Saturday, April 19, 2014

ഒരു സ്നേഹിതന് വേണ്ടി..

കുമളിയില്‍ ജനിച്ചു വളര്‍ന്ന്, പ്രാഥമിക പഠനം അവിടെ
തന്നെ പൂര്‍ത്തിയാക്കി , സി എം ഐ സന്യാസസമൂഹത്തില്‍നിന്നും ഒരു വര്‍ഷം മൂന്നു മാസം മുന്‍പ് ,പൌരോഹിത്യo സ്വീകരിച്ച Fr.ജെയ്സണ്‍ ചാക്കോ എന്ന വ്യക്തിയെ എനിക്കറിയാവുന്നത്, എല്ലാവരെയും ചിരിപ്പിക്കാന്‍ മാത്രം അറിയാവുന്ന, മിടുക്കനായ ഒരു വിദ്യാര്‍ഥി എന്ന നിലയ്ക്കാണ്.അതിലുപരി തമാശക്കാരനായ , നല്ലൊരു മനുഷ്യന്‍ എന്ന നിലയിലാണ്.കണ്ണീരോടെ അദ്ദേഹത്തിനു വിട പറയുന്ന ഒരു ഗ്രാമത്തിനു വേണ്ടിയും, ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാനാവാത്ത ഒരു കുടുംബത്തിനും, ഒരു പറ്റം സ്നേഹിതര്‍ക്കും വേണ്ടിയാണ് ഞാനീ വരികള്‍ കുറിക്കുന്നത്.

ഒരു നിമിഷം മുന്‍പ്
ഒരു നാഴിക മുന്‍പ്,
ഒരായിരം പ്രകാശമണ്ഡലങ്ങള്‍
വിടര്‍ത്തിനിന്നത്
മരണത്തിന്‍റെ ഒരു വിളിക്കപ്പുറo
അണയാന്‍ കാത്തുനിന്നൊരു
തിരിയായിരുന്നോ ??

ബാക്കി വച്ചുപോയ
നൂറു നൂറു ചിരികളാല്‍
നീ ഞങ്ങളുടെ ഓര്‍മ്മയില്‍
ഇതാ തണുത്തുറഞ്ഞുകിടക്കുന്നു..
ഒരു ജന്മം കൊണ്ട് തുന്നിയെടുത്ത
വിശുദ്ധിയുടെ നിന്‍റെ പട്ടുകുപ്പായത്തില്‍
ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍
വാടാതെ തൂവുന്നു..

കാണുമ്പോഴെല്ലാം തന്നുപോയ
സ്നേഹവും വാക്കുകളും
തിരികെ വന്ന് നോവിക്കുകയാണ് ..
ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും മീതെ,
പ്രിയപ്പെട്ട കൂട്ടുകാരാ ,
നിലാവായി നീ തെളിയുമ്പോള്‍
നീ നടന്നു പോയ
ഓരോ നടകളും നിന്നെയോര്‍ക്കും..

ചില നക്ഷത്രങ്ങള്‍ അങ്ങിനെയാണ്..
ഇരുളിലും പകലിലും
പ്രകാശിച്ചു നില്‍ക്കും..
ഈ ഭൂമി മുഴുവന്‍ നിലാവ് പരത്തും..
പെട്ടെന്ന് , ആരോടും പറയാതെ,
ആരാരും അറിയാതെ,
ഒരു വലിയ ചോദ്യത്തിലൂടെ
എങ്ങോട്ടേയ്ക്കോ പറന്നു പോകും..
ലോകമാകെ,
ഒരു ഇരുളില്‍ നിശ്ചലമാകും ..

ചിലപ്പോഴെങ്കിലും ചില സത്യങ്ങള്‍
മിഥ്യയായിരുന്നെങ്കിലെന്ന്‍
വീണ്ടും ആശിച്ചുപോവുകയാണ്...
ദു:സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍
ഒരു വിളിക്കപ്പുറo
നീ എവിടെയെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന്‍
വീണ്ടും പ്രാര്‍ഥിക്കുകയാണ്.. !!

4 comments:

  1. ആദരാഞ്ജലികൾ....പ്രാർഥനകൾ...

    ReplyDelete
  2. ആദരാഞ്ജലികൾ..

    ReplyDelete
  3. ആദരാഞ്ജലികള്‍

    ReplyDelete
  4. ''നൂറു നൂറു ചിരികൾ'' പോലെ സുഹൃത്ത്‌ "ബാക്കി വച്ചു പോയ" കർമങ്ങൾ നമുക്ക് എത്ര ചെയ്യാൻ കഴിയും എന്ന് നോക്കാം. അതാണ്‌ ഏറ്റവും വലിയ ആദരാഞ്ജലി.

    ReplyDelete