Wednesday, January 21, 2015

പ്രാര്‍ഥനകള്‍

നഷ്ടപ്പെട്ട ഒന്നിന് വേണ്ടി
ഒരക്ഷരമാല മുഴുവന്‍ കൊണ്ട്
ഒരു കണ്ണിലെ സകല
മുള്ളുകളും കുത്തി
പ്രാര്‍ഥിച്ചു യാചിക്കുന്ന
ചിലരുടെ പകലുകള്‍
രാത്രിയോളം ഇരുണ്ടതും
മനസ്സില്‍ പെയ്യുന്ന മഴ
നീറ്റലോടെ പോള്ളുന്നതുമാണ്

മൌനം

നിന്‍റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം 
ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ 
കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ 
മറ്റൊരു പേരാണ് മൌനം

എന്നില്‍ നിന്നും നമ്മിലേയ്ക്ക്

ധൃതിയില്‍ പാതിമാത്രം
ഇസ്തിരിയിട്ട വസ്ത്രങ്ങള്‍
ഞാന്‍
പശമുക്കി വടിപോലാക്കി
പൂമണം പുരട്ടി
ചുളിവില്ലാതെ അടുക്കി വയ്ക്കും
അലമാരയിലവിടിടായി ചിതറിക്കിടക്കുന്ന
പഴയകാല കണക്കുകളും
പേപ്പറുകളും
കാലിക്കുപ്പികളും അടപ്പുകളും
ഏതോ കാലത്തെ പാഠപുസ്തകങ്ങളും
സോപ്പുകവറുകളും
ചീട്ടും
പൌഡര്‍ടിന്നുകളും
ദൂരേയ്ക്കെറിഞ്ഞുകളഞ്ഞ്
പുതിയ പുതിയ സ്വപ്നങ്ങളെ
ഞാന്‍
വൃത്തിയായി അലങ്കരിച്ചു വയ്ക്കും
സ്ഥിരമായ
രണ്ടുകൂട്ടം കറികളില്‍നിന്നും
നിന്‍റെ നട്ടുച്ചയിലേയ്ക്ക്
ഏറ്റവും പ്രിയമുള്ളവ
വിരുന്നുവരും
കഴുകാതെ കൂട്ടിയിട്ട
അടുക്കളപ്പുറത്തെ
എച്ചില്‍പ്പാത്രങ്ങളിലൂടെ
തങ്കമോതിരമിട്ട വിരലുകള്‍
അടുക്കോടെ ഒഴുകിനടക്കും
തിരക്കിട്ടിറങ്ങിപ്പോകുമ്പോള്‍ മുതല്‍
നിന്‍റെ നിഴലനക്കം അകലെയുണരും വരെ,
ഒരു സന്ധ്യ
നിന്‍റെ പൂമുഖത്ത്
ചെറുതായി പരിഭവിച്ചു
തുടുത്തു നില്‍ക്കും
നിന്‍റെ ഇളംനീല ജനാലവിരിപ്പിലൂടെ
വയലറ്റ് നിറമുള്ള
എന്‍റെ ഇലകള്‍ തുന്നിക്കയറുമ്പോള്‍
നിറമൊന്നുമില്ലാത്ത കിടക്കയിലേയ്ക്ക്
നമ്മള്‍ കടുംചുവപ്പ് ചൂടില്‍
ചുറ്റിപ്പിണയും
മയില്‍‌പ്പീലി കാറ്റിലാടുന്ന
ചെറുവേനല്‍പ്രഭാതത്തില്‍
മഞ്ഞുപോലെ നിന്‍റെ നെഞ്ചിലൊരു
മുത്തുമാല പറ്റിച്ചേര്‍ന്നു കിടക്കും..
മുടിയിഴകള്‍ നിന്‍റെ കണ്ണുകള്‍ക്ക്‌
ചുറ്റിലും ഇക്കിളിയിട്ട് നടക്കും..
വിരസതയിലും
ഏകാന്തതയിലും
ഇരുളിലും
പകലിലും
നീ അവളെ കൂടെക്കൂട്ടും
പിണങ്ങിയും ഇണങ്ങിയും
ചിണുങ്ങിയും
ഒരു കൊളുസ്സിന്‍കൊഞ്ചല്‍
എപ്പോഴും
നിന്‍റെ പിന്നാലെയുണ്ടാവും
എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള വഴിക്ക്
ഒരു ഈറന്‍ചന്ദനഗന്ധമുണ്ടെന്നു നീ പറയും...

Thursday, November 27, 2014

ഇല്ല ഇല്ല എന്ന് മിടിക്കുന്ന ഹൃദയമേ..:


ഏതു ചോദ്യത്തിനും
എവിടെയോ ഒരു ഉത്തരമുണ്ട്
ഏതു മരുഭൂമിയിലും
ഒരു കുളിര്‍ക്കാറ്റുണ്ട്
ഏല്ലാ കണ്ണീരിലും
ഒരു ചിരിയുണ്ട്
വരള്‍ച്ചയുടെ
ഹൃദയത്തിലും ഉറവകളുണ്ട്
ഏതു പൂര്‍ണ്ണതയിലും
ഇല്ലായ്മകളുണ്ട്
ഏതു മുറിവിലും
സാന്ത്വനമുണ്ട്
ശിശിരങ്ങള്‍ക്കെല്ലാം
വസന്തവുമുണ്ട്
എവിടെ പോയാലും
ഒളിച്ചിരുന്നാലും
വീണ്ടും കണ്ടെത്തുന്നൊരു വഴിയുണ്ട്
നഷ്ടപ്പെട്ടു പോകുന്നതെന്തും
തിരികെ കൊണ്ടുവരുന്ന ഓര്‍മ്മയുണ്ട്
ജീവന്‍റെ കോണുകളിലെല്ലാം
മരണത്തിന്‍റെ കയ്യൊപ്പുണ്ട്
ഓരോ തളിരിലും
വേരിന്‍റെ സ്പന്ദനവും
മുകിലിന്‍റെ സ്പര്‍ശവുമുണ്ട്..
ഇന്നേതു ദുഖത്തിനും
ഭൂതകാലത്തിന്‍റെ
ഒരു നാളെയുണ്ട്‌ ..

ആഗ്രഹങ്ങളില്‍ നഷ്ടപ്പെടുന്നത്

നിന്നെ ഒളിപ്പിച്ചു വയ്ക്കാന്‍ ഹൃദയത്തിനുള്ളില്‍ 
ആകാശത്തിലേയ്ക്ക് തുറന്നിരിക്കുന്ന 
ഒരു കൊച്ചു മുറി വേണം 
അതിനു മേലെ നിന്‍റെ ചിരിയുടെ നീലമേഘങ്ങള്‍ പടരണം.. 
ആത്മാവേ 
ഇത്രത്തോളം ചെറിയൊരു കൊതിക്കുവേണ്ടി
ഞാനെന്തൊക്കെ നഷ്ടപ്പെടുത്തണം ?

Saturday, October 4, 2014

ഗിറ്റാറിസ്റ്റ്

1.പൂമ്പാറ്റകള്‍ പൂവ് തേടുമ്പോള്‍
വസന്തം ഓടിയെത്തുന്നത് പോലെ
ചില വിരല്‍ത്തുമ്പുകള്‍
ആകാശം തേടുമ്പോള്‍
കൂടണയുന്നതാണ് സംഗീതം

2.വിരലുകളില്‍
ചിറകുകള്‍ സൂക്ഷിക്കുന്നവരുണ്ട്
നമ്മെ,
നിറയെ പൂക്കുന്ന
ചെടികളാക്കുന്നവര്‍.. !
അവരുടെ ചിറകുകള്‍
നമ്മുടെ വസന്തങ്ങളെ
അനന്തതയിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകും..

Wednesday, October 1, 2014

അവന്‍ വരയ്ക്കുമ്പോള്‍

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.

അയാള്‍  വരക്കുമ്പോഴെല്ലാം
ഞാനൊരു ശില്‍പ്പമായിരുന്നു.
കണ്ണിമ ഒന്ന് ചിമ്മാതിരുന്നത്  ,
കാറ്റ് വന്നിക്കിളിയിടുമ്പോള്‍ പോലും
മുടിയിഴ ഒന്ന് പാറാതിരുന്നത്
അയാളോടുള്ള
പ്രേമത്തിനാലാണ്.

മണിക്കൂറുകളും ഞാനുo
ക്യാന്‍വാസ്സിനു മുന്നില്‍
നില്‍ക്കും.
അയാള്‍
മഞ്ഞയിലൂടെയും
കറുപ്പിലൂടെയും
പച്ചയിലൂടെയും ഒഴുകിനടക്കും.

പ്രേമത്തിന്‍റെ ഒറ്റവര്‍ണ്ണത്തില്‍
ഒറ്റ വേഗത്തില്‍
ഒരേ ദിശയില്‍
ദൃഷ്ടി പായിച്ച്
ഞാന്‍ നിര്‍ജ്ജീവമാകും

ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ
കണ്ണിലെ നിലാവ് ഞാന്‍ പുതച്ചു.
ഓരോ പടവും വരച്ചുതീരുമ്പോഴുള്ള
അയാളുടെ നെഞ്ചിലെ
തിര  ഞാന്‍ കാതോര്‍ത്തു.
ഓരോ പടവും വരച്ചു തീരുമ്പോഴുള്ള
അയാളുടെ ചുണ്ടിലെ
സൂര്യോദയം ഞാന്‍ കുടിച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ കയ്യിലെ കടല്‍വിരിവില്‍
ഞാന്‍ എന്നെ മൂടിവച്ചു.
ഓരോ പടവും വരച്ചു തീരുമ്പോള്‍
അയാളുടെ വിരലറ്റങ്ങളിലെ പൂക്കളെ
ഞാനുമ്മ വച്ചു.

എന്നെ അയാള്‍ പല നിറങ്ങള്‍
ഉടുപ്പിക്കുന്നതും ,
ഓരോ ചിത്രത്തിലും
എന്‍റെ കണ്ണുകള്‍
നക്ഷത്രമാവുന്നതും കണ്ടു.
ശരീരത്തിന്‍റെ എല്ലാ മടക്കുകളിലും
പ്രേമത്തിന്‍റെ നെല്‍പ്പാടങ്ങള്‍
അയാള്‍ വരച്ചെടുത്തു.
എന്‍റെ ആകാശത്തിലെ ഓരോ
മേഘങ്ങളിലും അയാളുടെ
ചായങ്ങള്‍
കിളികളായി പറക്കുന്നുണ്ടായിരുന്നു.
എന്‍റെ വലത്തെ കവിളില്‍
ആമ്പലുകള്‍ വിടരുന്നതും
അതില്‍
സൂര്യനസ്തമിക്കുന്നതും
എങ്ങിനെയെന്ന്‍
അദ്ഭുതത്തോടെ ഞാന്‍ നോക്കി.

പൂന്തോട്ടത്തിലെത്തിയ കുട്ടിയെ പോലെ
വിരിഞ്ഞു നില്‍ക്കുന്ന
ഓരോ നിറത്തെയും
ഇറുത്തെടുത്തു ചൂടി.

അയാള്‍ വരയ്ക്കുമ്പോള്‍
നിശ്ചലയാവുന്ന എന്നെ
കൊടുങ്കാറ്റാക്കി ഭൂമിയുടെ
ഓരോ മുഴക്കങ്ങളിലേയ്ക്കും
പറത്തിവിട്ടു.
അയാളും ഞാനും തമ്മിലുള്ള
മഴവില്‍പ്പാലം
വെയിലിലും മഴയിലും ചിരിച്ചുനിന്നു.

കഴിഞ്ഞ ജന്മത്തില്‍ എനിക്ക്
ഒരു ചിത്രകാരനോട്
പ്രണയമായിരുന്നു.
അയാളെന്നെ ആകാശവും
ഭൂമിയും കടലും
കൊടുങ്കാറ്റുമാക്കി..




Saturday, August 16, 2014

മോഹിപ്പിച്ചു മായുന്നവ

ഓരോ സ്വപ്നത്തിന്റെയും
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !