Sunday, March 9, 2014

ആരോഹണം

സ്ത്രീയുടെ ഞരമ്പും
നാഡിയും
ഒരു മിടിപ്പിലേയ്ക്ക്
ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്
അവളുടെ അടിവയറ്റിലേയ്ക്ക്
ഒരുപാട് ചുംബനങ്ങള്‍ വിരിയുന്ന
ഒരു പൂവ് സമ്മാനിക്കും..

ഇതളുകള്‍ വേരുകളായി മാറി
പൊക്കിളിലൂഞ്ഞാലാടാന്‍ തുടങ്ങും
മുടിയിഴകളില്‍നിന്നും
മുല്ലപ്പൂക്കളില്‍നിന്നും ഇടയ്ക്കിടെ
ഒരു കാറ്റ് വയറ്റില്‍ വന്ന്
തലോടിപ്പോകും..

തനിച്ചല്ല തനിച്ചല്ല എന്ന്
ഉള്ളില്‍നിന്നും സംസാരിച്ചു തുടങ്ങും
പെണ്ണിന് മാത്രം കേള്‍ക്കാവുന്ന
അനക്കങ്ങളിലേയ്ക്ക്
കാതുചേര്‍ത്തു വച്ച് അവന്‍
ശ്രദ്ധിക്കും..
ഒരു കുഞ്ഞു വിളി..

അമ്മവിരലുകള്‍,
കുഞ്ഞിത്തുന്നലുകളും
പുതിയ നിറങ്ങളും
പാവക്കൂട്ടങ്ങളും തേടിനടക്കും

നിലാവിലും
നിഴല്‍ച്ചോട്ടിലും
അവളുടെ മടിയില്‍ കിടന്ന്
അവളിലൂടെ
അവര്‍ തമ്മിലൊരു പാലമിടും..

ഭൂമിയിലെ സകല
പേരുകളും അവള്‍ അളന്നും
മുറിച്ചും പരിശോധിക്കും
ഒരേ പേര് ഒരായിരം തവണ
ആവര്‍ത്തിച്ചു വിളിച്ചു നോക്കും
ഏതെങ്കിലും ഒരു മുഴക്കം
അവളെ "അമ്മേയെന്നു"
തിരികെ വന്നു തൊടുന്നുണ്ടോ എന്ന്..

പത്തു മാസങ്ങളുടെ
തീവ്രസ്നേഹത്തില്‍നിന്നും
രണ്ടായി പിളര്‍ന്ന്
ഒരു പിളര്‍പ്പ് അവളാവുകയും
മറ്റൊന്ന്
ആ മണ്ണിലേയ്ക്ക് അവളില്‍നിന്നും
അടര്‍ന്നു വീണ അവളുടെ
നോവാകുകയും ചെയ്യുന്നു..

ഉണ്ണുമ്പോള്‍
ഉടുക്കുമ്പോള്‍
ഉറങ്ങുമ്പോള്‍
ഉണരുമ്പോള്‍
ഊഞ്ഞാലാടുമ്പോള്‍
ഉല്ലസിക്കുമ്പോള്‍
ചിരിക്കുമ്പോള്‍
ചിന്തിക്കുമ്പോള്‍
ഇനിയെന്നും എന്നെന്നും
ആ ജീവന്‍റെ ഒരു വേര്
അറ്റുപോയൊരു പൊക്കിള്‍ക്കൊടിയുടെ
ചൂട് ചേര്‍ത്തുവയ്ക്കും..
അവിടെ , സ്ത്രീയില്‍ നിന്നും
ഒരമ്മയുടെ വേദനയിലേയ്ക്ക്
ഒരാള്‍ ആരോഹണം ചെയ്യപ്പെടുന്നു..

(മലയാള മനോരമ ഓണ്‍ലൈനില്‍ വന്നത്)

3 comments:

  1. ജനകനറിയാത്തൊരു സുഖവേദനം.

    വളരെ നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  2. രണ്ടായിപ്പിളര്‍ന്ന ഒന്നിന്റെ ആരോഹണം മനോഹരമായി...
    നല്ല രചന..
    ആശംസകള്‍

    ReplyDelete