Monday, March 24, 2014

കപടവിശ്വാസത്തിന്‍റെ കാവല്‍

പണ്ട് പണ്ടൊരിക്കല്‍
നാമെല്ലാം രണ്ടും നാലുമായി
പിരിയുന്നതിനൊക്കെ മുന്‍പ്
മരക്കുരിശിനെ വിശുദ്ധീകരിച്ച്
സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക്
ദൈവം പ്രാര്‍ഥനയുടെ
ഒരു സന്ദേശമയച്ചു

പാപങ്ങളും പാപികളും
നിലതെറ്റി വീഴുന്ന മരക്കുരിശിന്‍റെ
വരമ്പിലൂടെ ചിലര്‍
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
കുറുക്കുവഴികള്‍ പണിതു ..
സൂചിക്കുഴയിലൂടെ വഴി വെട്ടി,
മോക്ഷം പ്രാപിക്കുവാന്‍
ഒട്ടകങ്ങളെപ്പോലെ നിരന്നുനിന്നു..

വാക്യങ്ങള്‍ സമവാക്യങ്ങളാക്കി
ഉപമകള്‍ ഉപദേശങ്ങളാക്കി
ദൈവത്തിന്‍റെ വഴിയിലൂടെ
മുദ്രാവാക്യം വിളിച്ചുകൊണ്ട്
കഴുമരങ്ങള്‍ രണ്ടു കാലില്‍ നടന്നു..

ദൈവത്തിന്‍റെ സ്നേഹസന്ദേശം
കുരിശും പേറി
ഇപ്പോഴും തെരുവില്‍
മുറിവുകളെ തലോടുന്നു..
സത്യമായ വിശ്വാസം
ദൈവത്തിന്‍റെമാത്രം
തോളില്‍ തല ചായ്ച്ച്
ശാന്തിയടയുന്നു.. 

3 comments: