Tuesday, October 16, 2012

സുന്ദരമായ ഒരു സന്ധ്യ

ഒരു പകല്‍കൂടി രക്തസാക്ഷിയാകുന്ന നിറമാര്‍ന്ന സന്ധ്യയാണിത്.ചിന്തകള്‍ക്ക് കടിഞ്ഞാണിടാതെ ഹൃദയം സഞ്ചരിക്കുകയാണ്. പാദങ്ങള്‍ തളരാതെ , ദൂരങ്ങളറിയാതെ ,ഞാനുമീ മണല്‍ത്തരികളമര്‍ത്തി ചവുട്ടി നടക്കുകയാണ്.
സന്ധ്യയെ ഞാനേറെയിഷ്ടപ്പെടുന്നതിനു കാരണമുണ്ട്. മരണത്തിലേയ്ക്ക് നടക്കുന്ന പകല്‍ , പരാജിതയുടെ ഭാവമില്ലാതെയും ഉഷ്ണത്തിന്‍റെ ക്രോധമില്ലാതെയും , രാത്രിയുടെ ചരിഞ്ഞ താഴ്വാരത്തിലെ നേര്‍ത്ത മഞ്ഞിന്‍റെ മൂടുപടത്തിലേയ്ക്ക് മറയുന്ന വികാരമാണ്. ഭൂമിയെന്‍റെ കാലുകളെ ആലിംഗനം ചെയ്യുകയും തിരകളെന്നെ ഉമ്മവയ്ക്കുകയും ചെയ്യുമ്പോള്‍ എത്രയോ രാപ്പകലുകള്‍ ജനിക്കുകയും മരിക്കുകയും ചെയ്യ്ത മണല്‍പ്പരപ്പിലാണ് ഞാനെന്‍റെ വിചാരങ്ങളുടെ ഭാരവുമായ് പാദമുറപ്പിക്കുന്നത്.
കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും , ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ , തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല. എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്. ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.
അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.
സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്. യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി. ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാത്ര. 

13 comments:

  1. എന്നൊടൊത്തുണരുന്ന പുലരികളേ എന്നൊടൊത്തു കിനാവുകണ്ടു ചിരി‌ക്കുമിരവുകളേ...
    യാത്രതുടരുക ശുഭയാത്ര നേരുന്നു.

    ReplyDelete
  2. നന്നായിട്ടുണ്ട്... അറിയാതെ പിറക്കുന്ന വരികള്‍ എന്ന് തോന്നുന്നേയില്ല.. മനസ്സില്‍ എവിടെയോ ഒരു നേര്‍ത്ത നൊമ്പരം അവശേഷിപ്പിച്ചു..

    ReplyDelete
  3. യ്യോ പറഞ്ഞപ്പോലെ ഇവിടെ ഗദ്യവും വന്നു തുടങ്ങിയോ.?
    നന്നായി ട്ടോ വാക്കുകള്‍

    ReplyDelete
  4. കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും , ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ , തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല. എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്.

    എല്ലാ പ്രാവശ്യവും പോലെ ഇപ്പോഴും നന്നായി.

    ReplyDelete
  5. സന്ധ്യയെ മനോഹരമായി വരച്ച് കാണിച്ചു... ഇത് കവിതയാണോ അതോ കഥയോ? കാവ്യത്മകത കൂടിയതിനാൽ കവിതക്കിണങ്ങുന്ന വരികൾ തന്നെയെന്ന് തോന്നി...

    ആശംസകൾ ജിലൂ

    ReplyDelete
  6. ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.////////////ആ പൂമൊട്ടുകള്‍ വിടരും .നാളത്തെ സുഗന്ധമായി മാറും.വീണ്ടും സന്ധ്യകള്‍ വന്നണയും..........അല്ല പോയ്‌ മറയും .വരികയും മടങ്ങുകയും ചെയ്യുന്ന തെന്തോ ......അതാണ്‌ ജീവിതം .അതിനിടെ സ്വപ്നം കാണുന്ന വിഡ്ഢി യോ ........അല്ല ബുദ്ധി ജീവിയോ മനുഷ്യന്‍ ??????..........എഴുതുക സ്വപ്‌നങ്ങള്‍ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു .ആശംസകള്‍ .

    ReplyDelete
  7. സ്വപ്നങ്ങളിലേക്ക് ഫ്ലൈറ്റ് കിട്ടുമോ??

    ReplyDelete
  8. ആദ്യമായി ആണ് ഞാന്‍ കവിത അല്ലാതെ ഒന്ന് ഇവിടെ വായിക്കുന്നത്. പക്ഷെ കാവ്യത്വം തുളുമ്പുന്ന വരികള്‍ .

    ReplyDelete
  9. മനോഹര വിവരണം,
    ഇടക്ക് ഒന്ന് മുറിച്ച് എഴുതിയാൽ നല്ല രസായിരിക്കും

    ReplyDelete
  10. ആയുസിലും കവിഞ്ഞ സ്വപ്‌നങ്ങള്‍ അല്ലെ നമുക്ക്
    ജീവിതം കഴിഞ്ഞാലും സ്വപ്ന യാത്ര പിന്നെയും ബാക്കി യാകാം ..........നന്നായ്‌
    സഹിത്യമായ ഭാക്ഷ ...എനികിഷ്ട്ടായ്‌ ...

    ReplyDelete
  11. ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് ..

    ശ്രുതി ശുദ്ധമായ ഗാനം എന്ന് പറഞ്ഞ പോലെ സാഹിത്യം വേണ്ടവിധം ചേര്‍ത്തോരുക്കിയ നല്ല എഴുത്ത് !!!

    ReplyDelete
  12. അല്ല സ്വപ്‌നങ്ങള്‍ പ്രതീക്ഷകളാണ് യാഥാര്‍ത്യത്തിന്റെ ഒറ്റയടിപ്പാലങ്ങളിലൂടെ നടക്കുമ്പോള്‍ വഴുതിപ്പോകാതിരിക്കാനുള്ള പ്രതീക്ഷകള്‍ ...

    ReplyDelete