീരുവോളം
തനിച്ചു പോകുന്ന പെണ്‍കുട്ടിയുടെ
ചെലത്തുമ്പിനെ തിളക്കിക്കൊണ്ട്
കൂട്ടുപോയതും സന്ധ്യയുടെ
കുന്നിറങ്ങിവന്നൊരു
പാതവിളക്കിന്‍റെ കാരുണ്യം തന്നെ..
പകലില്‍ ,
ഞാന്‍ മറന്നിട്ടും
എന്നിലേയ്ക്ക് നീണ്ടു വന്ന്
തണലിന്‍റെ ഒരു വിരല്‍ നീട്ടിയതും
വഴിവിളക്കുകളുടെ മഹാമനസ്കത..
എങ്കിലും ചില രാത്രികളുടെ
മഹാദുരിതത്തിലേയ്ക്ക്
മിഴിപൂട്ടി നിന്ന്
പാതവിളക്കുകള്‍ വിതുമ്പുന്നത്
ഏതു പഥികന്‍റെ വഴി മായക്കാനാണ് ??


(ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത് )

1 comment:

  1. വെളിച്ചത്തിലേക്ക് വിരൽ നീട്ടുന്ന വിളക്കുകൾ..

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete