Sunday, June 7, 2015

നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍

ആത്മാവിലെ ,
ഒരിക്കലും പൊറുക്കപ്പെടാത്ത
ഏറ്റവും തീക്ഷ്ണമായ
ഒരു മുറിവിനാല്‍
ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.

ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രമുള്ള ചോദ്യങ്ങളുടെ ലുത്തിനിയ:


ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വേവുന്ന മനസ്സേ ,
ഇതുവരെ പെയ്യ്ത മഴയെ നീ എവിടെ ഒളിപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കനലാകുന്ന രാവേ ,
ഇത്ര കാലമീ ചിത നീ എങ്ങിനെ തണുപ്പിച്ചു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുഴുവനായ് നിറയുന്ന കവിതേ ,
ഇത്രനാള്‍ നീ വാക്കുകള്‍ കാത്തുവച്ചതെന്തിനാണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
നിലച്ചു പോകുന്ന കാലമേ ,
ഇത്രകാലം നീ നിശ്ചലമാകാതിരുന്നതെന്താണ് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പൊടുന്നനെ നിലയ്ക്കുന്ന ഗാനമേ,
ഇത്രനാള്‍ ഈ മൌനം
വേട്ടയ്ക്കിറങ്ങിയത് എവിടെയായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വറ്റിയുണങ്ങുന്ന നീര്‍ക്കുളങ്ങളേ,
ഇനിയെങ്ങാണ് ഈ ആര്‍ദ്രത ഞാനറിയുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
കണ്ണിലും വിരലിലും നെഞ്ചിലും കനവിലും ചുണ്ടിലും
പടര്‍ന്നുകയറുന്ന വ്യഥയേ,
ഇത്രകാലം ഞാന്‍ വെറും ശൂന്യതയിലായിരുന്നോ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
തനിച്ചാക്കുന്ന ലോകമേ,
ഈ ഏകാന്തതയ്ക്ക് ഇത്രനാള്‍
എന്ത് പേരായിരുന്നു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മുനകൂര്‍പ്പിച്ച മുള്ളേ,
ഇത്രകാലം ഏതിതളിന്‍റെ മാര്‍ദവത്തിലാണ്
നീ മുഖം പൂഴ്ത്തിയിരുന്നത് ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
മിടിപ്പാല്‍ നുള്ളുന്ന ഹൃദയമേ ,
നിന്‍റെ ചില്ലുകളില്‍ ഉടയുന്ന നനവാണോ
എന്‍റെ കണ്ണില്‍ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ഉറക്കത്തിന്‍റെ സമാധാനത്തില്‍
ചിറകടിക്കുന്ന പിടച്ചിലേ,
എന്‍റെ സ്വപ്നങ്ങളെല്ലാം
നീ എങ്ങു കൊണ്ടുപോയി ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
ആളിക്കത്തുന്ന ഓര്‍മ്മേ ,
നിന്‍റെ അരളിപ്പൂക്കളും , കുട്ടിക്കാലവും ,
പിച്ചവച്ച ഇടങ്ങളും ഇന്നെങ്ങോട്ടു മറഞ്ഞു ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
പടിയിറങ്ങിപ്പോയ വസന്തമേ,
എന്‍റെ മഞ്ഞുകാലങ്ങളില്‍ പോലും
ചുവന്നപൂക്കള്‍ നിറച്ച പേരറിയാത്ത ആ ഒറ്റമരമെവിടെ ?
ആ ഒരാള്‍ പോയ്ക്കഴിയുമ്പോള്‍ മാത്രം
വിടാതെ തുടരുന്ന പ്രാര്‍ത്ഥനേ
നിന്‍റെ അമ്പുകള്‍ ഏറ്റുവാങ്ങിയ ദൈവമെവിടെ ?
കാരണങ്ങളുടെ രാജാവേ
എന്‍റെ വഴികളുടെ അവസാനമേ
ഉത്തരങ്ങള്‍ കണ്ടെത്താന്‍
ഞാന്‍ ഇനിയുമെത്ര കിതയ്ക്കണം ??

കണ്ണിലെ മഴത്തുള്ളികള്‍

നിന്റെ ആകാശത്തെ തിരിച്ചു വിളിക്കാൻ ഓരോ മഴത്തുള്ളിയും ഞാൻ എന്റെ കണ്ണിൽ നിന്നും തിരിച്ചയക്കുന്നു..

വിചിത്രമായ ഉത്തരങ്ങള്‍

ഒരു കാർമേഘത്തിനും എന്നും കാർമേഘം മാത്രമായിരിക്കാൻ സാധിക്കില്ല.പെയ്തൊഴിയുക തന്നെ ചെയ്യും. കാലത്തിന്റെ ഉത്തരം വിചിത്രമാണ്.

അവിശ്വാസം

ഒരു രാത്രിക്കൊപ്പം ഒന്നുമറിയാതെ ഉറങ്ങിപ്പോകുന്ന ഒരോര്‍മ്മയായിരുന്നു അതെങ്കില്‍, എന്‍റെ മനസ്സ് മുഴുവനും,അതിലെ തീക്ഷ്ണമായ ഉന്മാദങ്ങളെയുംകൊണ്ട് ഞാന്‍ പ്രണയിച്ചേനേ.
ഓരോ പുലരിക്കൊപ്പവും അനേകായിരം കൊടുങ്കാറ്റുകളാല്‍ ചില്ലകളെ ഉലച്ചിടുന്നൊരു വലിയ ഓര്‍മ്മ മാത്രമാവും പ്രണയമെന്നിരിക്കെ, ഒരിക്കലും ഞാനാ മൂന്നക്ഷരങ്ങളില്‍ വിശ്വസിക്കില്ല.
ചൂളം വിളിച്ചു കടന്നു പോകുന്നൊരു ഹ്രസ്വമായ നിമിഷത്തിന്‍റെ നിര്‍വൃതി മാത്രമാണത്.സുദീര്‍ഘമായ ശൂന്യതയുടെ വലിയ കവാടം.
അതിഗാഢമായ ചുംബനങ്ങള്‍
ഒറ്റിക്കൊടുക്കലുകളാണ്.
തല്ലിക്കൊഴിക്കപ്പെടേണ്ടിയിരിക്കുന്ന
നമ്മുടെ ആകാശത്തിനെ ,
നമ്മുടെ ചിരികളെ ,
നമ്മുടെ മാത്രം മഴയെ ,
ഏറ്റവും ഒടുവിലായി ,
ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചോളൂ
എന്ന മുന്നറിയിപ്പാണത്.

Friday, June 5, 2015

ദൂരം

നിന്‍റെ വേരുകളില്‍ നിന്നും
എന്‍റെ ചിറകിലേയ്ക്ക് ,
പാതി മുറിഞ്ഞുപോയൊരു ഇഴജന്തുവിനെ പോലെ
ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം 

Tuesday, May 19, 2015

നനഞ്ഞ മിസ്സ്ഡ്കോളുകള്‍:


ആകാശമേ,
ഇടയ്ക്കിടെ
ഭൂമിയിലെയ്ക്കെന്തിനാണീ
നനവിന്‍റെ മിസ്സ്ഡ് കോളുകള്‍ ?
തനിച്ചിരുന്നപ്പോള്‍
ഓര്‍മ്മ വന്നോ
വരണ്ടു പോയ
വസന്തത്തിന്‍റെ വഴികളെ ?
ഭൂമിയുടെ
ആത്മാവിലെവിടെയോ
നീ ഒറ്റപ്പെടുത്തി പോയ
നേര്‍ത്ത വഴികളിലെങ്ങോ
ഒരു നിമിഷത്തിന്‍റെ വേഴാമ്പല്‍
നിന്നെ തിരികെ വിളിച്ചുവോ ?
ഏതു വേരില്‍ മുത്തിയാലും
ഏതു ഗര്‍ത്തം പുല്‍കിയാലും
ഏതാഴം നുകര്‍ന്നാലും
തിരികെ മടങ്ങാനുള്ള വാതിലുകള്‍
നീ തന്നെ എപ്പോഴും
തുറന്നുവയ്ക്കുന്നു !
ആഞ്ഞൊന്നു പെയ്തു
നീ പിന്‍വാങ്ങും
മേഘപ്പരപ്പോ
മൃദുലതയോ ഇല്ലാത്ത
പരുക്കന്‍ ഭൂഹൃദയത്തില്‍
വെറുതെ ,
അറിയാതെ കണ്ണുനിറച്ച്
ചില പൂക്കള്‍ മാത്രം
ബാക്കി നില്‍ക്കും
എന്നിട്ടും ആകാശമേ
ഭൂമിയിലേക്ക് എന്തിനാണ്
ഇടയ്ക്കിടെ ഈ
കണ്ണീരിന്‍റെ
തിരിച്ചുവരലിന്‍റെ
ഓര്‍മ്മയുടെ
ആഗ്രഹത്തിന്‍റെ
വീണ്ടും ഉപേക്ഷയുടെ
മിസ്സ്ഡ്കോളുകള്‍ ?
നിന്നെ പുതയ്ക്കാൻ തണുത്തുറയുന്ന ഞാൻ..

ഒന്നും ശാന്തമാണെന്ന് കരുതരുത് :


ഏറ്റവും നിശ്ശബ്ദമായി
തോന്നിയേക്കാവുന്ന
രാത്രിക്കപ്പുറം 
ഒന്നും ഓര്‍ക്കാതെ പോകുന്ന
ഉറക്കത്തിനുള്ളില്‍ പോലും
പാഞ്ഞുപോകുന്ന ഒരു
വേട്ടമൃഗത്തിന്‍റെ
ദീനമായ നിലവിളിയില്‍
പിടഞ്ഞെണീക്കുന്ന
നിമിഷങ്ങളുണ്ടാവാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
ഇതൊരു ഇടിമിന്നലിന്‍റെ
വെളിച്ചമായിരിക്കാം
ഇതിനപ്പുറം
ഇരുട്ടുപോലുമില്ലാത്ത
മരവിപ്പായിരിക്കാം
നിറങ്ങളെക്കുറിച്ച്
ചിന്തിക്കാന്‍പോലുമാവാത്ത
ശൂന്യതയായിരിക്കാം
ഒന്നും ശാന്തമാണെന്ന് കരുതരുത്
തീവ്രമായ ഈ പ്രണയത്തിനപ്പുറം
കാരണം പോലുമില്ലാതെ
എങ്ങോട്ടെന്നു പോലുമറിയാതെ
മെല്ലെ മെല്ലെ എല്ലാം
മങ്ങിപ്പോകുന്നൊരു
ഏകാന്തതയായിരിക്കാം
എല്ലാം ശാന്തമാണെന്ന് കരുതി
ഒരു കൊടുമുടിയും
കയറാന്‍ തുടങ്ങരുത്‌
കാറ്റിന്‍റെ വേഗവും
ശക്തിയും
അറിഞ്ഞുകൊണ്ട് തുടങ്ങണം
പോരാളിയുടെ പടച്ചട്ട
മനസ്സില്‍ ധരിക്കണം
അമ്പിനോടും മുള്ളിനോടും
ജയിക്കാനല്ല
സ്വന്തം ആത്മാവിനെ
പ്രതീക്ഷയില്‍ നിന്നും
സ്വപ്നത്തില്‍നിന്നും
രക്ഷിക്കാന്‍..

വേരുകള്‍

കൂരിരുട്ടിലും കൊടുംതണുപ്പിലും മരവിപ്പിലും ആഴത്തിലും നിശ്ശബ്ധതയിലും ഏതദൃശ്യമായ വെളിച്ചത്തിന്റെ ചൂടിലാണ് വേരുകൾ മണ്ണിലൂടെ അവയുടെ വഴി കണ്ടെത്തുന്നത് ?

രാത്രി:


മണ്ണിലും പുല്ലിലും പൂവിലുമെല്ലാം
ഓരോ രാത്രിയും പതിഞ്ഞു കിടക്കും
പെയ്യ്തു പോയ മഞ്ഞിനെപ്പറ്റി 
ഓരോ പൂവിലും എഴുതും
ഇര തേടിപ്പോയ കൂമനെപ്പറ്റി
അറ്റ് വീണ ഇലകളില്‍ അടയാളമിടും
പ്രാണഭയത്തോടെ ഓടിയ
ഇരയുടെ കാല്‍പ്പാടുകള്‍
മണ്ണില്‍ ശേഖരിക്കും
വിടര്‍ന്നു വരുന്ന പൂക്കളെ
കാറ്റിനു കാട്ടികൊടുക്കും
ഉറങ്ങാത്തെ ഉണര്‍ന്നിരുന്നവരെ
തീരങ്ങളില്‍
അവ്യക്തമായി വരച്ചിടും
ആരും അറിയാതെ
രഹസ്യമായി വന്നുപോയ
മഴയെക്കുറിച്ച്
ഇലകളോടും ചില്ലകളോടും
സ്വകാര്യം പറയും..
രാത്രിയില്‍
രാത്രിയുടെ ഓരോ അണുവിലും
രാത്രി ഉണര്‍ന്നിരിക്കും..
(Akam magazine may 2015)

നിനക്ക് വേണ്ടി..


മണ്ണിനടിയില്‍
കുരുങ്ങിയും പുണര്‍ന്നും കിടന്ന
രാത്രിയുടെ 
കാക്കത്തൊള്ളായിരം
കൂരിരുട്ടിന്‍റെ ശിഖരങ്ങളിലെവിടെയോ
പച്ചച്ച് തളിര്‍ത്ത്‌
വിടര്‍ന്നു വന്നൊരു
സൂര്യകാന്തിയുടെ മുഖമായാണ്
നിന്നെ ഞാന്‍ എന്‍റെ
ജീവിതവുമായി ഉപമിക്കുന്നത്
ഇന്ന് നീ
എന്‍റെ കണ്ണുകളുടെ
സ്വര്‍ണ്ണവാതിലുകളും കടന്ന്
ഉള്ളില്‍
ഉള്ളിന്‍റെയുള്ളില്‍
സ്നേഹത്തിനാല്‍ മാത്രം
പുലരുന്നൊരു പ്രഭാതമാണ്‌
വേഷങ്ങള്‍ ഓരോന്ന് മാറിവരുന്ന
ഋതുക്കളില്‍,
നനഞ്ഞിട്ടും നനയാതെ
കൊഴിഞ്ഞിട്ടും കൊഴിയാതെ
തളിര്‍ത്തും പിന്നെയും
തളിര്‍ത്തും
പടര്‍ന്നും നീ എന്‍റെ പൂക്കാലങ്ങളില്‍
വീണ്ടും വീണ്ടും ചായം പൂശുന്നു
എണ്ണമറ്റ ദിവസങ്ങള്‍ക്കും
ആണ്ടുകള്‍ക്കും
എനിക്കും നിനക്കും മുന്‍പേ
മനുഷ്യന്‍റെ ഉത്ഭവത്തിനു മുന്‍പേതന്നെ
നിനക്ക് വേണ്ടിയുള്ള
എന്റെ പ്രണയവും
ഈ കവിതയും
എഴുതപ്പെട്ടിരിക്കണം
നിന്നെ അറിയാത്തപ്പോഴൊന്നും
ഞാന്‍ ജീവിച്ചിരുന്നില്ല
നീയില്ലാത്തൊരു ഞാന്‍
ഒരിക്കലും ഉണ്ടായിരുന്നില്ല
നിന്‍റെ പ്രണയത്തിന്‍റെ
ശീതകാലങ്ങളില്‍
എന്‍റെ സ്വപ്നത്തെ പൊതിഞ്ഞ്
ഞാനുറക്കട്ടെ...

കവിത

ഈ പരാതികളോടും
സങ്കടങ്ങളോടും
പ്രതികാരത്തോടും
പരിഭവങ്ങളോടുമൊക്കെ
തിരിച്ചു സംസാരിക്കാന്‍
കവിതയ്ക്ക് മാത്രമേ സാധിക്കൂ
എന്നതുകൊണ്ടു തന്നെ
എന്‍റെ ചിരികള്‍ മാത്രം ഞാന്‍
നിങ്ങള്‍ക്ക് ബാക്കി വയ്ക്കുന്നു

Monday, March 30, 2015

കടലും ഏകാന്തതയും:


ആയിരം കൈകള്‍ വിരിച്ച്
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
തീരത്തെ ഏകാന്തതകളെയെല്ലാം
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
ഭൂമിയിലെ
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
അപൂര്‍വ്വവും
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …

ഓര്‍മ്മചോദ്യങ്ങള്‍


രാത്രി ഒരുമണിയുടെ ഏകാന്തതയില്‍
ഓര്‍മ്മകളിലേയ്ക്കുള്ള കുറുക്കുവഴികള്‍
ഓരോന്നായി 
തുറന്നു വയ്ക്കുന്നത് ആരാണ് ?
നാല് മണി വരെ ഓര്‍മ്മയിലെ
തീവണ്ടിപ്പാതകള്‍
വാചാലമാക്കുന്നത് ആരാണ് ?
മുന്നിലേയ്ക്ക് കുതിക്കുന്ന
മറവിയുടെ കാലത്തില്‍
അപായച്ചങ്ങല
വലിക്കുന്നത് ആരാണ് ?
എന്നോ മാഞ്ഞതും മറഞ്ഞതുo
മനപ്പൂര്‍വ്വം വഴിമാറി പോയതുമെല്ലാം
ഇനി വരുന്ന ഏതോ വളവില്‍
വീണ്ടും കാത്തുനില്‍പ്പുണ്ടാവുമെന്നു
ചിന്തിപ്പിക്കുന്നത് ആരാണ് ?
ഓര്‍ക്കുവാന്‍ മാത്രം
ഓര്‍മ്മകളൊന്നും സമ്മാനിക്കാതിരുന്നിട്ടും
ഓര്‍മ്മയില്‍ ഓര്‍മ്മ മാത്രമായി ഇതാരാണ് ?

കേട്ട(കെട്ടു) കഥ


യക്ഷികളെയും
പ്രേതത്തിനെയും
സ്ഥിരം കാണുന്ന കൂട്ടുകാരന്‍റെ 
ഉറങ്ങാത്ത രാത്രിയിലേയ്ക്ക്
കൊടുംകാറ്റു പോലെ
ഒരു ഭയം വീശി
ഭയം നിറയെ
ഇതുവരെ കാണാത്ത
പാലപ്പൂക്കള്‍ മിന്നിപ്പടരും
പെരുമഴയെ ചോരയോട്
അവന്‍റെ സ്വപ്നം ഉപമിക്കും
വഴികളെല്ലാം
പെരുമ്പാമ്പുകളാവുകയും
അലര്‍ച്ചകളെ
വിഴുങ്ങുകയും ചെയ്യും
ഇറുക്കി അടയ്ക്കുന്ന
അവന്‍റെ കണ്ണില്‍
ചോരക്കൊമ്പുള്ള തലയോട്ടികളും
കനല്‍തേറ്റകളും പറന്നു നടക്കും
ഞാനതിനെ
ചിമ്മുന്ന ക്യാന്‍വാസാക്കും
ഉറക്കത്തില്‍ നിന്നും
ഇറങ്ങിയോടാന്‍
വഴികളില്ലാതെ ഇരുട്ടില്‍
കുഴിയില്‍ പലപ്പോഴും വീഴും
അതിനെ ഞാന്‍ ഉറക്കത്തിലെ
വലിയ വളവുകളാക്കും
കണ്ണുകള്‍ പുഴയാക്കി
അതില്‍ സൂര്യനെയും
ചന്ദ്രനേയും വരുത്തി
ചുവപ്പിച്ചും കടുപ്പിച്ചും
പിന്നാലെ വരും
ഇതെല്ലാം കേട്ട് ഞാന്‍
ഓരോന്നിനെയും
മറ്റൊന്നിനോട് ഉപമിച്ച്
ഒരു പ്രേതക്കവിത എഴുതി
പൊട്ടിച്ചിരിക്കാന്‍
തീരുമാനിക്കും

എന്നിട്ടൊരു ചോദ്യം

പറിച്ചെടുക്കാന്‍ കൈ നീട്ടുമ്പോള്‍ പോലും 
എന്നില്‍ നിന്നും കണ്ണെടുക്കാത്തതെന്താണ് പൂവേ ..
എന്‍റെ കരിമുടിയുടെ വരള്‍ച്ചയില്‍ നീറിയിട്ടും 
നീയൊന്നു പരിഭവിക്കാത്തതെന്തേ .. ?

ബാക്കി

ഒരല്‍പം സ്നേഹത്തിന്‍റെ പൂഴിമണ്ണും 
അതില്‍ പതിഞ്ഞ
ഏതോ കുഞ്ഞിക്കാല്‍പ്പടുകളും
മാത്രമുണ്ടാവും
ഏറ്റവുമൊടുവില്‍
ഓര്‍മ്മയില്‍ ചേര്‍ത്തുവയ്ക്കാന്‍...

ഒരു പഴയ വണ്ടിയുടെ കാര്യം


എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആവുന്ന 
ഒരു പഴയ വണ്ടിയാണ്
കവിതയെന്ന്..
എല്ലാ കണക്കുകൂട്ടലുകളും
പിഴച്ചിടത്തു നിന്നും
മെല്ലെ സ്റ്റാര്‍ട്ട്‌ ആയ
ആ പഴയ വണ്ടി ,
എല്ലാ ആശ്വാസങ്ങളിലേയ്ക്കും ,
എല്ലാ ചിന്തകളിലേയ്ക്കും
കയറിച്ചെല്ലും..
എത്ര പതുക്കെ !
എന്നിട്ടും ഭദ്രമായി
അടച്ചുപൂട്ടിയ
എത്ര ഇടങ്ങളില്‍
അതിന് എത്താന്‍ കഴിയുന്നു !
ഒരു വാക്കെന്ന മലമടക്കിലൂടെ
ഒരു കടല്‍ എന്ന ചിന്തയിലൂടെ
ആ പഴയ വണ്ടി ,
താഴ്ന്നു പറക്കുന്ന പക്ഷിയെപ്പോലെ
പതുക്കെ പോകുന്നു !
ഒരു മത്സ്യത്തെപോലെ
ആഴങ്ങളെല്ലാം തോല്‍പ്പിക്കുന്നു !
കോടാനു കോടി പ്രശ്നങ്ങളും ,
അതിനുള്ളില്‍
കിടന്നു വിരകുന്ന മനുഷ്യരും
പിന്നിലേയ്ക്ക് !
വളരെ പിന്നിലേയ്ക്ക്
കൈ വീശിപ്പോകുന്നത് കാട്ടിത്തരുന്ന
ഈ പഴയ വണ്ടിയിലെ ജനാലയ്ക്കൊപ്പം
മഴയും മഞ്ഞും വെയിലും
നിലാവും കാണാത്ത ഋതുക്കളും
മറ്റെങ്ങും പോകാതെ കൂടെ വരുന്നു !
എല്ലാ കണക്കുകൂട്ടലുകളും
പിഴയ്ക്കുന്നിടത്തുനിന്നും
പതുക്കെ സ്റ്റാര്‍ട്ട്‌ ആയ ഈ വണ്ടി ,
വളരെ പതുക്കെ
പോകുന്ന വഴികളും
നേരത്തെ ഉണ്ടാക്കിയ നിയമങ്ങളും തെറ്റിച്ച്
ഒരിക്കലും കാണാത്ത
ഏതോ ഒരു ഫിനിഷിംഗ് പോയിന്‍റില്‍ ചെന്നിട്ട്
കൂടെ സഞ്ചരിച്ച
ഏതോ യാത്രക്കാരെ ഇറക്കിവിടും!
എകാന്തതയെന്നോ
കണ്ണീരെന്നോ
കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ എന്നോ
ഒക്കെ പേരുള്ളവര്‍
ഇറങ്ങിപ്പോകും.. !
ഞാന്‍ മാത്രം വീണ്ടും തിരിച്ചു നടക്കും ..
തുടങ്ങിയ ഇടം പോലും മറന്ന്..
മറ്റെവിടേയ്ക്കോ.. !

ജനിമൃതികള്‍

ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍
നമുക്കെത്ര ജനനങ്ങള്‍ ,
എത്രയെത്ര മരണങ്ങള്‍ !

പിറവി





















മരണം പോലൊന്ന് പകലിനു മേലെ
കറുത്തു കറുത്ത് ആകാശമാകെ മൂടിവച്ചു.
ഘടികാരസൂചി
ദിവസത്തെ ഒടുക്കത്തെ ബസിലേയ്ക്ക്
തിടുക്കത്തില്‍ ഓടിപ്പോകുന്നു.
രാത്രി പോലെ കറുത്ത ആ പകലിന്‍റെ
ഉണക്കമരക്കുറ്റിയില്‍ ഒരച്ഛന്‍റെ വാത്സല്യം
മകന് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.
ഇലപ്പച്ചപ്പടര്‍പ്പില്‍നിന്നും രാത്രിയും കൂട്ടി
അതാ ദിവസത്തെ അവസാന ബസെത്തുന്നു.
മകനെ മകനെ എന്ന് വിളിച്ച്
നടന്നകലുന്ന ഓരോ യാത്രക്കാരനെയും
നോക്കുന്ന അച്ഛന്‍റെ ആധിയിലേയ്ക്ക്
വീണു പോവുകയാണ് ഒരു ദിവസം.
തിരികെ മടങ്ങും മുന്‍പ് അയാള്‍
നാലു തവണ ആ രാത്രിയിലേയ്ക്ക്
അല്ല, ദൂരേയ്ക്ക് മാഞ്ഞു പോകുന്ന
ശൂന്യമായ ആ ബസിലേയ്ക്ക്
മിഴി പായിക്കുന്നു
വിവശമായ നോട്ടം കൊണ്ട് ആ അച്ഛന്‍
എന്നിലേയ്ക്ക് ഒരായിരം അമ്പുകള്‍
തൊടുത്തു വിടുകയായിരുന്നു.
തിരികെ മടങ്ങുന്ന കണ്ണീര്‍ത്തോണിയുടെ
പടിയില്‍ ഒരു വയസ്സന്‍റെ പേടി
അഥവാ തീവ്രവേദന ഒരു വട്ടം കൂടി
ഇരുട്ടിലേയ്ക്ക് തിരിഞ്ഞു നോക്കുന്നു..
കാത്തിരിക്കുന്ന കണ്ണുകളിലേയ്ക്ക്
ഏകനായ് കയറിച്ചെല്ലുന്ന നഗ്നപാദന്‍റെ
ഓരോ കാല്‍വയ്പ്പും
നിത്യമായൊരു രാത്രിയുടെ പടിയോളം
ചെന്നു നില്‍ക്കുകയാണ് ..
ഒഴിഞ്ഞ മരുന്നുകുപ്പിക്കരികില്‍
ഒരമ്മ നെഞ്ചിടിപ്പോടെ കിടന്നു..
വേദനിപ്പിക്കുന്ന ആശുപത്രിയിലേയ്ക്ക്
ഒരിക്കലും കൊണ്ടുപോവാത്ത എന്‍റെ മകനെ,
ഒരു രാത്രി മുഴുവന്‍ നിന്നെയോര്‍ത്തു ഞാന്‍
നൊന്തുവല്ലോ എന്ന് പറഞ്ഞത് അമ്മയാണ്..
വാതിലിലെത്തുന്ന ഓരോ അനക്കത്തിലേയ്ക്കും
ഓടിപ്പോയി നോക്കുന്ന
പെങ്ങളുടെ നെഞ്ചിടിപ്പിലൂടെ
ഒരു തീവണ്ടി പാഞ്ഞുനടക്കുന്നു..
രാത്രിയുടെ ഓരോ മിടിപ്പും
അയാള്‍ എണ്ണിയതുകൊണ്ടാവണം അന്നുo
നേരം പുലര്‍ന്നത്.
സന്ധ്യക്കുള്ള ഒറ്റവണ്ടിക്ക് വേണ്ടി
അതിരാവിലെ മുതല്‍ കാത്തിരിക്കുന്ന
അച്ഛന്‍റെ കണ്ണിലൂടെ
ഒരു സൂര്യന്‍ എരിഞ്ഞിറങ്ങി ..
അക്ഷരങ്ങളില്ലാത്ത നെടുവീര്‍പ്പിന്
ഭൂമിയോളം ഭാരമുണ്ടായിരുന്നു.
വീട്ടിലെ ഓരോ സന്ദര്‍ശകന്‍റെയും
നിഴലോട് ചേര്‍ന്ന് മകനെ തേടിയ
അമ്മയുടെ തിമിരം.
അനുജന്‍റെ വരവിലേയ്ക്ക് നീട്ടിവച്ച
ഓപ്പോളുടെ കണ്ണുകള്‍ അവന്‍റെ കവിതയിലൂടെ
മഴത്തുള്ളിള്‍കക്കൊപ്പം ചിതറി നടന്നു ..
വന്നു പോയ ഓരോ വണ്ടിയിലും
അയാളുടെ കാതുകള്‍ അച്ഛാ എന്ന
വിളിക്ക് വേണ്ടി കാതോര്‍ത്തു..
ബസ്‌സ്റ്റോപ്പിലെ മരക്കുറ്റിയില്‍
ഓരോ നിമിഷവും പ്രാര്‍ത്ഥനയാക്കി
ഓരോ ശ്വാസവും അധ്വാനമാക്കി
ഓരോ രാത്രിയും പകലുകളാക്കി
ഒരു വെളിച്ചം മാത്രം നനഞ്ഞു നീറിയിരുന്നു..
സങ്കടപ്പെടാന്‍ നീട്ടിക്കിട്ടുന്ന
വലിയ അനുഗ്രഹത്തിന്‍റെ വീട്ടില്‍
ഒരമ്മയുടെ കാത്തിരിപ്പ് മെല്ലെ ഭ്രാന്തമാവുന്നു ..
ഏതോ പത്രവാര്‍ത്തയുടെ ഞെട്ടലില്‍
മകന്‍റെ കയ്യിലെ വിലങ്ങ് തേടി
അച്ഛന്‍റെ യാത്ര തുടങ്ങുകയാണ്..
നിര്‍ദ്ധനനായൊരു സാധുവിന്‍റെ
വിരലുകളില്‍ നിന്നും
എന്‍റെ മകനെവിടെ
അവനെ രക്ഷിക്കൂ
അവനെ കാട്ടിത്തരൂയെന്ന്‍
ഒരക്ഷരമാല
മുഴുവനും കൊണ്ട്
ഒരു കണ്ണീരിലെ
എല്ലാ മുള്ളുകളും കൊണ്ട്
യാചിച്ചു അയാള്‍ മുട്ടാത്ത വാതിലുകളോ
കേഴാത്ത ദൈവങ്ങളോ
നേരാത്ത നേര്‍ച്ചകളോ ഉണ്ടാവില്ല..
കനത്തു നിന്നൊരു കാര്‍മേഘം പോലെ
ഓരോ പടികളിലും
അയാള്‍ പെയ്യ്തുകൊണ്ടേയിരുന്നു..
മുടന്തന്‍ കാലുകളുടെ കുഴച്ചിലില്‍
ചവുട്ടിയ നടകളെല്ലാം തിരസ്കരിച്ചിട്ടും
മകനെവിടെയെന്ന വിലാപത്തിന്
ആരുമാരും മറുപടി നല്‍കാതിരുന്നിട്ടും
ആരുമാരും ചെവി കൊടുക്കാതിരുന്നിട്ടും
ഒരു പ്രേതാത്മാവിനെപോലെ അലഞ്ഞ
അച്ഛന്‍റെയുള്ളില്‍
ഒരു കുഞ്ഞ് നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നു
ക്ഷൌരം ചെയ്യാത്ത വെളുത്ത താടിക്കൂട്ടത്തിലൂടെ
ചുളിഞ്ഞ കവിളിന്‍റെ അകക്കാമ്പ് തുളച്ച്
കണ്ണീരുണങ്ങിക്കിടന്നു..
സൂചി മുനകളാല്‍ മുറിപ്പെടുത്തി ..
വീണൊന്നു പൊട്ടിക്കരയാന്‍
മകന്‍റെ കുഴിമാടം പോലുമില്ലാത്ത
ഒരച്ഛന്‍റെ വേദനയെ,
ഒരു ജന്മം മുഴുവന്‍ തേടി നടന്നിട്ടും
മകന്‍ എവിടെയെന്നറിയാതെ പോയൊരു
വൃദ്ധന്‍റെ തീരാനോവിനെ
ഉലയില്‍ നീറി നീറി പഴുക്കുന്നൊരു ആത്മാവിനെ
മറ്റേതൊരു മുറിവിനോടു ഞാനുപമിക്കും ?
ഓരോ തവണ കാലിടറി വീഴുമ്പോഴും
"മുറുക്കെ പിടിക്കണേ ഉണ്ണീ ,
അച്ഛന്‍... അച്ഛന്‍ വീഴാണ്ടിരിക്കട്ടെ "
എന്നാവര്‍ത്തിച്ച്
അയാള്‍ വീണു കൊണ്ടിരുന്നു..
പിറവിയെന്ന മഹാവേദനയില്‍
ഒരച്ഛനും ഒരമ്മയും ജനിക്കുന്നു..
ഏതു രാത്രിയിലും മകന്‍ കയറി വന്നാല്‍
ഉണ്ണാന്‍ ഒരു പൊതി ചോറ് കാത്തു വച്ച്
ഒരു വീടും കുറെ കണ്ണുകളും
നിലാവുകളിലും നിഴലുകളിലും
മണ്ണിലും പൂവിലും തേടി നടന്നു
ഒരു മകന് വേണ്ടി..
പുറത്തെ തോരാത്ത മഴ
എന്‍റെ ജനാലയില്‍ തല തല്ലിക്കരയുന്നു..
താളമില്ലാത്ത ഈ തുള്ളികള്‍
മകനെ , മകനെ ,എന്‍റെ ജീവനെ
എന്ന് നിലവിളിക്കുകയാണ് ..
ഏതു മഴയിലാണ് നീ നനയുന്നത്
എന്ന് വിതുമ്പുകയാണ് ..
മുറിക്കുള്ളില്‍
വിരികള്‍ക്കുള്ളില്‍
പഞ്ഞിക്കിടക്കയില്‍ അമര്‍ന്നുകിടന്നിട്ടും,
മനസ്സ് വാതില്‍ തുറന്ന് പുറത്തേയ്ക്കോടും..
അച്ഛന്‍റെ കണ്ണീരില്‍ നനഞ്ഞു നില്‍ക്കും..
ഈ ഇരുളില്‍
ഈ കുളിരില്‍ എല്ലുകള്‍ നുറുങ്ങിയിട്ടും
ഒരു മിടിപ്പ്
ഒരു മിന്നാമിന്നി വെളിച്ചത്തില്‍
പേരില്ലാത്ത മരണത്തോടൊപ്പം
ഇറങ്ങിപ്പോയൊരു മകനെ തിരയുന്നുണ്ട് ..
ഒരു ഓര്‍മ്മക്കുറിപ്പ്‌ ചോരകൊണ്ട് ഒപ്പിട്ടുവച്ച്
അതാ ഒരു വൃദ്ധന്‍ ഇറങ്ങിപ്പോകുന്നു..
ജീവിതം പൊതിഞ്ഞുപിടിച്ചൊരു
വരമ്പിന്‍റെ ഏകാന്തതയിലൂടെ
ഇരുട്ടിന്‍റെ പാടത്തൂടെ
അയാളിറങ്ങിപോയി ..
തന്നെക്കാത്ത് ആ മഴയത്തൊരാള്‍
കാത്തുനില്‍ക്കുന്നത് അയാള്‍ കണ്ടു ..
മരണത്തിലേയ്ക്കൊരു
ടോര്‍ച്ചുവെളിച്ചം കത്തിച്ചുപിടിച്ച്
ഒരു മകന്‍ കാത്തുനിന്നു..
ജീവിതം മുഴുവന്‍
മരണം വായിച്ചു മരിച്ച ഒരച്ഛന്‍,
ഇനി മരണത്തിലെങ്കിലും ജീവിക്കട്ടെ ..
വെയിലില്‍ ചിരിക്കട്ടെ..
ഈ മഴ തോരട്ടെ..
ചില മഴക്കാലങ്ങള്‍ ചിലരുടെ കണ്ണീരാണ്
ചില ജീവിതങ്ങള്‍ മരണം പോലെയാണ്..
(Kalaappornna April edition. This is a poem based on the movie "piravi")

വിപരീതപരിണാമം:














ആദ്യം തുളച്ചിറങ്ങിയ
സൂചിക്കുളിര്
മുഴുവന്‍ നനയുമ്പോള്‍ 
അപ്പൂപ്പന്‍താടിയോ
ഇതളായോ
തൂവലായോ
മേഘമായോ
കൊഴിഞ്ഞും മറഞ്ഞും പറന്നും
പോകുന്നതുപോലെ,
എണ്ണിപ്പെറുക്കിവയ്ക്കുന്ന
മുറിവുകളെയൊക്കെ
മറവിയായും
നെടുവീര്‍പ്പായും കാലം
വിവര്‍ത്തനം ചെയ്യുന്നു
ഓരോ മുള്ളിനും
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
എന്നോ ഒരിക്കല്‍
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഈ നെറുകിന്‍റെ
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
പാടി പാടി തനിയെ
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
പുതിയതൊന്നിനെയും
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
വാതില്‍ ഓരോന്ന് കടക്കുമ്പോഴും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഒന്നില്‍ നിന്നും മറ്റൊന്ന്
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
(29.03.2015 Malayalam news)

മറക്കാനൊരു പറക്കല്‍

ഒരുപക്ഷെ ഇനിയൊരിക്കലും 
തിരിച്ചുവരാനില്ലാത്ത
ആ ദിവസത്തിലേയ്ക്ക്
ഞാന്‍ ഒരോര്‍മ്മയെക്കൂടെ
തറച്ചുവയ്ക്കട്ടെ..
സ്മൃതിയുടെ
സൂചിക്കുത്തിനുമേലേ
എന്‍റെ ചിറകുകളാല്‍
പറന്നുയര്‍ന്ന്
തിരകള്‍ക്കും തീരങ്ങള്‍ക്കും
അപ്പുറത്തേതോ ചിരികളിലേയ്ക്ക്
വഴുതിവീഴുകെന്‍റെ കാലമേ..

Friday, February 27, 2015

ഒറ്റ


നിഴലിനൊപ്പം
കണ്ടും കാണാതെയും
ഒളിഞ്ഞും തെളിഞ്ഞും 
മറ്റെന്തോ ഉണ്ട്..
ഓരോ സന്തോഷത്തിനൊപ്പവും
വിഷാദം പോലൊന്ന്..
ഓരോ കണ്ണീര്‍കാലത്തിലും
അറിയാതെ വന്നു പോകുന്ന
പുഞ്ചിരി പോലൊന്ന് ..
ഒറ്റയ്ക്കാവാതിരിക്കാന്‍ ഭയന്ന്
ഒറ്റയ്ക്കിരിക്കുന്ന ഒറ്റപ്പെടലുകളില്‍ പോലും
നമ്മളാരെയോ തേടുന്നുണ്ട്..
ഒന്നായി മാത്രം
ഒറ്റയായി മാത്രം ഇവിടെ ഒന്നുമില്ല..
ഒന്നിന് ഒന്ന് മാത്രമായി
നിലനില്‍പ്പില്ലെന്നു പഠിപ്പിക്കുന്ന
രണ്ട് ഒന്നുകള്‍ ചേര്‍ന്ന്
വീണ്ടും മറ്റൊരു ഒന്നാകുന്ന
മനസ്സിന്‍റെ കളികളിലേയ്ക്ക്
ഒറ്റയ്ക്ക് ഊളിയിട്ടിറങ്ങി ചെന്ന്
ഒരു വരി കണ്ടെത്തുകയാണ് ഞാന്‍ ..

കറുത്ത നിറമുള്ള ഒന്നിനെ ഇളം ഓറഞ്ചുകൊണ്ട് മഴവില്ലാക്കിയ കവിത

എന്നും എപ്പോഴും രാത്രി മാത്രമായിരുന്ന
നക്ഷത്രങ്ങള്‍ സ്വപ്നത്തില്‍ മാത്രമായിരുന്ന
ആരുമാരും നടക്കാതിരുന്നിട്ടും
മരക്കൂട്ടങ്ങള്‍ക്കിടയില്‍ നൂല് പോലെ
തെളിഞ്ഞു കിടന്നൊരു കറുത്ത ഇടവഴിയിലേയ്ക്ക്
ഏതോ ചില്ലയില്‍നിന്നും
ഇടറി വീണൊരു ഇളം ഓറഞ്ചു നിറം !

നിനക്ക് കാടിന്‍റെ നിശ്ശബ്ദതയെ
സംഗീതമാക്കാന്‍ അറിയാമായിരുന്നു

നിനക്ക് ഈ വഴിയിലേയ്ക്ക്
കാറ്റിനെ വിളിച്ചുകൊണ്ടു വരാന്‍
അറിയാമായിരുന്നു

ഓരോ കാറ്റിലും
ഒരായിരം കടുംചുവപ്പന്‍ വാകപ്പൂക്കള്‍
കൊഴിച്ചിടാന്‍ അറിയാമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നീ വഴിനീളെ കടല്‍നീല
ശലഭങ്ങളെക്കൊണ്ട് നിറയ്ക്കുമായിരുന്നു

ചാറ്റല്‍മഴയില്‍ നനഞ്ഞുനില്‍ക്കുന്ന
ഇലപ്പച്ചപ്പടര്‍പ്പുകളെ
സ്വര്‍ണ്ണം ചാലിച്ച മഞ്ഞത്തുടിപ്പാല്‍
മിനുക്കുമായിരുന്നു

ഉരുളന്‍ കല്ലുകള്‍
ആഴ്ന്നു തറഞ്ഞു കിടന്നിടത്തുനിന്നും
ഏതോ വിടവുകളിലൂടെ
ചെറുപുല്ലുകള്‍ കിളിര്‍ത്തുവരികയും
അതില്‍ അരിമണിയോളമുള്ള
വയലറ്റ് പൂക്കള്‍
ചിരിച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു

നീയൊരു ഇളം ഓറഞ്ചു നിറമായിരുന്നു !

നിനക്കൊപ്പം മാമരത്തിന്‍റെ
കൊമ്പുകളിലേയ്ക്ക്
വെള്ളി നക്ഷത്രക്കണ്ണുകളും
തവിട്ടു ചിറകുള്ള
നൂറു നൂറു ചിലമ്പലുകളുമുണ്ടായിരുന്നു

നീ പാതിരാപ്പൂക്കളെ
മുത്തി ഉണര്‍ത്തുകയും
നീ കാട്ടുവള്ളികളെ
ഊഞ്ഞാലാട്ടുകയും ചെയ്തിരുന്നു

ഞാന്‍ കറുത്തു കിടന്നൊരു
കനത്ത മൌനമായിരുന്നു
നീ ..
നീയോ ?
നിന്നെ ഞാന്‍ എന്‍റെ ഹൃദയത്തിലേയ്ക്ക്
ഏറ്റുവാങ്ങിയ
ഇളം ഓറഞ്ചു നിറമുള്ള
സായാഹ്നസന്ധ്യയായിരുന്നു

നീ നിറങ്ങളെ കൊണ്ടുവന്നു
നീ ഗാനങ്ങളെകൊണ്ട് നിറച്ചു

ഞാനിപ്പോള്‍ നിന്നിലൂടെ
ആകാശത്തിലേയ്ക്ക് തുറന്നുവച്ചൊരു
മഴവില്‍ പാലമാണ് !

(malayalam news-feb 23)

Sunday, February 15, 2015

ഞാനെന്ന ഞാന്‍ മാത്രത്തില്‍ നീയെന്ന നീ മാത്രം

വേരോളം നീരാവുന്ന നിന്റെ
സ്നേഹമഴയിൽ 

നിറയെ പൂത്തുനിൽക്കാനൊരു 
വസന്തത്തെ ഞാനെപ്പോഴും
കാത്തു വയ്ക്കുന്നുണ്ട്


നിലാവ് പടരുമ്പോള്‍ 
രോമാഞ്ചം കൊള്ളുന്ന 
കാട്ടുതുളസിയുടെ തോട്ടമാണ് 
നീ വരുമ്പോള്‍ എന്‍റെ മനസ്സെന്നു 
നിനക്കറിയില്ലേ 
ഈ പ്രണയത്തില്‍
ഉരുകി
ഞാന്‍ എന്നില്‍ നിന്നും അടര്‍ന്ന്
നിന്നിലേയ്ക്ക് വീഴട്ടെ
എന്‍റെ വേവുകളുടെ 
ഉരുക്കങ്ങളോടെ
നിന്‍റെ തണുപ്പിലേയ്ക്ക് നിറയാന്‍
മുറിവുകള്‍ നീ തുറന്നു വയ്ക്കണം
നനഞ്ഞു നനഞ്ഞ് 
എന്‍റെ സ്വപ്നങ്ങളുടെ പാടങ്ങള്‍
നിന്നിലൂടെ ഒഴുകി ആഴത്തിലെത്തി
നീലയില്‍ കുതിര്‍ന്ന് പിന്നെയെപ്പോഴോ
നിന്നിലെയ്ക്ക് തന്നെ പെയ്യട്ടെ ഞാനും
തീരാതെ തോരാതെ 

Wednesday, February 11, 2015

തൊട്ടടുത്തുള്ള ദൂരങ്ങള്‍

ഒരുപാട് ദൂരങ്ങൾ തൊട്ടടുത്തിരുന്ന് 
എന്നെ വിളിക്കും
ഓരോ വിളിയിലും അറിയാതെ
ഞാനൊന്ന്‍ മുറിയും

