Monday, March 3, 2014

അപ്പനോട്

വീടിന്‍റെ ചില ഭിത്തികളിലെ
എണ്ണമെഴുക്കുകളെല്ലാം
ആഴം കൂടിയ ചിന്തകളെ
കൂടുതല്‍ പുകച്ചെടുക്കുന്ന
അപ്പന്‍റെ നിമിഷങ്ങളാണ്.

പുക കണ്ടാലുടന്‍
ഞങ്ങളെല്ലാവരും
വാക്കുകള്‍ ചുമച്ച്
അപ്പനെ ഒറ്റപ്പെടുത്തുo

ഞങ്ങളോട് പ്രധിഷേധിക്കാന്‍
അപ്പന് ആയുധം ,
വാക്കുകളില്ലാതെ
കെട്ടിനിറുത്തുന്ന കഫവും
ഉറക്കമില്ലാതെ നീട്ടിത്തുപ്പുന്ന
രാത്രിയും
പുകഞ്ഞു തീരുന്ന
അമ്മയുടെ നെഞ്ചുമാണ്.

ഒന്നും പറയേണ്ടെന്ന്
എത്ര കരുതുന്നതാണ്.
ഒരു കയ്യില്‍ ഊതിവിടുന്ന
സ്വന്തം ജീവിതവും ,
മറുകയ്യില്‍ ആര്‍ത്തിയോടെ
ഇന്‍ഹെയില്‍ ചെയ്യുന്ന
മരണവും കാണുമ്പോള്‍ ,
പ്രിയപ്പെട്ട അപ്പാ,
എങ്ങിനെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കും
കരിഞ്ഞ ശലഭച്ചിറകുകള്‍ പോലെ
പറക്കുന്ന ജീവനെ.. ?

രുചിയറിയിക്കാതെ
വിശപ്പറിയിക്കാതെ
വാശിയോടെ
എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും ,
"ദാ നോക്കൂ, ഇയാളെ
ഇപ്പൊ കൊല്ലും "എന്ന് പറഞ്ഞ്
ഒരു മരണച്ചുരുള്‍ പറത്താന്‍വേണ്ടി
എന്തിനാണിത്ര കൊതി ?

2 comments: