Friday, February 14, 2014

ഞാനൊരു മഴയാവുന്നു

വേനല്‍പ്പുലരിയിലെ
കുന്നിന്‍ചെരുവ് പോലെ
ചിരിച്ചുനില്‍ക്കുന്ന  താളിലാണ് ,
നിന്നെക്കുറിച്ച്
എഴുതിത്തുടങ്ങുന്നത്

വാക്കുകള്‍ക്കിടയിലെ
നീണ്ട ഇടവേളകളോ
വരികള്‍ക്കുള്ളിലെ നിശ്ശബ്ദതയോ
നീയെനിക്ക് തരാറില്ല.

പകരം
വെയിലത്ത് ചാറുന്ന
നാലുമണിയുടെ മഴയിലേയ്ക്ക്‌
കൂട്ടിക്കൊണ്ട്പോകും

പകല്‍ച്ചില്ലയില്‍നിന്നും
സൂര്യനെയെടുത്ത്
നീയെന്‍റെ നെറുകില്‍
തൊട്ടുവയ്ക്കും

മേഘങ്ങള്‍ ഒഴുകുന്ന
പുഴയില്‍ നിന്നുമൊരു
പൂവിറുത്ത്
എന്‍റെ മുടിയില്‍ചൂടും

അവിടെ നീ
താഴ്ന്ന സ്വരത്തില്‍
എനിക്ക് വേണ്ടി മാത്രം
പാടിക്കൊണ്ടിരിക്കുന്ന
പ്രിയപ്പെട്ട ഗാനമാവും,

ജനാലക്കപ്പുറം ,
മഞ്ഞയും ചുവപ്പും ചേര്‍ന്ന
വസന്തകാലമാവും ,

മഞ്ഞുതുള്ളിയിലൂടെ
വരാന്തയുടെ
കൈവരികളിലേയ്ക്ക്
ചേര്‍ന്നിരുന്നു കൊതിപ്പിക്കുന്ന
ആകാശവും,

മഴവില്ല് മായാത്ത
വാനം കാണാത്ത
മയില്‍പ്പീലി കാത്തുവച്ച
കുഞ്ഞുങ്ങളുമാവും,


നീ നോക്കുമ്പോള്‍ ഉദിക്കുന്ന
എന്‍റെ നിലാവ്
എത്ര കോടി മിന്നാമിനുങ്ങുകളെയാണ്
നിനക്കു വേണ്ടി വളര്‍ത്തുന്നത്.

മഴ തോര്‍ന്നിട്ടും
ഉള്ളില്‍ തോരാത്ത കുളിരായി
നിന്‍റെ ഇറയത്തിരുന്ന്‍
നിന്നില്‍ നനഞ്ഞ്
 ഞാനൊരു മഴയാവുന്നു..

1 comment: