Friday, August 2, 2013

സര്‍വ്വവും

ഇന്നലെയുടെ ചതുപ്പില്‍ ഞാന്‍ 
പലതായ് നുറുങ്ങിക്കിടക്കുകയാണ്,
നീയില്ലാത്ത ഇന്നിലേയ്ക്ക് 
കൂടിച്ചേരുവാന്‍ എനിക്കാവില്ല ... 
എത്ര ശ്രമിച്ചാലും 
നീന്‍റെ കരവലയത്തില്‍നിന്നും ,
നിന്‍റെ ബന്ധനത്തില്‍നിന്നും 
വഴുതിമാറി ,
മറ്റൊരു ലോകത്തിലേയ്ക്ക് 
കണ്ണുകള്‍ തുറക്കാന്‍ 
ഞാന്‍ അശക്തയാണ് ... 
നിന്നിലാണെന്‍റെ ജനനം ..
നിന്നിലാണെന്‍റെ ജീവിതം ...
നീയാണെന്‍റെ നിത്യത ...
പിന്നെ മരണം മാത്രം 
നിന്നിലല്ലാതാകുവതെങ്ങനെ ??

Thursday, August 1, 2013

ആനുകൂല്യം

കരിമഷിയുടെ സൌന്ദര്യരേഖകള്‍
കവിഞ്ഞൊഴുകാന്‍ പാടില്ല
ചില കണ്ണുകള്‍ക്ക്‌ !
സ്പര്‍ശനo മുള്ളുകള്‍ പോലെയും
ചുംബനങ്ങള്‍ ഇരുമ്പ്
പഴുപ്പിച്ചത് പോലയുമാണ് ... !
എങ്കിലും
വിയര്‍പ്പിന്‍റെ നോട്ടുകളില്‍ കിടന്നു
പുളയുമ്പോള്‍
ചുണ്ടുകളില്‍ പരിഭവം പാടില്ല ..
ഉള്ളില്‍ ആദിയുടെ നെരിപ്പോടാണെങ്കിലും
നോട്ടങ്ങൾക്ക്‌ തീവ്രത കുറയരുത്‌ .. !
സ്വപ്നങ്ങൾക്ക് നിറങ്ങളില്ലാത്ത
ചില പിറവികളിങ്ങനെയും .. !
ദിവസങ്ങളുടെ ഭാരം ചുമലിൽ
വഹിക്കുന്നവർക്ക് ,
സമൂഹം വേശ്യ എന്ന് പേരുവിളിച്ചാലും
തിരിഞ്ഞു നിന്ന് പ്രതികരിക്കേണ്ടതില്ല ..
അരക്കെട്ടിൽ കിലുങ്ങുന്ന തുട്ടുകൾക്ക്
ചുരുക്കും ചില ചുണ്ടുകളുടെ
പുഞ്ചിരിയുടെ ആനുകൂല്യം ലഭിക്കും ... 

ചില കാത്തിരിപ്പുകള്‍

കുളിര്‍ മഴ പോലെയും ,
കനല്‍ക്കാട് പോലെയും
നിലാത്തണല്‍ പോലെയും 
നെടുവീര്‍പ്പുകള്‍പ്പോലെയും 
എന്നെപ്പോലെയും 
ചില കാത്തിരിപ്പുകള്‍.......
കണ്ണിന്‍റെ ആഴങ്ങളില്‍ നിന്നും
തീരത്തിന്‍റെ ആര്‍ദ്രത തേടിനീങ്ങിയ
മുത്തിനെയും കാത്ത്‌
കടലിന്‍റെ വ്യര്‍ഥമായ കാത്തിരിപ്പ് ... 

Wednesday, July 31, 2013

മെഴുകുതിരി പോലെ

ഒരു തിരിയുടെ ഉരുക്കമുണ്ട് 
ഉള്ളിന്‍റെയുള്ളില്‍
ഓരോ നിമിഷവും 
എരിഞ്ഞുതീരുന്ന ജീവന്‍റെ നോവ്‌ ,
ഓരോ കാറ്റിലും 
ആടിയുലയുന്ന പ്രാണന്‍റെ ആളല്‍ ... 
ഓരോ പകലിലും 
പ്രകാശം തിരസ്കരിക്കപ്പെടുന്ന 
ഏകാന്ത വിഭ്രാന്തി ...

മഴ കാത്ത്

തൂവല്‍ച്ചൂടില്‍ കൊക്കുരുമ്മി ,
സ്വപ്നത്തിന്‍റെ ഒറ്റച്ചില്ലയിലെ 
നിലാപ്പന്തലില്‍ 
മഴകാത്തിരുന്നവരാണ് നമ്മള്‍ ...
ചിറകു നനഞ്ഞ് 
കുളിരില്‍ കൊരുത്ത്
പ്രണയിക്കാന്‍ ...

കൂടിക്കാഴ്ച

നിശബ്ദതയുടെ തീരങ്ങളിലെ 
രണ്ടു വ്യത്യസ്ത ദിക്കുകളില്‍ 
സംഗീതം തേടി നടന്നവരാണ് നമ്മള്‍ ... 
തീരമൊരിക്കല്‍ കാറ്റായും , 
പൂവാവും, നിലാവായും 
സംഗീതമായും നിന്നെ 
എന്നിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമെന്ന് 
ആരോ മനസ്സിനെ പഠിപ്പിച്ചിരുന്നു...

ഒഴുകിത്തീരുംമുന്‍പേ ..

നിന്‍റെ നിഴല്‍ വീണ മണ്ണീ 
കൈക്കുമ്പിള്‍ നിറയേ 
പൂവിതളുകള്‍ പോലെ 
കോരി നിറച്ച് ,
അതില്‍ ചുംബിച്ചുകൊണ്ടേ 
നിന്നെയോര്‍ക്കണം ...
ആ ഓര്‍മ്മകള്‍
വിരലുകളുടെ വിടവിലൂടെ
പുഴയായ് ഒഴുകിയിറങ്ങുംമുന്‍പേ
കണ്ണുകളടയ്ക്കണം...
ഒരിക്കലും തുറക്കാനാവാതെ
ഉറങ്ങണം ...

തോല്‍വി

നമുക്കുമേല്‍ വന്നു പതിക്കുന്നു , 
കവിത , 
കനല്‍ക്കട്ടകള്‍...., 
കണ്ണീര്‍..., 
നൊമ്പരം ... 
എന്നിട്ടും നാം പ്രണയിക്കുന്നു ... 
മഞ്ഞുകാലത്തെ തോല്‍പ്പിച്ച 
ചുംബനത്തിന്‍ ചൂടില്‍ ... 
സൂര്യതാപത്തെ തോല്‍പ്പിച്ച 
നിലാക്കുളിരില്‍ ... !!