Monday, March 30, 2015

വിപരീതപരിണാമം:














ആദ്യം തുളച്ചിറങ്ങിയ
സൂചിക്കുളിര്
മുഴുവന്‍ നനയുമ്പോള്‍ 
അപ്പൂപ്പന്‍താടിയോ
ഇതളായോ
തൂവലായോ
മേഘമായോ
കൊഴിഞ്ഞും മറഞ്ഞും പറന്നും
പോകുന്നതുപോലെ,
എണ്ണിപ്പെറുക്കിവയ്ക്കുന്ന
മുറിവുകളെയൊക്കെ
മറവിയായും
നെടുവീര്‍പ്പായും കാലം
വിവര്‍ത്തനം ചെയ്യുന്നു
ഓരോ മുള്ളിനും
ഒരു പൂവും
എവിടെയോ
വിരിയുന്നത് പോലെ !
എന്നോ ഒരിക്കല്‍
ഇരിക്കേണ്ട തണല്‍ച്ചുവടിനുവേണ്ടി
മണ്ണിനടിയില്‍
വേരിനിടയില്‍
ഒരു വിത്തായി ഉറങ്ങുന്നുണ്ട് ഇന്ന്
ഒരു പൊള്ളല്‍ക്കാലം
ഈ നെറുകിന്‍റെ
വേനല്‍പ്പാടങ്ങളില്‍ ,
തീയില്‍ ചുട്ടെടുക്കുന്ന
കനല്‍പ്പഴങ്ങളില്‍ ,
നിറഞ്ഞും മറിഞ്ഞും പെയ്യാന്‍
ഒരു കടലിനെ,
ആകാശം
പതുക്കെ
വളരെ പതുക്കെ
കുടിച്ചു വറ്റിക്കുന്നുണ്ട്
പാടി പാടി തനിയെ
നിലച്ചുപോയൊരു
പാട്ടുപെട്ടിയുടെ
കനത്ത ഏകാന്തതയാണ് ഞാന്‍ !
പുതിയതൊന്നിനെയും
സംപ്രേക്ഷണം ചെയ്യാത്ത,
എന്‍റെ വാശിയുടെ മാറാലയില്‍
നീയൊരു ഓര്‍മ്മയായി മാത്രം
മെല്ലെ പരിണമിക്കുന്നുമുണ്ട്
വാതില്‍ ഓരോന്ന് കടക്കുമ്പോഴും
ഓരോ ചങ്കിടിപ്പിലും
പൊള്ളലിലും മുറിവിലും
സംശയങ്ങള്‍ കല്ലിച്ചുതന്നെ കിടക്കും
ഒന്നില്‍ നിന്നും മറ്റൊന്ന്
നേര്‍വിപരീതമായി
പരിണമിക്കും വരെ ,
പരിണാമരഹസ്യങ്ങളും
വഴികളും വെറും
ചോദ്യങ്ങള്‍ മാത്രമാണ്..
(29.03.2015 Malayalam news)

No comments:

Post a Comment