Thursday, November 27, 2014

ഇല്ല ഇല്ല എന്ന് മിടിക്കുന്ന ഹൃദയമേ..:


ഏതു ചോദ്യത്തിനും
എവിടെയോ ഒരു ഉത്തരമുണ്ട്
ഏതു മരുഭൂമിയിലും
ഒരു കുളിര്‍ക്കാറ്റുണ്ട്
ഏല്ലാ കണ്ണീരിലും
ഒരു ചിരിയുണ്ട്
വരള്‍ച്ചയുടെ
ഹൃദയത്തിലും ഉറവകളുണ്ട്
ഏതു പൂര്‍ണ്ണതയിലും
ഇല്ലായ്മകളുണ്ട്
ഏതു മുറിവിലും
സാന്ത്വനമുണ്ട്
ശിശിരങ്ങള്‍ക്കെല്ലാം
വസന്തവുമുണ്ട്
എവിടെ പോയാലും
ഒളിച്ചിരുന്നാലും
വീണ്ടും കണ്ടെത്തുന്നൊരു വഴിയുണ്ട്
നഷ്ടപ്പെട്ടു പോകുന്നതെന്തും
തിരികെ കൊണ്ടുവരുന്ന ഓര്‍മ്മയുണ്ട്
ജീവന്‍റെ കോണുകളിലെല്ലാം
മരണത്തിന്‍റെ കയ്യൊപ്പുണ്ട്
ഓരോ തളിരിലും
വേരിന്‍റെ സ്പന്ദനവും
മുകിലിന്‍റെ സ്പര്‍ശവുമുണ്ട്..
ഇന്നേതു ദുഖത്തിനും
ഭൂതകാലത്തിന്‍റെ
ഒരു നാളെയുണ്ട്‌ ..

ആഗ്രഹങ്ങളില്‍ നഷ്ടപ്പെടുന്നത്

നിന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ഹൃദയത്തിനുള്ളില്‍ 
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന 
ഒരു കൊച്ചു മുറി വേണം 
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം.. 
ആത്മാവേ 
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?

Saturday, October 4, 2014

ഗിറ്റാറിസ്റ്റ്

1.പൂമ്പാറ്റകള്‍ പൂവ് തേടുമ്പോള്‍
വസന്തം ഓടിയെത്തുന്നത് പോലെ
ചില വിരല്‍ത്തുമ്പുകള്‍
ആകാശം തേടുമ്പോള്‍
കൂടണയുന്നതാണ് സംഗീതം

2.വിരലുകളില്‍
ചിറകുകള്‍ സൂക്ഷിക്കുന്നവരുണ്ട്
നമ്മെ,
നിറയെ പൂക്കുന്ന
ചെടികളാക്കുന്നവര്‍.. !
അവരുടെ ചിറകുകള്‍
നമ്മുടെ വസന്തങ്ങളെ
അനന്തതയിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകും..

Wednesday, October 1, 2014

അവന്‍ വരയ്ക്കുമ്പോള്‍

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.

അയാള്‍  വരക്കുമ്പോഴെല്ലാം
ഞാനൊരു ശില്‍പ്പമായിരുന്നു.
കണ്ണിമ ഒന്ന് ചിമ്മാതിരുന്നത്  ,
കാറ്റ് വന്നിക്കിളിയിടുമ്പോള്‍ പോലും
മുടിയിഴ ഒന്ന് പാറാതിരുന്നത്
അയാളോടുള്ള
പ്രേമത്തിനാലാണ്.

മണിക്കൂറുകളും ഞാനുo
ക്യാന്‍വാസ്സിനു മുന്നില്‍
നില്‍ക്കും.
അയാള്‍
മഞ്ഞയിലൂടെയും
കറുപ്പിലൂടെയും
പച്ചയിലൂടെയും ഒഴുകിനടക്കും.

പ്രേമത്തിന്‍റെ ഒറ്റവര്‍ണ്ണത്തില്‍
ഒറ്റ വേഗത്തില്‍
ഒരേ ദിശയില്‍
ദൃഷ്ടി പായിച്ച്
ഞാന്‍ നിര്‍ജ്ജീവമാകും

ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ
കണ്ണിലെ നിലാവ് ഞാന്‍ പുതച്ചു.
ഓരോ പടവും വരച്ചുതീരുമ്പോഴുള്ള
അയാളുടെ നെഞ്ചിലെ
തിര  ഞാന്‍ കാതോര്‍ത്തു.
ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ ചുണ്ടിലെ
സൂര്യോദയം ഞാന്‍ കുടിച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ കയ്യിലെ കടല്‍വിരിവില്‍
ഞാന്‍ എന്നെ മൂടിവച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ വിരലറ്റങ്ങളിലെ പൂക്കളെ
ഞാനുമ്മ വച്ചു.

എന്നെ അയാള്‍ പല നിറങ്ങള്‍
ഉടുപ്പിക്കുന്നതും ,
ഓരോ ചിത്രത്തിലും
എന്‍റെ കണ്ണുകള്‍
നക്ഷത്രമാവുന്നതും കണ്ടു.
ശരീരത്തിന്‍റെ എല്ലാ മടക്കുകളിലും
പ്രേമത്തിന്‍റെ നെല്‍പ്പാടങ്ങള്‍
അയാള്‍ വരച്ചെടുത്തു.
എന്‍റെ ആകാശത്തിലെ ഓരോ
മേഘങ്ങളിലും അയാളുടെ
ചായങ്ങള്‍
കിളികളായി പറക്കുന്നുണ്ടായിരുന്നു.
എന്‍റെ വലത്തെ കവിളില്‍
ആമ്പലുകള്‍ വിടരുന്നതും
അതില്‍
സൂര്യനസ്തമിക്കുന്നതും
എങ്ങിനെയെന്ന്‍
അദ്ഭുതത്തോടെ ഞാന്‍ നോക്കി.

പൂന്തോട്ടത്തിലെത്തിയ കുട്ടിയെ പോലെ
വിരിഞ്ഞു നില്‍ക്കുന്ന
ഓരോ നിറത്തെയും
ഇറുത്തെടുത്തു ചൂടി.

അയാള്‍ വരയ്ക്കുമ്പോള്‍
നിശ്ചലയാവുന്ന എന്നെ
കൊടുങ്കാറ്റാക്കി ഭൂമിയുടെ
ഓരോ മുഴക്കങ്ങളിലേയ്ക്കും
പറത്തിവിട്ടു.
അയാളും ഞാനും തമ്മിലുള്ള
മഴവില്‍പ്പാലം
വെയിലിലും മഴയിലും ചിരിച്ചുനിന്നു.

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.
അയാളെന്നെ ആകാശവും
ഭൂമിയും കടലും
കൊടുങ്കാറ്റുമാക്കി..




Saturday, August 16, 2014

മോഹിപ്പിച്ചു മായുന്നവ

ഓരോ സ്വപ്നത്തിന്റെയും
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !

Sunday, June 15, 2014

ആന ഒരു കാടാണ്

ആനയുടെ കണ്ണുകളില്‍
നോക്കിയാല്‍ കാണാം
ഒരു തടാകത്തിന്‍റെ
അല്ലെങ്കില്‍
ഒരു പുഴയുടെ
ഒരു നദിയുടെ നിശബ്ദത.. !

ഏതു കുത്തൊഴുക്കിലും
പുഴയുടെ ആഴം ശാന്തമാണ് .. !

ഇടയ്ക്ക് വെറുതെ ഒന്ന്
കവിഞ്ഞൊഴുകുമെന്ന് മാത്രം..

കാട്ടുതീ വന്നു നക്കിയെടുത്ത
ഒരു കാട് പോലെയാണ്
ആനയുടെ പുറം

പിഴുതെടുത്ത് മറിച്ചിടുന്ന മരങ്ങളും
ഓടിത്തിമിര്‍ക്കുന്ന വനാന്തരങ്ങളും
കരിപ്പാടുകളില്‍ ശൂന്യമായത് പോലെ
ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന
കുറ്റികള്‍ മാത്രമുള്ള ഭൂമിയല്ലേ

ആനയുടെ പുറമെന്ന് നോക്കൂ ..
ചങ്ങല കിലുക്കി
വഴിയിലൂടെ പോകുമ്പോള്‍
ശ്രദ്ധിച്ചാല്‍ കേള്‍ക്കാം
നിലക്കാത്തൊരു മുരള്‍ച്ച
മുറിവേറ്റു കരയുന്നൊരു
കാടിന്‍റെ നോവ്‌.. !

ആണി കൊളുത്തി വലിച്ചുകീറിയ
ഒരു ഉത്സവകാലത്തിന്‍റെ
ചിന്നംവിളി
വഴിയിലൂടെ നടന്നു പോകുന്നുണ്ട്..

ആന വലുതായിട്ടല്ല
കാട് ചെറുതായിട്ടാണ്
മനുഷ്യര്‍ക്കിടയിലൂടെ നടക്കുന്നത്..

(ജൂണ്‍ 2014 ലക്കം അകം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

അറിയാനാവാത്തത്

നിന്നിലേയ്‌ക്ക് വളർന്നു
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?

Saturday, June 7, 2014

മായ്ച്ചു മായ്ച്ച് അറ്റത്തെത്തുമ്പോള്‍

ചിന്തിച്ചു ചിന്തിച്ച്
അങ്ങ് അറ്റത്തോളം എത്തുമ്പോള്‍
ഞാന്‍ കരുതും
ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം
നീ നിറഞ്ഞുനില്‍ക്കുമെന്ന്. 

തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ വന്നയിടങ്ങളിലെങ്ങും
നീയുണ്ടാവില്ല.

നിന്നെ തുന്നി വച്ച പൂക്കളെല്ലാം
കൊഴിഞ്ഞിട്ടുണ്ടാവും ,

നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം
പെയ്യ്തൊഴിഞ്ഞിട്ടുണ്ടാവും,

നിന്നെ കാത്തു വച്ച ഓളങ്ങളെല്ലാം
എങ്ങോ എന്നോ
ഒഴുകിപ്പോയിട്ടുണ്ടാവും,

നിന്നെ എഴുതിയ ഇടങ്ങളെല്ലാം
പൊടിമൂടിയിട്ടുണ്ടാവും,

നീ നീ
എന്ന് ഞാന്‍
പാടി പഠിപ്പിച്ച മുഴക്കങ്ങളൊക്കെ
മാറാലകളില്‍ തട്ടിചിതറി
നിശ്ശബ്ദമായിട്ടുണ്ടാവും,

നിന്നെ തിരക്കി
ഞാന്‍ പോയിടത്തെങ്ങും
നീ ഉണ്ടായിരുന്നില്ല
ഉണ്ടായിരിക്കും അഥവാ
ഉണ്ടാവണം
എന്ന് ഞാന്‍ ഊഹിച്ചതോ
ആഗ്രഹിച്ചതോ ആയിരിക്കാം.

ഒരിക്കലും ഞാന്‍ ചെന്നെത്താത്ത
ഏതോ ദൂരത്തിന്‍റെ തുഞ്ചത്തിരുന്ന്‍
നക്ഷത്രങ്ങളെ നെയ്യ്തു കൂട്ടുന്ന
സ്വപ്നത്തെ തിരഞ്ഞ്,
പൊടിയിലും
മണ്ണിലും നടക്കുകയാണ് ഞാനെന്ന്‍
അറിയാഞ്ഞിട്ടല്ല,

ഈ തിരച്ചിലിലെവിടെയോ
നീയറിയാതെ
നിന്‍റെ നക്ഷത്രവെളിച്ചം
എന്നിലേയ്ക്ക്
ചോര്‍ന്നു വീഴുന്നുണ്ടെന്നുള്ള
ബോധ്യമാണ്
എന്‍റെ ജീവിതമെന്നത്കൊണ്ടാണ്.

Saturday, May 17, 2014

ചോദ്യവും ഉത്തരവും

"നിനക്ക് എന്നോട് എത്രയാ ഇഷ്ടം ?"
ഉത്തരം തേടി ഞാന്‍
ആകാശവും കടലുമൊക്കെ കടന്ന്
നക്ഷത്രങ്ങളും
മണല്‍ത്തരികളുമൊക്കെ എണ്ണി
എന്നിട്ടും,
കിട്ടുന്ന ഉത്തരങ്ങളൊന്നും തികയാതെ
നിന്‍റെ മുന്‍പില്‍ നിശ്ശബ്ദയായി ഇരിക്കും

ഉത്തരമില്ലേയെന്ന്
കുഞ്ഞുകുട്ടിയെപ്പോലെ വാശിപിടിച്ചിട്ട്
വീണ്ടും നീ ചോദിക്കും ,
"ഈ ലോകത്ത് നിനക്ക്
ആരോടാണ് ഏറ്റവും ഇഷ്ടം ? "
ഈ പ്രപഞ്ചത്തിലെ
കോടാനുകോടി ജനങ്ങളില്‍നിന്നും
എണ്ണിപ്പെറുക്കി ഞാന്‍
കുറച്ചു പേരെ മാത്രം അരിച്ചെടുക്കുo
എനിക്കൊപ്പം ഉണ്ടായിരുന്നവരും
ഉള്ളവരും
ഉണ്ടാകേണ്ടവരും
മുന്നിലൂടെ കടന്നു പോകും...

വാക്കുകളിലേയ്ക്ക്
വിവര്‍ത്തനം ചെയ്യപ്പെടാത്ത
എന്‍റെ മൌനം കൊണ്ട് നിന്നെ
നോവിക്കയാണ് ഞാന്‍ എന്നറിയാം ..

എങ്കിലും,
നിന്നോടെനിക്ക് എത്രയാ ഇഷ്ടമെന്ന ചോദ്യത്തിന്‍റെ
ഉത്തരമാകാന്‍ മാത്രം വലുതായി
ഇന്നോളമൊന്നും
ഞാന്‍ അറിഞ്ഞിട്ടോ കണ്ടിട്ടോ ഇല്ല..

ഇനിയും നിന്‍റെ രണ്ടാമത്തെ ചോദ്യത്തിന്
പ്രസക്തിയുണ്ടെങ്കില്‍,
നീയാണ് എന്‍റെ ലോകമെന്നിരിക്കെ ,
ഈ ലോകത്തില്‍ മറ്റെന്തിനോട്
നിന്നെ ഞാന്‍ ചേര്‍ത്തു വയ്ക്കും ?

ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്ത
ഉത്തരങ്ങള്‍
ഈ മൌനത്തിലൂടെ ഞാന്‍ നിന്നിലേയ്ക്ക്
പകരുകയാണ്.. 

ഒറ്റനിറം കൊണ്ടുള്ള ഞാനെന്ന വര:


എല്ലാ വരകളും 
ഉരുകിയൊലിച്ചു പോകുന്ന 
ഒരു കൊടുംവേനല്‍ ക്യാന്‍വാസില്‍ 
തനിച്ചിരുന്ന് , 
ചിത്രകാരാ 
ഞാന്‍ നിന്നെയോര്‍ക്കുകയാണ് ..

കാലം പൊള്ളുന്നു !
ഇവിടെയിപ്പോള്‍
ഞാന്‍ മാത്രമാണ് ,
ഏകാന്തതയുടെ ഒറ്റനിറത്തിന്
നീ എന്‍റെ പേരിട്ടു പോയി..

വിരല്‍ത്തുമ്പിനാലെന്‍റെ
ഇളം നിറത്തിലേയ്ക്ക്
ഒരിക്കല്‍
നീ തിരികെ വന്നിട്ട് ,
കൂട്ടി ചേര്‍ക്കണം
തണലിനായി
ഒരു തളിര്‍ച്ചില്ലയെങ്കിലും...

എങ്കില്‍,
നിന്‍റെ പേരില്‍ ഞാന്‍
ഇനി ഓരോ ഋതുവിനെയും
ഓര്‍ക്കും..

അമ്മയ്ക്ക്:



ഉപമകള്‍ക്ക് അതീതമായ,
അളവുകള്‍ അര്‍ത്ഥശൂന്യമായിപ്പോകുന്ന
ഈ സ്നേഹത്തിനു 
മടിയില്‍ക്കിടക്കുമ്പോഴെല്ലാം 
ഞാനൊരു കൈകുഞ്ഞിനെപ്പോലാവും..
അമ്മയെന്ന രണ്ടക്ഷരങ്ങള്‍ക്ക് 
പകരംവയ്ക്കാന്‍ ഈ ലോകത്തിലോ അതിനപ്പുറമോ മറ്റൊന്നുമില്ലെന്ന്
ജീവിച്ചു കാണിക്കുന്ന 
സ്ത്രീയുടെ മടിയിലെത്തിയാല്‍
മറഞ്ഞുപോകുന്നതാണെന്‍റെ
നോവുകളെല്ലാം..
അതിനൊക്കെ ഏറെ മുന്‍പ്
വെറുമൊരു ആകാശത്തിലോ
കടലിലോ പ്രപഞ്ചത്തിലോ
മറ്റേതു സ്നേഹവും
ഒതുങ്ങിപ്പോയെക്കും ...

കണ്ണുപൊത്തിക്കളി

ഇരുളിലും നിഴലിലും പുതഞ്ഞുപോകുന്ന നിലവിളിയിലൂടെ തീവണ്ടികള്‍ കൂവിയോടുമ്പോള്‍ ,മുറിവുകള്‍ പൂക്കുന്ന നിശ്ശബ്ദതയിലെവിടെയോ സത്യവും വെളിച്ചവും കണ്ണുപൊത്തിക്കളിക്കുന്നു..

നീയില്ലാത്ത എഴുത്ത് :

എഴുതിക്കൂട്ടിവച്ചതിലും 
എഴുതാതെ അടക്കിപ്പിടിച്ചതിലും
ശ്വാസം കിട്ടാത്ത രീതിയില്‍ 
നിന്നെ ഞാന്‍ 
ഞെരിച്ചു വച്ചിട്ടുണ്ട്... 

ഇടവേളയ്ക്കു ശേഷo
വീണ്ടും 
വാക്കുകളേക്കുറിച്ച്
ഓര്‍ക്കുമ്പോള്‍ തന്നെ
നീ സുസജ്ജമായി
മുന്നില്‍ നില്‍ക്കും ...

എന്ത് ചെയ്യാന്‍ ??

നിന്നെ വീണ്ടും വീണ്ടും
എന്നില്‍ നിറച്ചുവയ്ക്കാന്‍
നീ തയ്യാറാകുവോളം ,
ഞാനും നിനക്കുവേണ്ടി മാത്രം
ശൂന്യമായിപ്പോകും...

പിന്നെ, നിന്നെപ്പറ്റിയല്ലാതെ എന്തെഴുതാന്‍ ...

Monday, April 28, 2014

കടല്‍

കടലെന്ന് വിളിച്ചത് നീയായത് കൊണ്ട് മാത്രം,
തിരകളില്ലാതെ
ഈ കണ്ണുകളെ ഞാന്‍ കടലാക്കാം..

Thursday, April 24, 2014

പരസ്യപ്പെടുത്താത്ത പരിഭവങ്ങള്‍

ഇടയ്ക്കിടെ അടുക്കളയിലെ
ഏതെങ്കിലും പാത്രത്തിലോ
സ്ലാബിലോ
കൊഴിഞ്ഞു വീഴും
ഒരു പൊടി പരിഭവം
ഉപ്പുള്ള , ഒരു കുഞ്ഞു തുള്ളി

അതിന് എന്‍റെ മാത്രം ഭാഷയാണ്‌
നിനക്ക് അത് മനസ്സിലായിരുന്നെങ്കില്‍
എന്ന് ഞാന്‍ കൊതിക്കും..
പക്ഷെ എന്‍റെ മാത്രമായ ഭാഷ
നിനക്ക് മനസ്സിലാവാതിരിക്കുന്നതില്‍
തെറ്റു പറയാനാവില്ലല്ലോ..

എന്‍റെ നെറുകയില്‍ പതിഞ്ഞ
ആ മഴവിരലുകളില്‍ നിന്നും
നീ എപ്പോഴോ
നിന്‍റെ ലോകത്തിന്‍റെ ,
എന്റേതു കൂടിയായ
നിന്‍റെ ചുമതലകളിലേയ്ക്ക്
തോര്‍ന്നുപോയിരിക്കുന്നു

നിന്നെയോര്‍ത്താല്‍
ഉള്ളില്‍ നിറഞ്ഞിരുന്ന
ചിത്രശലഭങ്ങള്‍ ഏതോ
വസന്തത്തില്‍
തറഞ്ഞു പോയിരിക്കുന്നു..
തൊട്ടടുത്തു നില്‍ക്കുന്ന
ഏറ്റവും ദൂരമുള്ള
ദൂരമാണ് നീയെന്ന്‍
മനസ്സ് പറയുന്നു..

നമ്മുടെ
ഭാവി, കുട്ടികള്‍
അവരുടെ പഠിത്തം
ഓഫീസ്,
സ്കൂള്‍
സ്വന്തം വീട്,
സ്ഥലം ,
വീട്ടിലെ സാധനങ്ങള്‍
ജോലി,
ഇത്യാദി പ്രാരാബ്ദങ്ങളുടെ
ഇടയിലെവിടെയോ
കിടന്നു ഞെരിയുന്നുണ്ട്
ഒരു പെണ്ണും
ഒരു കൂട്ടം
കുഞ്ഞു പരാതികളും

കാലമിട്ട വലിയ പാലത്തിലൂടെ
ഇടയ്ക്കിടെ നമുക്ക് ഒന്ന്
തിരിച്ചു നടന്നുനോക്കേണ്ടേ ?
അവിടെ
എനിക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നിനക്ക് മാത്രമായി
ഒന്നുമുണ്ടായിരുന്നില്ല
നമ്മുടെ ഭാഷയ്ക്ക് അതിരുകളോ
അളവുകളോ ഉണ്ടായിരുന്നില്ല

തിരികെ നടന്നു ചെന്ന്
ഒന്ന് നുള്ളിയെടുത്തു
കൊണ്ട് വരാമോ,
കൊഴിഞ്ഞുപോയ
ശലഭച്ചിറകുകള്‍ ??
നിന്‍റെ
ഒരു നോട്ടത്തില്‍ ,
ഒരു വാക്കില്‍ ,
എന്നിലേയ്ക്ക് പറന്നു വന്നിരുന്ന
ഒരു നൂറു ശലഭങ്ങളെ
ഇനിയും നിനക്ക്
തിരികെ കൊണ്ടുവരാനാവുമോ ?

Wednesday, April 23, 2014

നീലിച്ച ആഗ്രഹം

നീലിച്ചു നീലിച്ചു
നിന്നിലുറങ്ങാന്‍ ഞാനൊരു
നീലാകാശത്തിന്‍
മഴമുത്താവട്ടെ

Tuesday, April 22, 2014

ചൂട് തണുപ്പിലേയ്ക്കും.. തണുപ്പ് ഇല്ലായ്മയിലേയ്ക്കും..:

മാമരം കോച്ചുന്ന
തണുപ്പില്‍
മരവിക്കുന്ന സമയം
ഭൂമി,
അതിന്‍റെ ഇളം ചൂട് കൊണ്ട്
ഉറങ്ങാതെ, അമ്മയെപ്പോലെ
നമ്മെ പുതപ്പിക്കും..

ആകാശത്തു നിന്നും
ഭൂമിയിലേയ്ക്ക്
ആരോ വിത്തുകള്‍
പാകി നിറുത്തിയിട്ടുണ്ടാവും
വിറങ്ങലിച്ചു പോയ
ഓര്‍മ്മയിലൂടെ
വേരാഴ്ന്ന്‍ചെന്ന്
ഒരു ജന്മത്തെ
തിരികെ കൂട്ടിക്കൊണ്ട് വരാന്‍..

പരിഭവിച്ചു പറന്നു പോയ
ഉയിരും കാത്ത്
ശരീരം തനിച്ചു കിടക്കുo
അപ്പോള്‍,
ഞരമ്പിലൂടെ ഒരു പൂവള്ളി
നക്ഷത്രങ്ങളിലേയ്ക്ക് വളരും..

നടന്നതും
വീണതും
പിടിച്ചെണീപ്പിച്ചു നടത്തിയതുമായ
ഓരോ വഴിയിലും
ഓരോ ഇല കൊഴിയും
ഓരോ ഇലയിലും
ഓരോ കണ്ണീരുണ്ടാവും..
ആരുടേതെന്ന്
ആര്‍ക്കും അറിയില്ല

പാടി
വീണ്ടും പാടി
വീണ്ടും വീണ്ടും
വീണ്ടും പാടിയിട്ടും
മറക്കാത്ത ,
വിട്ടു പോവാത്ത
ഗാനങ്ങളുടെ വരികള്‍
തവിട്ടു നിറത്തില്‍ നിശ്ശബ്ദമായി
ചില്ലയോട് ചേര്‍ന്നിരിക്കും..
എന്നിട്ട് അതിലേ പോകുന്ന
ഓരോ പക്ഷിയെയും
തിരികെ വിളിച്ച്
പാട്ട് മൂളി കൊടുക്കും

നെഞ്ചിന്‍റെ ഭാഗത്തായി
ഉറഞ്ഞു പോയൊരു
ചുവപ്പ് ശേഷിക്കുന്നതിനെ
കാലം
ഉമ്മ വച്ചു ചൂടാക്കി
ഒരു കൊടും വേനലില്‍
ചില്ലകളിലാകെ വിതറും..

അത് വഴി നടന്നു പോകുന്ന
എല്ലാ നിഴലിലേയ്ക്കും
അത് വഴി കടന്നു പോകുന്ന
എല്ലാ രാത്രിയിലേയ്ക്കും
അത് വഴി പറന്നു പോകുന്ന
എല്ലാ ദിവസത്തിലേയ്ക്കും
ഓര്‍മ്മകള്‍ കൊഴിയും.. 
പിന്നെ ഇല്ലാതാവും..

ഈ ഭൂമിയുടെ
പ്രതലത്തിലാകെനമ്മള്‍
കാറ്റാവും
തിരയാവും
മണ്ണാവും
പൂവാകും 
പുല്ലാവും
മഴയാവും
ഓരോ "ഞാനും"
അങ്ങിനെ ഇല്ലാതാവും...

Saturday, April 19, 2014

ഒരു സ്നേഹിതന് വേണ്ടി..

കുമളിയില്‍ ജനിച്ചു വളര്‍ന്ന്, പ്രാഥമിക പഠനം അവിടെ
തന്നെ പൂര്‍ത്തിയാക്കി , സി എം ഐ സന്യാസസമൂഹത്തില്‍നിന്നും ഒരു വര്‍ഷം മൂന്നു മാസം മുന്‍പ് ,പൌരോഹിത്യo സ്വീകരിച്ച Fr.ജെയ്സണ്‍ ചാക്കോ എന്ന വ്യക്തിയെ എനിക്കറിയാവുന്നത്, എല്ലാവരെയും ചിരിപ്പിക്കാന്‍ മാത്രം അറിയാവുന്ന, മിടുക്കനായ ഒരു വിദ്യാര്‍ഥി എന്ന നിലയ്ക്കാണ്.അതിലുപരി തമാശക്കാരനായ , നല്ലൊരു മനുഷ്യന്‍ എന്ന നിലയിലാണ്.കണ്ണീരോടെ അദ്ദേഹത്തിനു വിട പറയുന്ന ഒരു ഗ്രാമത്തിനു വേണ്ടിയും, ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒരു കുടുംബത്തിനും, ഒരു പറ്റം സ്നേഹിതര്‍ക്കും വേണ്ടിയാണ് ഞാനീ വരികള്‍ കുറിക്കുന്നത്.

ഒരു നിമിഷം മുന്‍പ്
ഒരു നാഴിക മുന്‍പ്,
ഒരായിരം പ്രകാശമണ്ഡലങ്ങള്‍
വിടര്‍ത്തിനിന്നത്
മരണത്തിന്‍റെ ഒരു വിളിക്കപ്പുറo
അണയാന്‍ കാത്തുനിന്നൊരു
തിരിയായിരുന്നോ ??

ബാക്കി വച്ചുപോയ
നൂറു നൂറു ചിരികളാല്‍
നീ ഞങ്ങളുടെ ഓര്‍മ്മയില്‍
ഇതാ തണുത്തുറഞ്ഞുകിടക്കുന്നു..
ഒരു ജന്മം കൊണ്ട് തുന്നിയെടുത്ത
വിശുദ്ധിയുടെ നിന്‍റെ പട്ടുകുപ്പായത്തില്‍
ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍
വാടാതെ തൂവുന്നു..

കാണുമ്പോഴെല്ലാം തന്നുപോയ
സ്നേഹവും വാക്കുകളും
തിരികെ വന്ന് നോവിക്കുകയാണ് ..
ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും മീതെ,
പ്രിയപ്പെട്ട കൂട്ടുകാരാ ,
നിലാവായി നീ തെളിയുമ്പോള്‍
നീ നടന്നു പോയ
ഓരോ നടകളും നിന്നെയോര്‍ക്കും..

ചില നക്ഷത്രങ്ങള്‍ അങ്ങിനെയാണ്..
ഇരുളിലും പകലിലും
പ്രകാശിച്ചു നില്‍ക്കും..
ഈ ഭൂമി മുഴുവന്‍ നിലാവ് പരത്തും..
പെട്ടെന്ന് , ആരോടും പറയാതെ,
ആരാരും അറിയാതെ,
ഒരു വലിയ ചോദ്യത്തിലൂടെ
എങ്ങോട്ടേയ്ക്കോ പറന്നു പോകും..
ലോകമാകെ,
ഒരു ഇരുളില്‍ നിശ്ചലമാകും ..

ചിലപ്പോഴെങ്കിലും ചില സത്യങ്ങള്‍
മിഥ്യയായിരുന്നെങ്കിലെന്ന്‍
വീണ്ടും ആശിച്ചുപോവുകയാണ്...
ദു:സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍
ഒരു വിളിക്കപ്പുറo
നീ എവിടെയെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന്‍
വീണ്ടും പ്രാര്‍ഥിക്കുകയാണ്.. !!

Friday, April 11, 2014

കാഴ്ച്ച

നമ്മളുറങ്ങുകയും
ഉണരുകയും ചെയ്യുന്നു
ഉറങ്ങുമ്പോള്‍
സകലതും ഇരുട്ടാവുകയും,
ലോകം മുഴുവന്‍
ശൂന്യമാവുകയും ചെയ്യുന്നു.

ഉറക്കത്തില്‍നിന്നും
കണ്ണുകള്‍ തുറക്കുന്ന നേരം
വീണ്ടും , പഴയത് പോലെ
ചിത്രശലഭങ്ങള്‍ നിറങ്ങളിലൂടെ
ചിറകു വിരിച്ചു പറക്കും..

ഒരുപക്ഷെ, ഇന്നലെ
ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന,
പൂക്കള്‍, അതേ നിറങ്ങളില്‍ത്തന്നെ
വിരിഞ്ഞു നില്‍ക്കുകയോ
കൂടുതല്‍ പൂക്കള്‍ വിരിയുകയോ
അതുമല്ലെങ്കില്‍,
മുഴുവന്‍ പൂക്കളും
കൊഴിയുകയോ ചെയ്യ്തിട്ടുണ്ടാവും

നമ്മളത് കാണുകയോ
കാണാതെ പോവുകയോ ചെയ്യും
ഉണര്‍ന്നിരിക്കുമ്പോള്‍
ഈ പ്രപഞ്ചമാകെ നമുക്കുവേണ്ടി
നൃത്തം വച്ചു തുടങ്ങും

നമ്മുടെ കാഴ്ച്ചക്കുവേണ്ടി
നമ്മുടെ ശ്രദ്ധക്കുവേണ്ടി
ഈ ലോകം മുഴുവന്‍
ഒരു വേശ്യയെ പോലെ
അണിഞ്ഞൊരുങ്ങി
നമ്മെ പല രീതിയില്‍
നമ്മെ ആകര്‍ഷിക്കും

ഒന്നിനും വഴങ്ങാതെ
അല്ലെങ്കില്‍ എല്ലാറ്റിനും വഴങ്ങി,
നമ്മള്‍ വീണ്ടും വീണ്ടും
ഉറങ്ങുകയും ഉണരുകയും ചെയ്യും.
അത്ര തന്നെ.

പക്ഷെ രാവും പകലും
വെളിച്ചം തിരസ്കരിക്കുന്ന
ചിലരുടെ ,
ആകാശത്തിന്‍റെ
നിത്യമായ പിണക്കത്തെക്കുറിച്ചാണ്
ഇപ്പോള്‍ ഞാന്‍ പറയുന്നത്

അവര്‍ക്ക് വേണ്ടി
അണിഞ്ഞൊരുങ്ങാന്‍ ഒന്നുമില്ല.
അവരുടെ ആകാശം കറുത്തതാണ്‌
ഭൂമി കറുത്തതാണ്‌
പൂക്കള്‍ കറുത്തതാണ്‌
പകലുകള്‍ കറുത്തതാണ്‌

കല്ലും മണ്ണും വാതിലും
സൂര്യനും മഴയും പുഴയും പുല്ലും
നീയും ഞാനോമൊക്കെ
കറുത്തതാണ്‌

നമ്മുടെയീ ലോകം കറുത്ത് കറുത്ത്
അവരുടെ കണ്ണിലേയ്ക്കു
കുത്തിയൊഴുകും
നമ്മളവരെ
കണ്ണുപൊട്ടന്മാര്‍ എന്ന് വിളിക്കും

കറുപ്പിന്‍റെ ആഴത്തിലാഴത്തില്‍
ഈ കണ്ണുപൊട്ടന്മാര്‍
പണിതുകൂട്ടി വച്ചിരിക്കുന്ന
ലോകത്തിന് ഏഴുനിറങ്ങളല്ല.
കോടാനുകോടി നിറങ്ങളാണ്

എണ്ണമില്ലാത്ത വര്‍ണ്ണങ്ങളുടെ
എകാതിപധിയെയാണ്
കാഴ്ച്ചയുടെ ഏഴു നിറങ്ങള്‍
ഭിക്ഷ ലഭിച്ച പൊട്ടന്മാരായ നമ്മള്‍
കണ്ണുപൊട്ടനെന്നു വിളിക്കുന്നത്‌.

Thursday, April 10, 2014

മാഞ്ഞു മാഞ്ഞ്

ഏറ്റം നിശ്ശബ്ദമായും 
അതിലേറെ ക്രൂരമായും 
നിന്നില്‍ 
ഞാന്‍ ഇല്ലാതാവുന്നു..

Thursday, March 27, 2014

ഇതൊക്കെയാണ് ജീവിതം

മുറിവുകളുടെ തുഞ്ചത്തിരുന്ന്‍
കരയാതെ തപസ്സു ചെയ്യണം
വരമായി ചിലര്‍ക്ക്
ചിലത് ലഭിക്കാന്‍ ...

നൊന്തു നൊന്ത്
മരണത്തിനു തൊട്ടു മുന്‍പ് വരെ
പരീക്ഷണങ്ങളെ നേരിടണം
ചില ചിരികളെ ചുണ്ടിലേയ്ക്ക്
ഒട്ടിച്ചു ചേര്‍ക്കാന്‍ ...

വേണ്ടാത്തതെല്ലാം ,
അഥവാ വേണ്ടെന്നു
തോന്നുന്നതെല്ലാം തന്നിട്ട്
വേണം വേണമെന്ന്
മനസ്സിനെക്കൊണ്ട് വാശി പിടിപ്പിക്കുന്ന
എന്തോ ഉണ്ട് നമുക്കുള്ളില്‍ ..

വരള്‍ച്ചയിലേയ്ക്ക് വിത്ത്‌ പാകി
കാത്തു കാത്തിരിക്കണം
ഒരു മഴ, ഒരു തുള്ളി,
ഒരു തളിര്‍പ്പ്, ഒരില,
ഒരു തണ്ട് , രണ്ട് , മൂന്ന്, നാല്
എന്നിട്ടൊടുവില്‍
ഒടുവില്‍
ഒരു ദിവസം ഒരു മൊട്ട്..
അതൊന്നു വിരിഞ്ഞു
പൂവാകുമ്പോഴാണ്
കാത്തിരിപ്പിന്‍റെ നൊമ്പരപ്പെടുത്തുന്ന
ആത്മസുഖം അനുഭവിക്കുന്നത്..

നിന്നെ തേടി
ഒരു നോവിന്‍റെആഴത്തിലേയ്ക്ക്
പടികളിറങ്ങി പോകുന്ന ഞാന്‍,
ആകാശത്തു നിന്നും
ആഴത്തിലേയ്ക്ക് നോക്കി
സ്വന്തം പ്രതിബിംബം മിനുക്കുന്ന
നിലാവ് പോലെ നീ..

നീന്തലറിയാതെ ഞാന്‍
മുങ്ങിത്താഴുo,
നിന്നിലെന്നു നിനച്ചു ഞാന്‍
ശ്വാസം കിട്ടാതെ പിടയുo,
നിന്‍റെ ആത്മാവിലേയ്ക്ക്‌
അലിയുക എന്നത്
മരണത്തിന്‍റെ സുഖമാണെന്ന്
ഞാനെന്‍റെ ജീവിതംകൊണ്ട്
എഴുതിവയ്ക്കും..
അവസാന പിടച്ചിലില്‍ പോലും
ഞാന്‍ തിരിച്ചറിയില്ല
അപ്പോഴും ഒരാകാശദൂരം
നമുക്കിടയില്‍
നീ പണിതു വച്ചിരിക്കുന്നുവെന്ന്..

ഇതൊക്കെയാണ് ജീവിതം
എല്ലാ വളവിനപ്പുറവും
മരീചികകള്‍ കാത്തുവയ്ക്കുന്ന
നീളന്‍ വഴിയാണ് ജീവിതം
ഒടുവില്‍ കടന്ന വഴികളെല്ലാം
കള്ളമായിരുന്നെന്നും
നമ്മള്‍ നിശ്ചലരായിരുന്നെന്നും
പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട്
നമ്മെ ആശ്വസിപ്പിക്കുന്ന
ഭ്രാന്താണ് ജിവിതം..

Monday, March 24, 2014

നിറം

ഒരു വാക്ക്
ഒരേയൊരു വാക്ക് മാത്രം
അര്‍ത്ഥമില്ലാതെ
താളമില്ലാതെ
സ്വരമില്ലാതെ
വായിക്കപ്പെടാതെ
എന്‍റെയീ താളില്‍
ആരെയോ കാത്തുകിടന്നു..
ഞാന്‍ മരിച്ചു പോവുമ്പോഴെങ്കിലും
നീ വന്ന് അനാഥമായിപ്പോയ
എന്‍റെ കൈപ്പടയിലെ
പ്രണയമെന്ന വാക്കിന്
നിന്‍റെ നിറം കൊടുക്കണം..
അപ്പോള്‍ പ്രപഞ്ചത്തിന്‍റെ
ഏതെങ്കിലുമൊരു വിജനതയില്‍
ഞാനൊരു മഴവില്ല്
വിടര്‍ത്തി ചിരിക്കാം 

കപടവിശ്വാസത്തിന്‍റെ കാവല്‍

പണ്ട് പണ്ടൊരിക്കല്‍
നാമെല്ലാം രണ്ടും നാലുമായി
പിരിയുന്നതിനൊക്കെ മുന്‍പ്
മരക്കുരിശിനെ വിശുദ്ധീകരിച്ച്
സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക്
ദൈവം പ്രാര്‍ഥനയുടെ
ഒരു സന്ദേശമയച്ചു

പാപങ്ങളും പാപികളും
നിലതെറ്റി വീഴുന്ന മരക്കുരിശിന്‍റെ
വരമ്പിലൂടെ ചിലര്‍
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
കുറുക്കുവഴികള്‍ പണിതു ..
സൂചിക്കുഴയിലൂടെ വഴി വെട്ടി,
മോക്ഷം പ്രാപിക്കുവാന്‍
ഒട്ടകങ്ങളെപ്പോലെ നിരന്നുനിന്നു..

വാക്യങ്ങള്‍ സമവാക്യങ്ങളാക്കി
ഉപമകള്‍ ഉപദേശങ്ങളാക്കി
ദൈവത്തിന്‍റെ വഴിയിലൂടെ
മുദ്രാവാക്യം വിളിച്ചുകൊണ്ട്
കഴുമരങ്ങള്‍ രണ്ടു കാലില്‍ നടന്നു..

ദൈവത്തിന്‍റെ സ്നേഹസന്ദേശം
കുരിശും പേറി
ഇപ്പോഴും തെരുവില്‍
മുറിവുകളെ തലോടുന്നു..
സത്യമായ വിശ്വാസം
ദൈവത്തിന്‍റെമാത്രം
തോളില്‍ തല ചായ്ച്ച്
ശാന്തിയടയുന്നു.. 

Thursday, March 20, 2014

കാട്ടുതീ

ഈ ചില്ലയില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ പച്ചയില്‍ നിന്നും
അടുത്തതിലേയ്ക്ക്
ഈ വേരില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ പൂങ്കുലയില്‍നിന്നും
അടുത്തതിലേയ്ക്ക്
ഈ കിളിക്കൂട്ടില്‍നിന്നും
അടുത്തതിലേയ്ക്ക്..
ഞാന്‍ കാറ്റാണ്
ഇന്ന് ഈ കാടിനെ
ഞാന്‍ ഉമ്മ വയ്ക്കുന്നില്ല
ഇതിന്‍റെ ചില്ലകളെ
തട്ടിയിളക്കുന്നില്ല
ചെറുചാറ്റല്‍ മഴയില്‍
കുതിര്‍ന്നു കിടക്കുന്ന
മണ്ണിലൂടെ ഒഴുകിനടക്കുന്നില്ല
 ഈ ദിവസം
എന്‍റെ വിരല്‍ത്തുമ്പില്‍
എന്‍റെ തൂവലില്‍
ഒരു കനല്‍ക്കട്ട കൊളുത്തിയിട്ടുണ്ട്
ഈ കാട് മുഴുവനായി വിഴുങ്ങിയാലും
തീരാത്ത ദാഹമാണിന്ന്‍..
എന്നിലൂടെ മാനും മയിലും
കൂടും കുരുവിയും
മേടും പടര്‍പ്പും
മണ്ണും വെന്ത് വെളിച്ചമാവട്ടെ..
കാടേ, കരളേ
ഞാനെടുക്കുന്നു നിന്നെ .. !

Wednesday, March 19, 2014

വാശി

പച്ചയായ ഞാനീ
നിഴലിന്‍ വെയിലില്‍നിന്ന്
പഴുത്ത് പഴുത്ത് ,
വെയിലേ,
നിന്‍റെ നിറമെല്ലാം ഊറ്റിയെടുത്ത്
നിന്നെ ഇരുട്ടാക്കി മാറ്റും
നാളെ രാവിലെ കുഞ്ഞായി
നീ ജനിച്ചു വീണ്ടും വരുമ്പോ,
ഞാനീ ഭൂമി മുഴുവന്‍
എന്‍റെ മാറില്‍കിടത്തുന്നത്
നീ കണ്ടോ !

രഹസ്യം

വെറുതെയീ ശൂന്യാകാശത്ത്
ചിറകു വിടര്‍ത്തി പറക്കുന്നതിനിടെ,
പ്രിയ ഭൂമീ,നിന്‍റെ
ഏറ്റവും ഏകാന്തമായ
ഒരു കോണിലേയ്ക്കു 
ഞാനൊരു വിത്തെറിയും..

പറന്നു പറന്നു ചിറകു തളരുമ്പോള്‍ ,
നീ എനിക്കായ് കാത്തുവച്ചിരിക്കുന്ന
ചില്ലയിലേയ്ക്കൊരു കൂട് കൂട്ടാന്‍
ഞാന്‍ തിരികെ വരും..

നിന്‍റെ മാറിലേയ്ക്ക് വേരാഴ്ത്തി
നിന്‍റെ നെറുകില്‍ പൂവിട്ട് വളരുന്ന
എന്‍റെ വേരുകളുടെ ആഴവും മിടിപ്പും
നനവും പിടച്ചിലും
നീയല്ലാതെ മറ്റാരറിയാന്‍ ?
ഇത് നിന്നോട് മാത്രമുള്ള
എന്‍റെ പ്രണയരഹസ്യമാണ്...

മറന്നു വച്ചത്

മുനകൂര്‍ത്തുനിന്ന് നിന്നെ
വേദനിപ്പിച്ചപ്പോഴാണോ
നീ തിരിഞ്ഞു നോക്കിയത് ,
ചോര പൊടിഞ്ഞപ്പോഴാണോ
നെഞ്ചിലെടുത്തു വച്ച് താലോലിച്ച്
അരികുകള്‍ മിനുക്കിയത് ?
പൂര്‍ത്തിയാകാത്ത ശില്‍പ്പം പോലെ
ഞാനിന്നുമുണ്ട് ഇവിടെത്തന്നെ ..
രാകിമിനുസപ്പെടുത്തിയതിനാല്‍
നിന്നെയൊന്നു തോണ്ടിവിളിച്ചാല്‍
പോലും അറിയില്ലല്ലോ..
മറന്നു വച്ചത് നെഞ്ചിലെങ്കിലും ,
നിന്‍റെ കാലൊച്ച കേള്‍ക്കുമ്പോള്‍
ഞാനെന്‍റെ കരിങ്കല്‍ മുനകള്‍
വീണ്ടും കൊതിച്ചുപോവുന്നു.. 

Sunday, March 9, 2014

ആരോഹണം

സ്ത്രീയുടെ ഞരമ്പും
നാഡിയും
ഒരു മിടിപ്പിലേയ്ക്ക്
ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്
അവളുടെ അടിവയറ്റിലേയ്ക്ക്
ഒരുപാട് ചുംബനങ്ങള്‍ വിരിയുന്ന
ഒരു പൂവ് സമ്മാനിക്കും..

ഇതളുകള്‍ വേരുകളായി മാറി
പൊക്കിളിലൂഞ്ഞാലാടാന്‍ തുടങ്ങും
മുടിയിഴകളില്‍നിന്നും
മുല്ലപ്പൂക്കളില്‍നിന്നും ഇടയ്ക്കിടെ
ഒരു കാറ്റ് വയറ്റില്‍ വന്ന്
തലോടിപ്പോകും..

തനിച്ചല്ല തനിച്ചല്ല എന്ന്
ഉള്ളില്‍നിന്നും സംസാരിച്ചു തുടങ്ങും
പെണ്ണിന് മാത്രം കേള്‍ക്കാവുന്ന
അനക്കങ്ങളിലേയ്ക്ക്
കാതുചേര്‍ത്തു വച്ച് അവന്‍
ശ്രദ്ധിക്കും..
ഒരു കുഞ്ഞു വിളി..

അമ്മവിരലുകള്‍,
കുഞ്ഞിത്തുന്നലുകളും
പുതിയ നിറങ്ങളും
പാവക്കൂട്ടങ്ങളും തേടിനടക്കും

നിലാവിലും
നിഴല്‍ച്ചോട്ടിലും
അവളുടെ മടിയില്‍ കിടന്ന്
അവളിലൂടെ
അവര്‍ തമ്മിലൊരു പാലമിടും..

ഭൂമിയിലെ സകല
പേരുകളും അവള്‍ അളന്നും
മുറിച്ചും പരിശോധിക്കും
ഒരേ പേര് ഒരായിരം തവണ
ആവര്‍ത്തിച്ചു വിളിച്ചു നോക്കും
ഏതെങ്കിലും ഒരു മുഴക്കം
അവളെ "അമ്മേയെന്നു"
തിരികെ വന്നു തൊടുന്നുണ്ടോ എന്ന്..

പത്തു മാസങ്ങളുടെ
തീവ്രസ്നേഹത്തില്‍നിന്നും
രണ്ടായി പിളര്‍ന്ന്
ഒരു പിളര്‍പ്പ് അവളാവുകയും
മറ്റൊന്ന്
ആ മണ്ണിലേയ്ക്ക് അവളില്‍നിന്നും
അടര്‍ന്നു വീണ അവളുടെ
നോവാകുകയും ചെയ്യുന്നു..

ഉണ്ണുമ്പോള്‍
ഉടുക്കുമ്പോള്‍
ഉറങ്ങുമ്പോള്‍
ഉണരുമ്പോള്‍
ഊഞ്ഞാലാടുമ്പോള്‍
ഉല്ലസിക്കുമ്പോള്‍
ചിരിക്കുമ്പോള്‍
ചിന്തിക്കുമ്പോള്‍
ഇനിയെന്നും എന്നെന്നും
ആ ജീവന്‍റെ ഒരു വേര്
അറ്റുപോയൊരു പൊക്കിള്‍ക്കൊടിയുടെ
ചൂട് ചേര്‍ത്തുവയ്ക്കും..
അവിടെ , സ്ത്രീയില്‍ നിന്നും
ഒരമ്മയുടെ വേദനയിലേയ്ക്ക്
ഒരാള്‍ ആരോഹണം ചെയ്യപ്പെടുന്നു..

(മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത്)

Tuesday, March 4, 2014

കുഞ്ഞു തീരുമാനങ്ങള്‍

കഴുക്കോലിലോ പങ്കയിലോ
അമ്മയുടെ സാരി തൂക്കി
അതിലൊരു കുഞ്ഞികുരുക്കിട്ട്
ജീവിതത്തിന്‍റെ സമവാക്യങ്ങളില്‍ നിന്നും
മരണത്തിന്‍റെ ഉത്തരമില്ലായ്മയിലേയ്ക്ക്
ഊഞ്ഞാലാടി പോവാന്‍
കുഞ്ഞുങ്ങള്‍ക്ക്‌
നിമിനേരം മാത്രമൊരു
പിടച്ചിലിന്‍റെ കൌതുകമാണ്.

കഴുത്തിലിരുന്ന്‍ ഇറുകുന്ന
സാരിത്തലപ്പ് ഓര്‍ത്തുപോയി,
ഇന്നലെ അതിനെ
കണ്ണിലമര്‍ത്തിപ്പിടിച്ച്
"എന്‍റെ മോനെ കാത്തുകൊള്ളണെ ഈശ്വരാ"
എന്ന് കരഞ്ഞ
ഒരു സ്ത്രീയെക്കുറിച്ച്.

കുസൃതി വിരലുകള്‍
ഇറുക്കിപ്പിടിച്ചു തൂങ്ങിയാടിക്കളിച്ചു
പൊടിഞ്ഞു തുടങ്ങിയ
പഴയ സാരിയൊന്നു കൊതിച്ചുകാണും
ഒന്ന് പൊട്ടിവീഴാനുള്ള
ആയത്തിന് വേണ്ടി.

അവനു വേണ്ടി
എരിവു ചേര്‍ക്കാതെ കരുതി വച്ച
കറികള്‍ അടുക്കളയില്‍
തണുക്കാതെ
പൊള്ളിയിരുന്നു.

അവന്‍ വരച്ചുവച്ച
കുസൃതിച്ചിത്രങ്ങള്‍ ഭിത്തിയിലൂടെ
ചോരനിറത്തില്‍ ഓര്‍മ്മയിലേയ്ക്ക്
ഉരുകിപ്പോയി..

അലക്കിത്തേച്ചുവച്ച
കുഞ്ഞുടുപ്പുകള്‍ ചൂടാറാതെ
അലമാരിയിലവനെ
നോക്കിയിരുന്നു..

വാശിപിടിച്ചു വാങ്ങിയ
കളിപ്പാട്ടങ്ങളിലിരുന്ന്
അവന്‍റെ വിരല്‍പ്പാടുകള്‍
 ഉറങ്ങിപ്പോയി ..

കാത്തുവച്ച സ്വപ്നങ്ങള്‍ക്കും
കൂട്ടിവച്ച സ്നേഹത്തിനും നടുവിലൂടെ
അവനൊരു പാതവെട്ടി
അത് വഴി തനിച്ചു നടന്നു പോയി

ഹൃദയമെന്നു വിളിക്കാന്‍ മാത്രം
ഒന്നും ബാക്കി വയ്ക്കാതെ
വേദനതിന്നു തീര്‍ത്തു ശൂന്യമായിടം
പൊത്തിപ്പിടിച്ച്
ഹൃദയമേ, എന്‍റെ ജീവനെ
നീ എങ്ങു കൊണ്ട് പോയെന്നൊരു നിലവിളിയില്‍
ഇല്ലാതാവുന്ന ,
ചോദിക്കുന്നതെന്തും
പട്ടിണികിടന്നും വാങ്ങിക്കൊടുക്കുന്ന ,
ഒരച്ഛന് ,
അവനെ മാത്രം
തിരിച്ചു കൊണ്ടുവരാനാവില്ലല്ലോ..

അവനു വേണ്ടി പുസ്തകങ്ങളും
കൂട്ടുകാരും
പൂമ്പാറ്റകളും
അനിയനും
വഴികളും
ആകാശവും
വീടും
ഈ ഭൂമി മുഴുവനുമുണ്ടായിരുന്നു
അവനു വേണ്ടി
ഒരു നാളെയുണ്ടായിരുന്നു.
അതൊന്നും പോരാതെ,
സ്വയം വെട്ടിയ വഴിയിലൂടെ
മാഞ്ഞു മാഞ്ഞു പോയപ്പോള്‍
നിഴലുകള്‍ മാത്രമായി ചുരുങ്ങിപ്പോയ
ചില നെടുവീര്‍പ്പുകളുണ്ടായിരുന്നു..

Monday, March 3, 2014

അപ്പനോട്

വീടിന്‍റെ ചില ഭിത്തികളിലെ
എണ്ണമെഴുക്കുകളെല്ലാം
ആഴം കൂടിയ ചിന്തകളെ
കൂടുതല്‍ പുകച്ചെടുക്കുന്ന
അപ്പന്‍റെ നിമിഷങ്ങളാണ്.

പുക കണ്ടാലുടന്‍
ഞങ്ങളെല്ലാവരും
വാക്കുകള്‍ ചുമച്ച്
അപ്പനെ ഒറ്റപ്പെടുത്തുo

ഞങ്ങളോട് പ്രധിഷേധിക്കാന്‍
അപ്പന് ആയുധം ,
വാക്കുകളില്ലാതെ
കെട്ടിനിറുത്തുന്ന കഫവും
ഉറക്കമില്ലാതെ നീട്ടിത്തുപ്പുന്ന
രാത്രിയും
പുകഞ്ഞു തീരുന്ന
അമ്മയുടെ നെഞ്ചുമാണ്.

ഒന്നും പറയേണ്ടെന്ന്
എത്ര കരുതുന്നതാണ്.
ഒരു കയ്യില്‍ ഊതിവിടുന്ന
സ്വന്തം ജീവിതവും ,
മറുകയ്യില്‍ ആര്‍ത്തിയോടെ
ഇന്‍ഹെയില്‍ ചെയ്യുന്ന
മരണവും കാണുമ്പോള്‍ ,
പ്രിയപ്പെട്ട അപ്പാ,
എങ്ങിനെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കും
കരിഞ്ഞ ശലഭച്ചിറകുകള്‍ പോലെ
പറക്കുന്ന ജീവനെ.. ?

രുചിയറിയിക്കാതെ
വിശപ്പറിയിക്കാതെ
വാശിയോടെ
എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും ,
"ദാ നോക്കൂ, ഇയാളെ
ഇപ്പൊ കൊല്ലും "എന്ന് പറഞ്ഞ്
ഒരു മരണച്ചുരുള്‍ പറത്താന്‍വേണ്ടി
എന്തിനാണിത്ര കൊതി ?

Saturday, March 1, 2014

തുരുത്തുകള്‍


ഒരാകാശം
ഒരു ഭൂമി
ഒരസ്തമയം
ഒരു രാത്രി
ഒരു പകല്‍
ഒരു നിലാവ്

എന്നെയും നിന്നെയും
ഒരുപോലെ മൂടുന്ന
ആകാശത്തിനു ചുവട്ടിലിരുന്ന്
നീ നിലാവിനെ
നിന്‍റെ ഉറക്കത്തിലേയ്ക്ക്
വലിച്ചിടുമ്പോള്‍
എന്‍റെ പകലില്‍
സൂര്യന്‍
വെയിലു പെയ്യുകയാണ്

ഒരേ ഭൂമിയുടെ
മറ്റൊരു മുറ്റത്ത്
ഈറനടിച്ചു നീ
കടലാസുകപ്പലൊഴുക്കുമ്പോള്‍
എന്‍റെ കവിതയൊരു
കരിയിലക്കാട്ടിലെരിയുന്നു..  

കാഴ്ചയുടെ രണ്ടു കരകളിലുള്ള
നമ്മുടെ
സ്വപ്നങ്ങള്‍ക്ക് നടുവില്‍
ഒരു കോടി നക്ഷത്രങ്ങള്‍
എത്തിനോക്കുന്നൊരു
നീലക്കണ്ണാടി..

നിന്‍റെ പുലരിയില്‍
ഞാനിരുളുകയും
നിന്‍റെ ഇരവില്‍
ഞാനുണരുകയും ചെയ്യുന്ന
പ്രപഞ്ചത്തിന്‍റെയീ
കണ്ണുപൊത്തിക്കളിയിലെവിടെയാണ്
നാമൊരുമിച്ചുണരുന്നൊരു
 പ്രഭാതം മറഞ്ഞിരിക്കുന്നത് ?                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  

Wednesday, February 19, 2014

ചുവന്നത്

ജീവിതമേ
നിന്‍റെ പൂക്കള്‍ക്കൊണ്ട്
എന്‍റെ ആകാശമാകെ
ചുവപ്പിക്കുക.
അതില്‍ ഞാന്‍
ഒരു നക്ഷത്രം തുന്നട്ടെ..

വെറുതെയിങ്ങനെ

കൊയ്ത്തു കഴിഞ്ഞ
പാടം പോലെ മനസ്സ് ,
ഏറ്റവും വിരസമായ ദിവസങ്ങളില്‍ ,
ഒരു പാട്ട് മാത്രം കാതോര്‍ത്ത്,
വെറുതെയിങ്ങനെ....

ഉടഞ്ഞ ആകാശം

പെരുമഴ നനഞ്ഞൊരു പൂവ് 
കണ്ണിലെ ആകാശത്തെ 
മണ്ണിലേയ്ക്ക്
കരഞ്ഞു വീഴ്ത്തുന്നു...

Friday, February 14, 2014

ഞാനൊരു മഴയാവുന്നു

വേനല്‍പ്പുലരിയിലെ
കുന്നിന്‍ചെരുവ് പോലെ
ചിരിച്ചുനില്‍ക്കുന്ന  താളിലാണ് ,
നിന്നെക്കുറിച്ച്
എഴുതിത്തുടങ്ങുന്നത്

വാക്കുകള്‍ക്കിടയിലെ
നീണ്ട ഇടവേളകളോ
വരികള്‍ക്കുള്ളിലെ നിശ്ശബ്ദതയോ
നീയെനിക്ക് തരാറില്ല.

പകരം
വെയിലത്ത് ചാറുന്ന
നാലുമണിയുടെ മഴയിലേയ്ക്ക്‌
കൂട്ടിക്കൊണ്ട്പോകും

പകല്‍ച്ചില്ലയില്‍നിന്നും
സൂര്യനെയെടുത്ത്
നീയെന്‍റെ നെറുകില്‍
തൊട്ടുവയ്ക്കും

മേഘങ്ങള്‍ ഒഴുകുന്ന
പുഴയില്‍ നിന്നുമൊരു
പൂവിറുത്ത്
എന്‍റെ മുടിയില്‍ചൂടും

അവിടെ നീ
താഴ്ന്ന സ്വരത്തില്‍
എനിക്ക് വേണ്ടി മാത്രം
പാടിക്കൊണ്ടിരിക്കുന്ന
പ്രിയപ്പെട്ട ഗാനമാവും,

ജനാലക്കപ്പുറം ,
മഞ്ഞയും ചുവപ്പും ചേര്‍ന്ന
വസന്തകാലമാവും ,

മഞ്ഞുതുള്ളിയിലൂടെ
വരാന്തയുടെ
കൈവരികളിലേയ്ക്ക്
ചേര്‍ന്നിരുന്നു കൊതിപ്പിക്കുന്ന
ആകാശവും,

മഴവില്ല് മായാത്ത
വാനം കാണാത്ത
മയില്‍പ്പീലി കാത്തുവച്ച
കുഞ്ഞുങ്ങളുമാവും,


നീ നോക്കുമ്പോള്‍ ഉദിക്കുന്ന
എന്‍റെ നിലാവ്
എത്ര കോടി മിന്നാമിനുങ്ങുകളെയാണ്
നിനക്കു വേണ്ടി വളര്‍ത്തുന്നത്.

മഴ തോര്‍ന്നിട്ടും
ഉള്ളില്‍ തോരാത്ത കുളിരായി
നിന്‍റെ ഇറയത്തിരുന്ന്‍
നിന്നില്‍ നനഞ്ഞ്
 ഞാനൊരു മഴയാവുന്നു..

Wednesday, February 5, 2014

നിന്നില്‍നിന്നിറങ്ങി പോരുന്നവള്‍

നിന്നില്‍ നിന്നും
നമ്മിലൂടെ
എന്നിലേയ്ക്ക് മാത്രമായി
എത്തിച്ചേരുന്ന
ഓരോ നടയിലും
നെഞ്ചു വീര്‍ത്തു വീര്‍ത്ത്
ഇപ്പൊ ഞാന്‍
പൊട്ടിച്ചിതറിപ്പോയെങ്കിലോ
എന്ന് ചിന്തിക്കുകയാവും ഞാന്‍.

നീയാവാനുള്ള യാത്രയില്‍
എനിക്ക് കാറ്റിന്‍റെ വേഗമായിരുന്നു.
നിറയെ പൂമണം ചൂടി
മരത്തിന്‍റെ ഞെടുപ്പ് വിട്ട്
കടലിലേയ്ക്ക് പറക്കുന്ന
ഇലയുടെ മഞ്ഞ നിറത്തില്‍
നിന്‍റെ മാറിലേയ്ക്ക്
വന്നു വീഴുന്ന മാത്രയില്‍
ഞാനാകെ ചുവന്നു പോകും.
നിന്‍റെ ഹൃദയത്തിലെ മിടിപ്പ്
മാത്രമാവും ഞാന്‍.

തൂവല് പോലെ ,
വെള്ളച്ചാട്ടത്തിലൂടെ
കുന്നിനു മുകളില്‍നിന്നും
ഊര്‍ന്നു പോരുന്ന ഒഴുക്കുപോലെ ,
അതുമല്ലെങ്കില്‍
വെറും ശൂന്യത പോലെ
ഒട്ടും ഭാരമില്ലാതെ
ഞാന്‍ നിന്നിലെവിടെയോ
അപ്രത്യക്ഷമാകും.

അല്‍പനേരം മരിച്ചുറങ്ങിയ
സ്വപ്നലോകത്തുനിന്നും ,
നിന്‍റെ കൈകളുടെ
ആശ്ലേഷത്തില്‍നിന്നും ,
ഞെട്ടിയുനരുമ്പോള്‍ മുതല്‍
വേഗത്തിലോടുന്ന
ഘടികാരത്തെ ശപിച്ച്
മടക്കയാത്രക്കൊരുങ്ങുമ്പോള്‍
നീ ശബ്ദമില്ലാത്തവനായിത്തീരും.

പോവരുതെ എന്ന് ഒരുവട്ടം
നീ പറയുമോ എന്ന്
ഞാന്‍ ആശിക്കുന്നുണ്ടെന്ന്‍
നിനക്കറിയാം ,
നീയത് പറയില്ലെന്ന്
എനിക്കുമറിയാം.

നിന്‍റെ വാതില്‍ ചാരി
പുറത്തേയ്ക്കിറങ്ങുന്ന
ആ നിമിഷമുണ്ടല്ലോ
നിന്നില്‍നിന്നും
എന്നെ ചെത്തിമാറ്റുന്ന
ആ നിമിഷം,
അതിനെപ്പറ്റിയാണ്
ഞാന്‍ പറയുന്നത്.

നീ ചേര്‍ന്നിരിക്കുമ്പോള്‍
ഭാരമില്ലാത്തവളായി തീര്‍ന്ന
ഞാന്‍ ഇതാ
ലോകത്തിലെ
എല്ലാ ഭാരവും
നെഞ്ചില്‍ ശേഖരിച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിലേയ്ക്ക് നടക്കുന്നു.

(ഈ ലക്കം മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത് )

Monday, February 3, 2014

നക്ഷത്രത്തിലേയ്ക്ക് പറക്കാന്‍ ചിറകുതരുന്നവന്‍

കണ്ണുകള്‍ക്കുള്ളില്‍
കുഞ്ഞുകൂടുകളുണ്ട്
അതില്‍ നിറയെ
കിളിക്കുഞ്ഞുങ്ങളും

ചില നോട്ടങ്ങളില്‍ മാത്രം
നീ അവയെ
നക്ഷത്രങ്ങളിലേയ്ക്ക്
പറത്തിവിടും.

ഇടയ്ക്കിടെ അവ
വസന്തത്തിലേയ്ക്ക്
ചിറകടിച്ചു പോയി
ഒരു ചുവന്ന പൂവിറുത്തു
തിരികെ വരും.
അതുമായി
നിനക്ക് വേണ്ടി കാത്തിരിക്കും.
പിന്നെ,ഞാനും
എന്‍റെ കണ്ണിലെ കിളിക്കുഞ്ഞുങ്ങളും
ചുവന്ന നിറമുള്ള
കാത്തിരിപ്പുകളായി
വാടിയുറങ്ങിപ്പോകും.

പുലരുമ്പോഴേയ്ക്കും
എത്തുന്ന  നിന്നെ
കാണുന്ന ഉടന്‍
വീണ്ടും ഞങ്ങള്‍ വാചാലരാവും.
പരാതിയുടെ മുഴക്കങ്ങള്‍
ഒരു താരാട്ടായി ഏറ്റെടുത്ത്
നീയുമുറങ്ങും.

നീ ഉണരുമ്പോള്‍ എനിക്ക്
ചിറകുകള്‍ മുളയ്ക്കും ,
നമ്മുടെ വീടിനെ പൂന്തോട്ടമാക്കി
ഞാന്‍ പറന്നു നടക്കും.

അടുക്കളയില്‍ നിന്നും
ഊണുമുറിയിലേയ്ക്ക്,
ഒരു കൂട്ടം
അലങ്കരിച്ചു വയ്ക്കുമ്പോള്‍
അടുപ്പിലെ മറ്റൊരുകൂട്ടം
തിളച്ചുചാടി
എന്നെ ശ്ശ്ശ്ശ് ശ്ശ്ന്നു വിളിക്കും
തിടുക്കത്തിനിടയില്‍
കയ്യൊന്നു പൊള്ളും
നിന്‍റെ അടുത്തേയ്ക്ക് വന്ന്‍,
ദാ നോക്കൂ , ഇതിനുള്ള മരുന്ന്
നിന്‍റെ കയ്യിലില്ലേ എന്ന് ചോദിക്കാന്‍
വരുമ്പോഴാണ്
അലക്കി വച്ച തുണി വിരിച്ചിടാന്‍
മറന്നതിനെപ്പറ്റി ഓര്‍ക്കുന്നത്.

അത് കഴിഞ്ഞാലോ
അടുത്ത വിഭവത്തിനു
രുചിനോക്കാന്‍ പോയേക്കും
ടീവിയിലെ ചാനല്‍ മാറ്റി നോക്കി,
പിഷാരടിയുടെ തമാശ കണ്ട്
നീ പൊട്ടിച്ചിരിക്കുന്നത്
എനിക്ക് കേള്‍ക്കാം.

ചിറകുകള്‍ ഒതുക്കി
നിന്നോടൊന്നു മുട്ടിയിരിക്കാന്‍
വരുമ്പോഴാണ്‌
വിശക്കുന്നേ എന്ന് പറയുന്നത്.
ഉപ്പൊരല്‍പം കുറവാണല്ലോയെന്ന്‍
ആശയോടെ നീ കഴിക്കുന്ന
ഭക്ഷണത്തിനരികെ ഞാനുമിരിക്കും.

ഭക്ഷണം കഴിച്ച്
ഓഫീസില്‍ പോകാനൊരുങ്ങുന്ന
നിന്‍റെ വെളുത്ത ഷര്‍ട്ടിന്‍റെ
അവസാന കുടുക്കുകളില്‍
എന്‍റെയൊരു
നീളന്‍ തലമുടി കോര്‍ത്തുകിടക്കും.

ഇന്ന് പറയാന്‍ കരുതിവച്ചതും,
കേള്‍ക്കാന്‍ ആശിച്ചതും
എല്ലാം ചേര്‍ത്ത്
വാക്കുകളില്ലാതെ
നമ്മള്‍ പരസ്പരം
ചുണ്ടുകള്‍ കോര്‍ക്കും.

നീ വരുന്നത് വരെ
കാത്തുവയ്ക്കാന്‍
ഒരു നോട്ടം തന്നിട്ട്
അതിലൂടെ
നക്ഷത്രത്തിലേയ്ക്ക്
എന്നെ പറത്തിവിട്ട്
നീ തിരക്കുകളിലേയ്ക്ക്
വണ്ടികയറും.

ഞാന്‍ വീണ്ടും
കവിത എഴുതിത്തുടങ്ങും.

Friday, January 31, 2014

കവിതയും പ്രണയവും

നീയില്ലാത്തപ്പോള്‍ മാത്രം
ഞാന്‍ അനുഭവിക്കുന്ന
ഏകാന്തതയാണ്
എന്‍റെ കവിത.
നീയുള്ളപ്പോള്‍ മാത്രം
ഞാന്‍ അനുഭവിക്കുന്ന
സ്വാതന്ത്യമാണ്
എന്‍റെ പ്രണയം 

തലക്കെട്ടില്ലാത്ത ഒന്ന്

ചില നോവുകള്‍ക്ക്‌
ആരും പേരിട്ടില്ല
ആരും കാരണം കണ്ടെത്തിയില്ല
ആരുമാരും വിശദീകരണം കൊടുത്തില്ല

ചിലരെ മാത്രം
ചില നിമിഷങ്ങളില്‍ മാത്രം
അത് കൂട്ടിക്കൊണ്ട് പോയി
ഒരു കനല്‍ പുഴയിലേയ്ക്കിടും

നിലവിളിക്കാതെ
വെന്തു വെന്ത് നീറി
പൊള്ളിക്കുമളച്ച മനസ്സിലേയ്ക്ക്
ഒരു മൌനത്തെ നമ്മള്‍ പൂട്ടിവയ്ക്കും.

മനസ്സിന്‍റെ ഏകാന്തത കൊണ്ട് മാത്രം
ഭേദമാകുന്ന മനുഷ്യന്‍റെ ഏകാന്തതയെ
പേരില്ലാത്തതെന്നും കാരണമില്ലാത്തതെന്നും
തലക്കെട്ടില്ലാത്തതെന്നും ഞാന്‍ എഴുതും

Thursday, January 23, 2014

സങ്കല്‍പ്പം

ഇന്നത്തെ പകല്‍ കഴിഞ്ഞു 
എന്‍റെ ഒരു ദിവസവും കഴിഞ്ഞു. 
സൂര്യന്‍ അതിന്‍റെ വഴിക്ക് പോയി 
ചന്ദ്രന്‍ മെല്ലെ വരുന്നുണ്ട്.
അമ്മയും അപ്പനും 
ഉറങ്ങാന്‍ കിടന്നു.
ചേച്ചി എന്തോ വായിച്ചിരിക്കുന്നു. 
അയല്‍ക്കാരി 
ഇപ്പോഴും പാചകത്തിലാണ്.
ചിക്കന്‍ കറിയുടെ മണം വരുന്നുണ്ട്. 
കൂട്ടുകാരില്‍ ചിലര്‍
സംസാരിച്ചുകൊണ്ടിരിക്കുന്നു. 
ഒരാള്‍ വാട്സപ്പില്‍ ഇറങ്ങിയിരുന്ന് 
പ്രപഞ്ചത്തെ മുഴുവന്‍ അതില്‍ അളന്നു നോക്കി 
അത്ര മാത്രം ആരെയോ പ്രേമിക്കുന്നു 
എന്ന് ടൈപ്പ് ചെയ്യുന്നു.
ഒരാള്‍ കുളിക്കുന്നു. 
അതിനിടയില്‍ ഒന്നുമറിയാതെ 
ഉറക്കെ പാട്ട് പാടുന്നു. 
മറ്റൊരാള്‍ ബാല്‍ക്കണിയില്‍ നിന്ന് 
ചുറ്റുപാടാകെ പുകയില്‍ 
കുളിപ്പിച്ചെടുക്കുന്നു.
ഒരാള്‍ വഴി മുറിച്ചു കടക്കുന്നു. 
മറ്റൊരാള്‍ വണ്ടിയിലിരുന്നുറങ്ങുന്നു.
എല്ലാവരും അവരാല്‍ കഴിയുന്ന രീതിയില്‍ 
അവരുടേതായ ലോകത്തില്‍ വ്യാപൃതരാണ്. 
ഞാന്‍ മാത്രം എല്ലാവരെയും നോക്കി ,
എല്ലാവരെയും ചേര്‍ത്തു വച്ച് 
ഇവിടെ ഒരു കവിത എഴുതിയിടുന്നു. 
വാസ്തവത്തില്‍ എനിക്ക് ചുറ്റും ആരുമില്ല. 
ആരൊക്കെയോ ഉണ്ടെന്ന്
വെറുതെ ഞാന്‍ സങ്കല്‍പ്പിക്കുകയാണ്. 

ഒന്നുമില്ലാത്തവന്‍റെ സങ്കല്‍പ്പങ്ങളിലാണല്ലോ 
എല്ലാമുള്ളത്.

Wednesday, January 22, 2014

ഉറക്കം ഒരു കവിതയാണ്

ഉറക്കം ഒരു കവിതയാണ്..
പകല്‍ വെളിച്ചത്തിന്‍റെ തിരക്കുകളില്‍
സ്വപ്‌നങ്ങള്‍ ശേഖരിച്ചുനടക്കുന്ന
പേരിടാത്ത കവിത..

പുലരുവോളം ഇരുട്ടിലൂടെ
തൂവലുകളില്‍ തലോടി
നെറുകില്‍ മുത്തി
കണ്‍പോളയ്ക്കുള്ളിലെ
കറുത്ത സ്ക്രീനില്‍
നിറമുള്ള വരികളെഴുതുന്ന
ഉറക്കം ഒരു കവിതയാണ്..

കിണറ്റില്‍ വീണു മരിച്ച സഹോദരി
ഒരിക്കല്‍ നനഞ്ഞുകൊണ്ടെന്‍റെ
ഉറക്കത്തില്‍ കയറി വന്നു..

പൊട്ടു കുത്തി
നീണ്ട മുടി പിന്നി
സ്കൂളിലേയ്ക്ക് പോകും വരെ
അവളെന്നെ താലോലിച്ചത് ഞാനോര്‍ക്കുന്നു..

പേനയെടുക്കുമ്പോഴൊന്നും
അരികില്‍ വരാതെ ,
അക്ഷരങ്ങള്‍ക്ക് പിടിതരാതെ
ഓടി മറയുന്നവള്‍
എന്‍റെ ഉറക്കത്തില്‍ വരാറുണ്ട് ..

നീലപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന
വെളുത്ത സാരിയില്‍
ഞാനവളെ എത്രവട്ടം ചുംബിച്ചിട്ടുണ്ടാവും ..

പ്രാരാബ്ദങ്ങള്‍ പിടിച്ചുവാങ്ങിയ
നിറയെ കിളികള്‍ പാടിയിരുന്ന
ഒരു പറമ്പിനെക്കുറിച്ച്
അച്ഛന്‍ പറയുമായിരുന്നു ..

ഉറക്കത്തിന്‍റെ ചിറകിലിരുന്ന്
എത്ര വട്ടം തനിയെ പോയിരിക്കുന്നു
ഞാനുമവിടേയ്ക്ക്..

മുള്ളില്‍ കിടന്ന്
പൂവിലുണര്‍ന്നിട്ടുണ്ട്
ചില ഉറക്കങ്ങള്‍..
മരുഭൂമിയില്‍ കിടന്ന്
മഴയിലേയ്ക്കും ഉണരാറുണ്ട് ..

ഞാന്‍ മാത്രം വായിക്കാറുള്ള
ഉറക്കമെന്ന കവിതയുടെ അക്ഷരങ്ങള്‍
ആരുടെ ഭാവനയാണ്...
എഴുതിത്തീരും  മുന്‍പ്
ഒരു വരിയില്‍ മുറിഞ്ഞു പോകുന്ന
ചില രാത്രികള്‍ ഉണരുന്നത്
ഏതു നക്ഷത്രലോകത്താണ്.. ?

ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും
വീണ്ടുമെഴുതാനാവാത്ത
ഉറക്കo ഒരു കവിതയാണ്..

(മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ ഈ ലക്കം വന്നത്)

ഒരു കുഞ്ഞുമിടുക്ക്

തൊട്ടടുത്ത ഫ്ലാറ്റിലെ
കുഞ്ഞു കുട്ടിയാണ്
രണ്ടു കുടുംബങ്ങള്‍ക്കിടയിലെ
കല്ല്‌ ഭിത്തി തകര്‍ത്ത് ,
പകരം നിറയെ ചിരികളും
ഒരുപാട് കുസൃതികളും നിറച്ചത്.

ടെലിവിഷനില്‍നിന്നും
ഇടയ്ക്കിടെ ഉയരുന്ന ശബ്ദത്തെപ്രതി  
ഇത്ര കാലം ഞങ്ങള്‍ സൂക്ഷിച്ചിരുന്ന
കനത്ത മൌനത്തിലേയ്ക്ക്
അതിലും ഉയര്‍ന്ന കരച്ചിലോടെ വന്ന്
ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ട
ഒരു വയസ്സുകാരന്‍റെ
മിടുക്ക് നോക്കണേ.

അവന്‍ തുറക്കുന്ന വാതിലുകള്‍
ഞങ്ങളാരും അടച്ചില്ല.
അവ തുറന്നു തന്നെ കിടന്നു
അതിലൂടെ ഇഴഞ്ഞും വീണും നടന്നും
അവനൊരു പുതിയ വഴി വെട്ടി.
ഇപ്പോള്‍ ഞങ്ങളും
അത് വഴി സഞ്ചരിക്കുന്നു.

എവിടെയോ കിടന്ന കൊല്ലത്തെയും
മറ്റെവിടെയോ കിടന്ന ഇടുക്കിയെയും
വലിച്ചടുപ്പിക്കാന്‍
പഠിച്ചു പാസായ ഞങ്ങള്‍ക്കായില്ല
പല്ലു പോലും മുളക്കാത്ത
ഒരു കുഞ്ഞു ചെക്കന്‍
എത്ര ലാഘവത്തോടെയാണ്
അതിരുകള്‍ വെട്ടിമാറ്റിയത്. 

Friday, January 17, 2014

ബലൂണുകളുള്ള ബാല്യം

ഒരിക്കല്‍  അവള്‍
ഊതിവീര്‍പ്പിച്ചു തന്ന
ഒരു പച്ചബലൂണ്‍ ..
ഒരു ഓര്‍മ്മപ്പച്ചയുടെ
നൂലില്‍പ്പിടിച്ച് ഞാന്‍
അങ്ങോളമെത്തുമ്പോള്‍
അവള്‍ ആഞ്ഞൂതി നിറച്ച
ശ്വാസത്തിന്‍റെ
മധുരമുള്ള മണത്തോട് ചേര്‍ന്ന്
മനസ്സില്‍
ഒരു ഉത്സവകാലം പൊന്തിവരും..
കണ്ണ് പഴുപ്പിച്ച് പേടിപ്പിച്ചിട്ടും
നിറങ്ങള്‍ കാട്ടി മോഹിപ്പിച്ചിട്ടും
സൂര്യന്‍റെ വിരലാല്‍
ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ
കുഞ്ഞുവിരലിന്‍ പൊതിക്കുള്ളില്‍ നിന്നും
തള്ളിപ്പുറത്തെയ്ക്ക് നില്‍ക്കുന്ന
അവളുടെ പച്ചനിറമുള്ള പ്രാണവായു
പൂവാകച്ചോടിന്‍റെ നിഴലില്‍
നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു..
മുള്‍മുരിക്കുകള്‍
കവിള് ചുവപ്പിച്ചു പിണങ്ങിയിട്ടും
ആ വഴി പോവാതെ
സുരക്ഷിതയായി അവളുടെ
കൈപിടിച്ചുകൊണ്ടുപോകുന്നതു പോലെ
വീട്ടിലേയ്ക്ക് കൊണ്ടുവന്നു..
ഉറങ്ങാതെ
കണ്ണൊന്നു ചിമ്മാതെ
കാവലുകിടന്നിട്ടും
ഒരായിരം കടുംകെട്ടുകള്‍ ഇട്ടിട്ടും
ഞാനറിയാതെ
മെല്ലെ മെല്ലെ അവള്‍
ഊര്‍ന്നിറങ്ങിപ്പോയി.. 
ഇത് വരെ കണ്ടു പിടിക്കാത്ത
ആ രഹസ്യവാതിലിലൂടെ
അവളുടെ ശ്വാസം തിരികെ വന്നില്ല..
അവളിറങ്ങിപ്പോയ വാതിലുതേടി
ഒരു ബാല്യത്തിന്‍റെ ഉത്സവപ്പന്തലിലൂടെ
ഇന്നും ചുങ്ങിപ്പോയൊരു
പച്ചബലൂണുമായി
ഒരു കുഞ്ഞുവെയില്‍ പരതി നടക്കുന്നു.. 

പെണ്‍പാട്ട്

കൊതിക്കുന്നോരാകാശമെനിക്കു മുന്നില്‍
പരന്നു പരന്നു മദിക്കുന്നു..
ഭയന്നു ഭയന്നു ഞാന്‍ സ്വയം ബന്ധിച്ചു
വാതിലടയ്ക്കുന്നു..
പുകപോലലയാനെനിക്കൊരു ലോകം വേണം
വഴികളില്ലാത്ത ,
വഴിയോരം ചേര്‍ന്ന് കണ്ണുകളില്ലാത്ത
കൊച്ചു ലോകത്തിന്‍റെ നിഴലിലൂടെനിക്ക്
കാറ്റുപോലൊഴുകണം ..
ചിലങ്കകള്‍ ഭയം മറക്കണം .. !
ചിറകുകളില്‍ മുള്ളുടക്കാത്ത
കാട്ടിലൂടൊന്നു താഴ്ന്നു പറക്കണം ..
നോക്കി നോക്കി ഭോഗിക്കുന്നു
വഴിയിലോരോ ദാഹങ്ങളും
ഒന്നു മിണ്ടിയാല്‍
ഒന്ന് നോക്കിയാല്‍ ചീന്തിയെറിയുമേന്നെയീ
തെരുവിന്‍ തീപ്പന്തങ്ങള്‍ ..

Tuesday, January 14, 2014

ജനുവരി മൂന്ന്‍

2014 ജനുവരി മൂന്നാം തീയതി
ജീവിതത്തില്‍
എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍
ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം
ആ ദിവസത്തെ മറന്നു പോയി
എന്നേ പറയാനാവൂ.

പതിവ് പോലെ
താമസിച്ചുണര്‍ന്നിട്ടുണ്ടാവും
എന്തെങ്കിലും
എഴുതിയിട്ടുണ്ടാവും
ആരെയെങ്കിലും
വായിച്ചിട്ടുണ്ടാവും
കുറെ നേരം
ചിന്തിച്ചിരുന്നിട്ടുണ്ടാവും.

അതുമല്ലെങ്കില്‍
ജോലിക്ക് പോയിരുന്നോ ?
യാത്രയിലായിരുന്നോ ?
പരിചയക്കാരെ
ആരെയെങ്കിലും കണ്ടിരുന്നോ ?
പതിവിലുമപ്പുറം
എന്തെങ്കിലും സംഭവിച്ചോ ?

ഓര്‍ത്തിരിക്കാന്‍ മാത്രം
ഒന്നും ബാക്കിവയ്ക്കാതെ
ഒരു കലണ്ടറിലെ
ഒരുപാട് ദിവസങ്ങള്‍
വെറുതെ മറന്നു പോകാന്‍ വേണ്ടി മാത്രം
ഓടിക്കയറി വരും..
അതിഥിയെപ്പോലെപ്പോലെ 
പടിയിറങ്ങി പോകും ..
നമ്മള്‍ മാത്രം ശേഷിക്കും
ആളൊഴിഞ്ഞ വീട് പോലെ.

ആ ദിവസത്തിലൂടെ
നടന്നു പോയ എനിക്ക്
ഓര്‍ത്ത്‌ വയ്ക്കാന്‍
കാലിലൊരു മുള്‍മുറിവ് പോലും
തരാതെ പോയ
ഓരോ നാഴികക്കല്ലിനോടും
തിരികെ ചെന്ന് പാരാതി പറയുന്ന
എനിക്ക് വട്ടാണല്ലേ !
അതെയതെ വട്ടാണെന്ന് തന്നെ
പറയുന്നുണ്ട് കലണ്ടറിലിരുന്നൊരു
ജനുവരി മൂന്ന്.. 

Monday, January 13, 2014

വാഴ്ത്തപ്പെട്ടവള്‍

തേനും പാലുമൊഴിച്ച് 
പതപ്പിക്കും 
ചില വിരുതന്മാര്‍ , 
അമ്പും പൂവും കുലച്ച് 
തൊടുത്തു വിട്ടു നോക്കും , 
നാണം കുണുങ്ങികളും 
അഭിമാനികളും 
ആഗ്രഹം തട്ടുംപുറത്തു വച്ച് 
മിണ്ടാതിരിക്കും,
ധൈര്യശാലികളാവട്ടെ
ഒന്ന് തോണ്ടി നോക്കും ,
പിന്നെയൊന്ന് കണ്ണിറുക്കും,
ചിലരാവട്ടെ,
മാന്യന്‍ ചമഞ്ഞിരിക്കും,
ആഗ്രഹത്തിന്‍റെ വിത്തിനെ
മുളപ്പിച്ചു ചെടിയാക്കി
പൂവിടീക്കാന്‍
ഏതൊക്കെ കിണറുകള്‍
തേവി വറ്റിക്കണം
എന്നാവും ചിന്ത ..
ഉള്ളില്‍ നടക്കുന്ന യുദ്ധത്തെ
ജയിക്കാന്‍
ഇനിയെത്ര അടവുകള്‍
പൊരുതണമെന്ന്.. !!

ഒടുക്കം ,
ആളൊഴിഞ്ഞ വഴികളും
സിനിമ തീയറ്ററുകളും
വൈകിയ ക്ലാസ്മുറികളും
കുഞ്ഞുതൊട്ടിലുകളും
വിധവയുടെയും
വൃദ്ധയുടെയും വീടും
അവസാന ബസും
ചില റെയിൽവേ കമ്പാർട്ട്മെന്റുകളും
പെണ്ണിനെ ഒറ്റയ്ക്കാക്കും.
പിന്നെയവള്‍‍ക്ക് പേടിയുടെ
ഒരു മുള്‍മെത്ത
വിരിച്ചുകൊടുക്കും ..

പിന്നെ അവള്‍
പേരും മുഖവുമില്ലാത്തവളാവും
അവളുടെ നാട്
ശപിക്കപ്പെട്ടവളുടെ
നാമമായി വാഴ്ത്തപ്പെടും.. !!

Friday, January 10, 2014

തുല്യത

മനുഷ്യര്‍ തുല്യരാവുന്നത്
മരണക്കിടക്കയിലാണ്.
ചതിയന്‍റെയും ഭീരുവിന്‍റെയും
ഭാര്യയുടെയും കാമുകിയുടേയും
മുതലാളിയുടെയും അടിമയുടെയും
മകളുടെയും അമ്മയുടെയും
എന്തിനേറെ ,
വെറുതെ നോക്കി നടന്നു പോകുന്ന
അപരിചിതന്‍റെ മുഖത്തു പോലും
അപ്പോള്‍ ഒരു ഭാവമേ
നിങ്ങള്‍ക്ക് വായിച്ചെടുക്കാനാവൂ.
അനുകമ്പയുടെ ഒരൊറ്റ ഭാവം

Saturday, January 4, 2014

കാട്ടുവള്ളിയോട് മരം പറയുന്നത്

നിന്‍റെ  വേരുകളിലാരാണ്
എന്നിലേയ്ക്കുള്ള
വഴി എഴുതിയത് ?
നീ ചുറ്റിപ്പിടിച്ച്
പടര്‍ന്നു കയറുമ്പോള്‍ മാത്രം
വസന്തമേയെന്ന്‍ എന്നെ
കാലം വിളിക്കുന്നത് കേട്ടോ ..
നീ പൂത്തുലഞ്ഞ്
എന്‍റെ നഗ്നതയെ
ചുവപ്പുടുപ്പിക്കുന്നുവല്ലോ ..
ഒരു വിരല്‍ നീട്ടി
നിന്‍റെ ചുംബനത്തെ
അദ്ഭുതത്തോടെ തൊടുമ്പോള്‍
ഈ രാത്രിയുടെ വാതിലില്‍
നിലാവൊരു നദിയാവുകയാണ്..
മൊട്ടുകള്‍ നിറയെ മഴ നിറച്ച്
വീണ്ടും വീണ്ടും പെയ്യുമ്പോള്‍
എന്‍റെ വരണ്ട തണലില്‍
ഒരു വേനല്‍പ്രഭാതം നനയുന്നു.. 

പാതവിളക്കുകള്‍

പൊട്ടിക്കരഞ്ഞുകൊണ്ട്,
രാത്രിയുടെ
അനന്തമായ പെരുവഴിയില്‍
തനിച്ചിരുന്നവരുടെ നിദ്രയെ
മങ്ങിയ വെളിച്ചം കൊണ്ട്
മൂടിപ്പിടിച്ചിട്ടുണ്ട്
ചില വിളക്കുമരങ്ങള്‍ ...
പാഠപുസ്തകത്തിന്‍റെ
മദിപ്പിക്കുന്ന മണത്തില്‍
ഭ്രമിച്ചൊരു കുട്ടിയുടെ
മണ്ണെണ്ണവിളക്കിന്‍റെ  ആര്‍ഭാടം
അണഞ്ഞുപോയപ്പോള്‍ ,
കണ്ണുചിമ്മാതെ കൂട്ടിരുന്നിട്ടുണ്ട്
ചില വഴിവിളക്കുകള്‍..
വേനലറുതിയുടെ
വേവുന്ന മണ്ണിനടിയില്‍
വിശന്നു കിടന്ന പാമ്പിന്‍കുഞ്ഞുങ്ങളെ
വിളിച്ചു വരുത്തി ,
ഈയാംപാറ്റകളെ സമ്മാനിച്ചിട്ടുണ്ട്
ദാനശീലരായ വഴിക്കണ്ണുകള്‍ ..
ഇരുട്ടിന്‍റെ ഓരോ
കുഴിയിലുമിറങ്ങി നിന്ന്
ഈ വഴി പോകരുതേയെന്ന്‍
പാവമൊരു വൃദ്ധനോട്
പറഞ്ഞതുമൊരു വിളക്കുമരം..
വളവു തീരുവോളം
തനിച്ചു പോകുന്ന പെണ്‍കുട്ടിയുടെ
ചെലത്തുമ്പിനെ തിളക്കിക്കൊണ്ട്
കൂട്ടുപോയതും സന്ധ്യയുടെ
കുന്നിറങ്ങിവന്നൊരു
പാതവിളക്കിന്‍റെ കാരുണ്യം തന്നെ..
പകലില്‍ ,
ഞാന്‍ മറന്നിട്ടും
എന്നിലേയ്ക്ക് നീണ്ടു വന്ന്
തണലിന്‍റെ ഒരു വിരല്‍ നീട്ടിയതും
വഴിവിളക്കുകളുടെ മഹാമനസ്കത..
എങ്കിലും ചില രാത്രികളുടെ
മഹാദുരിതത്തിലേയ്ക്ക്
മിഴിപൂട്ടി നിന്ന്
പാതവിളക്കുകള്‍ വിതുമ്പുന്നത്
ഏതു പഥികന്‍റെ വഴി മായക്കാനാണ് ??


(ഈ ലക്കം ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത് )

Thursday, January 2, 2014

തെരുവിന്‍റെ മരണപാഠങ്ങള്‍


കടത്തിണ്ണയുടെ കീറിയ മേല്‍ക്കൂരയില്‍
നിലാവ് പൂത്തപ്പോഴാണ്
ചങ്ങലയില്ലാത്ത തെരുവുപട്ടിയുടെ
ഉച്ചത്തിലുള്ള ഓരിയിടല്‍ ..
ഉറങ്ങിക്കിടന്നവരുടെ സ്വപ്നത്തില്‍
കയറുമായി കാലന്‍ പുലരും വരെ
അക്ഷമനായി നടന്നു ..
ചിലരെല്ലാം മരണം കാത്ത്
കണ്ണൊന്നു ചിമ്മാതെ കിടന്നു..
എവിടെ
എപ്പോള്‍
എന്ന മുന്തിയ ഇനം ചോദ്യങ്ങളില്‍ കടിച്ച്
കൂട്ടിലടച്ച നായ്ക്കള്‍
മതിലിനുള്ളില്‍ മടിയോടെ മുറുമ്മി...
തൊലിതുളച്ചിറങ്ങിയ
കല്ലിന്‍റെ മൂര്‍ച്ചയിലേയ്ക്ക്
കാലന്‍റെ പിടി മുറുകിയപ്പോള്‍
ഓരിയിട്ട വിശന്ന നായക്ക്
നാളെയില്‍നിന്നും പാഞ്ഞു വരുന്ന
അനേകം കല്ലുകളില്‍നിന്നും
മോചനമായിരുന്നു ..
ചത്തുമലച്ച ശ്വാനന്‍റെ
പ്രാണനും വലിച്ചുകൊണ്ട്
കാലം പോകുന്നത് നോക്കി
ഒരു തെരുവു മാത്രം പിടഞ്ഞതെന്തിനാവാം ?
ചുറ്റിലുമായിരം ഭയങ്ങള്‍ നാട്ടി
നടുവില്‍ അസ്വസ്ഥമായുറങ്ങുന്നവര്‍ മാത്രം
ഒന്ന് വിങ്ങിയതെന്തിനാവാം ?

(ഡിസംബര്‍ ലക്കം സമയം മാഗസിനില്‍ വന്നത് )