ദൂരങ്ങള്‍ക്കപ്പുറത്തെന്തൊക്കെയോ
വെളിച്ചങ്ങളുള്ളത് കൊണ്ട്
മരണം വരെ ,
മരണം കൊതിച്ച് ഇരുട്ടില്‍
ആര്‍ത്തിയോടെ ഞാന്‍ ജീവിക്കുന്നുണ്ട്

അടുത്തു വരൂ 
അടുത്തു വരൂ
എന്ന് ഹൃദയം കരഞ്ഞു വിളിക്കുന്ന
അകലങ്ങൾ പക്ഷെ ബധിരരാണ്

ഇരുട്ടുമുറിയിലെ പകല്‍ :


അടഞ്ഞ
ഇരുട്ട്മുറിയിലെ
മുറിവുകളും വിടവുകളും 
തേടിപ്പോകുന്ന വെയില്‍
ഒന്‍പതു മണികളെ
ഒരു കുഴലിലാക്കി
അതില്‍ നിറയെ
പകലിനെ പൊടിച്ച്
മുറിയിലേയ്ക്ക് കടത്തും
ജനാലകളെ
ഒരു തുള്ളി സൂര്യനാക്കും
തനിച്ചു കിടന്ന ഒരു മുറി നിറയെ
വിരിച്ച് സ്വയം ഉണങ്ങാന്‍ കിടക്കുന്ന
പകലിനെ ആ മുറിയുടെ ഇരുട്ട്
നെഞ്ചോടു ചേര്‍ക്കും
ഉച്ചമയക്കത്തിലാഴുന്ന
നിശ്ശബ്ധതകളെ
തഴുകി മിനുക്കി
രാകി രാകി
തിളക്കി വയ്ക്കും
സായാഹ്നത്തില്‍
ഇരുട്ട് മുറിയെ താരാട്ടിയുറക്കി
തണല്‍ മരങ്ങളുടെ ചോട്ടില്‍
ഇലപ്പടര്‍പ്പുകളിലേയ്ക്ക്
ഇഴഞ്ഞു കയറിപ്പോകുന്ന
ഒരു കുഞ്ഞു സര്‍പ്പമാകും
(Kudumba madyamam this week)

Wednesday, January 21, 2015

പ്രാര്‍ഥനകള്‍

നഷ്ടപ്പെട്ട ഒന്നിന് വേണ്ടി
ഒരക്ഷരമാല മുഴുവന്‍ കൊണ്ട്
ഒരു കണ്ണിലെ സകല
മുള്ളുകളും കുത്തി
പ്രാര്‍ഥിച്ചു യാചിക്കുന്ന
ചിലരുടെ പകലുകള്‍
രാത്രിയോളം ഇരുണ്ടതും
മനസ്സില്‍ പെയ്യുന്ന മഴ
നീറ്റലോടെ പോള്ളുന്നതുമാണ്

മൌനം

നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം 
ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ 
കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ 
മറ്റൊരു പേരാണ് മൌനം

എന്നില്‍ നിന്നും നമ്മിലേയ്ക്ക്

ധൃതിയില്‍ പാതിമാത്രം
ഇസ്തിരിയിട്ട വസ്ത്രങ്ങള്‍
ഞാന്‍
പശമുക്കി വടിപോലാക്കി
പൂമണം പുരട്ടി
ചുളിവില്ലാതെ അടുക്കി വയ്ക്കും
അലമാരയിലവിടിടായി ചിതറിക്കിടക്കുന്ന
പഴയകാല കണക്കുകളും
പേപ്പറുകളും
കാലിക്കുപ്പികളും അടപ്പുകളും
ഏതോ കാലത്തെ പാഠപുസ്തകങ്ങളും
സോപ്പുകവറുകളും
ചീട്ടും
പൌഡര്‍ടിന്നുകളും
ദൂരേയ്ക്കെറിഞ്ഞുകളഞ്ഞ്
പുതിയ പുതിയ സ്വപ്നങ്ങളെ
ഞാന്‍
വൃത്തിയായി അലങ്കരിച്ചു വയ്ക്കും
സ്ഥിരമായ
രണ്ടുകൂട്ടം കറികളില്‍നിന്നും
നിന്‍റെ നട്ടുച്ചയിലേയ്ക്ക്
ഏറ്റവും പ്രിയമുള്ളവ
വിരുന്നുവരും
കഴുകാതെ കൂട്ടിയിട്ട
അടുക്കളപ്പുറത്തെ
എച്ചില്‍പ്പാത്രങ്ങളിലൂടെ
തങ്കമോതിരമിട്ട വിരലുകള്‍
അടുക്കോടെ ഒഴുകിനടക്കും
തിരക്കിട്ടിറങ്ങിപ്പോകുമ്പോള്‍ മുതല്‍
നിന്‍റെ നിഴലനക്കം അകലെയുണരും വരെ,
ഒരു സന്ധ്യ
നിന്‍റെ പൂമുഖത്ത്
ചെറുതായി പരിഭവിച്ചു
തുടുത്തു നില്‍ക്കും
നിന്‍റെ ഇളംനീല ജനാലവിരിപ്പിലൂടെ
വയലറ്റ് നിറമുള്ള
എന്‍റെ ഇലകള്‍ തുന്നിക്കയറുമ്പോള്‍
നിറമൊന്നുമില്ലാത്ത കിടക്കയിലേയ്ക്ക്
നമ്മള്‍ കടുംചുവപ്പ് ചൂടില്‍
ചുറ്റിപ്പിണയും
മയില്‍‌പ്പീലി കാറ്റിലാടുന്ന
ചെറുവേനല്‍പ്രഭാതത്തില്‍
മഞ്ഞുപോലെ നിന്‍റെ നെഞ്ചിലൊരു
മുത്തുമാല പറ്റിച്ചേര്‍ന്നു കിടക്കും..
മുടിയിഴകള്‍ നിന്‍റെ കണ്ണുകള്‍ക്ക്‌
ചുറ്റിലും ഇക്കിളിയിട്ട് നടക്കും..
വിരസതയിലും
ഏകാന്തതയിലും
ഇരുളിലും
പകലിലും
നീ അവളെ കൂടെക്കൂട്ടും
പിണങ്ങിയും ഇണങ്ങിയും
ചിണുങ്ങിയും
ഒരു കൊളുസ്സിന്‍കൊഞ്ചല്‍
എപ്പോഴും
നിന്‍റെ പിന്നാലെയുണ്ടാവും
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള വഴിക്ക്
ഒരു ഈറന്‍ചന്ദനഗന്ധമുണ്ടെന്നു നീ പറയും...