Monday, January 14, 2013

കൂടൊഴിഞ്ഞ വിജനത

നെഞ്ചിന്‍ ചൂടില്‍ നിന്നും 
ഗഗനവീഥിയിലേയ്ക്ക് പിരിഞ്ഞകലുന്ന 
പറക്കമുറ്റിയ ചിറകുകളെ നോക്കി 
നെടുവീര്‍പ്പെടുന്ന ഇലയനക്കങ്ങളുടെ 
ഗാനമായിരുന്നോ വിരഹം ?

കാലമേറെക്കഴിയുമ്പോള്‍ 
ചെഞ്ചുണ്ടത്തൊരു ഞാവല്‍പ്പഴക്കുലയടര്‍ത്തി,
കാറ്റിനോടും , കടലിനോടും മത്സരിച്ചെത്തുന്ന 
കരുതലുള്ള അമ്മക്കിളിയുടെ 
പഴക്കമേറിയ തൂവലുകളിലായിരുന്നോ കാരുണ്യം ?

ഇനി വരാമെന്ന് പറയാതെ ,
വഴിതെറ്റിവന്നൊരു സഞ്ചാരിയെപ്പോലെ 
തീരങ്ങളിനിയും ദൂരങ്ങളിനിയും 
ചിറകടിച്ചുയരുന്ന മറവിയുടെ 
കാല്‍പ്പാടുകളാഴുന്നതാണോ വേദന ?

എത്രയെത്ര പൂക്കാലങ്ങളും ,അടവച്ചുണര്‍ത്തലുകളും ,
എത്രയെത്ര കളകൂജനങ്ങളും കിളിക്കൂടുകളും ,
എത്രയെത്ര പ്രതീക്ഷകളും വിജനതകളും  !!
ഒടുവിലെല്ലാം അഗ്നിക്ക് ഭരമേല്‍പ്പിച്ചുള്ള 
കീഴടങ്ങലായിരുന്നോ  ജീവിതം ?? 

Saturday, January 12, 2013

ചില കാത്തിരിപ്പുകള്‍

പണ്ടോരിടവപ്പാതിയിലെന്‍റെ
സ്വപ്നങ്ങളിലേയ്ക്ക് 
ചിറകുനനഞ്ഞു കൂടേറിയ രണ്ട് 
നക്ഷത്രകണ്ണുകളുണ്ടായിരുന്നു ...
ഏതോ രാവിന്‍റെ വിമൂകതയില്‍ 
എന്‍റെ ജനലഴികള്‍ പിന്നിട്ട് 
വാനം തേടിപ്പറന്നൊരു സ്മൃതി !

മറ്റൊരു കുളിരാര്‍ന്ന പുലരിയില്‍ 
നെറ്റിമേലൊരു ചൂടാര്‍ന്ന ചുംബനം തന്ന് 
നെഞ്ചിന്‍റെ അഗാധതകള്‍ തേടിപോയൊരു 
മഞ്ഞുതുള്ളിയുണ്ടായിരുന്നു ...
ഉള്ളിലെ വേനലില്‍ വീണ് 
എന്നോ ഒരു നാളില്‍ 
ഇല്ലാതായ സൌന്ദര്യം !

പിന്നൊരിക്കല്‍ അലസമായ് പാറിയ 
ഹൃദയത്തിന്‍റെ ശൂന്യമായ താളുകളില്‍ 
കവിതകളുടെ നിറക്കൂട്ടുകള്‍ ചാലിച്ച
ഒരു വിരല്‍സ്പര്‍ശമുണ്ടായിരുന്നു ...
കാലമാം ചിതയില്‍ കരിഞ്ഞുപോയൊരു 
പ്രണയത്തൂവലിന്‍റെ 
വ്യര്‍ത്ഥമാം പിന്‍വിളി !

ഇന്നും 
തേടാറുണ്ട് മനസ്സ് 
ഇടയ്ക്കാരെയോ പ്രതീക്ഷിച്ചു  നില്‍ക്കാറുമുണ്ട് 
യാത്രയില്‍ കൈക്കുമ്പിളില്‍ നിന്നും 
ഊര്‍ന്നുപോയൊരു 
വേനല്‍വെളുപ്പിലെ  മഴനീര്‍മണിയെ കാത്തൊരു 
പൈതലിന്നീറന്‍ മിഴിപോല്‍ ..! 

Friday, January 11, 2013

മുറിവേറ്റ ചില്ലകള്‍

കാറ്റത്തു ചിറകുരുമ്മിയും
മഴയത്ത് കൊക്കുരുമ്മിയും
കൂട്കൂട്ടിയ മരച്ചില്ലകളില്‍
ഇന്നാരാണ്  മഴുവാല്‍ മുറിവേല്‍പ്പിച്ചത് ?

കൂടുമാറ്റം


കടലുകള്‍ തുരന്നുപായുന്ന 
കൊടുംകാറ്റിന്‍റെ കണ്ണുകളില്‍നിന്നും 
നിന്‍റെ പായ്ക്കപ്പലിലേയ്ക്ക് 
അഭയം തേടുകയാണ് ഞാന്‍ !
മുത്തുകളുടെ മൃദുലതയിലേയ്ക്കും 
ചിപ്പികളുടെ അദ്ഭുതത്തിലേയ്ക്കും 
ആഴങ്ങളിലെ പാട്ടിലേയ്ക്കും 
നിന്നെ ഞാന്‍ കൂട്ടിക്കൊണ്ട് പോകാം !!

നിളയും ഞാനും

നിളാ ..
ഏതു കവിയുടെ പ്രണയമായിരുന്നു സഖീ നീ ?
ആരുടെ പ്രേമത്തിലാണ് നീ നിറഞ്ഞൊഴുകിയത് ?
മഴവില്ലുകള്‍ വിരിച്ചും
ചില്ലകള്‍ വിടര്‍ത്തിയതും
കവിതകളെത്രയോ ഇതളിട്ട തീരത്തിന്‍റെ
നനഞ്ഞ മണലില്‍
ഒരുവാക്കെഴുതുവാനെത്തിയപ്പോഴേയ്ക്കും
മഞ്ഞും നിലാവും കടന്നു നീയീ
മനസ്സിലൊരു വരള്‍ച്ച ബാക്കിയാക്കി
ഒഴുകിമറഞ്ഞതെവിടെയാണ് ?
നിശബ്ദമായ് മനസ്സില്‍ മേഘമല്‍ഹാറുകള്‍ പാടി
നിഗൂഡമായ് മണ്ണില്‍ കണ്ണീര്‍ ചാര്‍ത്തി
യാത്ര ചോദിക്കാതെ തോര്‍ന്നുപോയൊരു
മഴ ബാക്കിയാക്കിയ വിരഹമായിരുന്നോ  നീ ?
മൊട്ടിട്ട മോഹങ്ങള്‍ക്കും
മുനിയുന്ന നൈരാശ്യങ്ങള്‍ക്കും നടുവിലൂടെ
നീ പിരിയുകയാണ്
മരണത്തിന്‍റെ അടിത്തട്ടുകളില്‍
പ്രാണന്‍ തേടി ....
വെയില്‍ തേടി .... !
പിതൃശ്രാദ്ധങ്ങളുടെ പുണ്യം തപിക്കുന്ന
നിന്‍റെ കണ്ണുകളിലെ ജ്വാല കെടുംമുന്‍പ്
ഞാനുമെത്താം .....
ഒഴുകാം നമുക്കൊരുമിച്ച്
കുന്നോളം കവിതകള്‍ നെഞ്ചില്‍തുന്നിചേര്‍ത്ത്
വരളാത്ത ഋതുക്കളിലേയ്ക്കും
തളരാത്ത ഓര്‍മ്മകളിലേയ്ക്കും ... !!

Thursday, January 10, 2013

ഉറ്റുനോട്ടം

ദൂരെയൊരുനാളില്‍ എന്നെ 
എനിക്ക് കാണാം 
കണ്ണീര്‍ക്കാലങ്ങള്‍ക്കക്കരെ ,
നീറും ചിന്തകള്‍ക്കും ,
ഓര്‍മ്മകളുടെ ശൈത്യകാലങ്ങള്‍ക്കും അപ്പുറം 
ഒരു നാള്‍ ...
അന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നുണ്ടാവുമോ 
അതോ നിന്നെ ഞാന്‍ മറന്നിട്ടുണ്ടാവുമോ ... 
നിന്നെ മറന്നെങ്കില്‍ അന്നും ആകാശം നരച്ചതും 
പ്രകൃതി മരവിച്ചതുമാവും !
 ഇല്ലെങ്കില്‍ ഇന്ന് ഞാന്‍ കാണുന്നതും 
ഒരു സ്വപ്നമാണ് ! 


Wednesday, January 9, 2013

കാലമറിയാതെ കവി

ചോദ്യചിഹ്നങ്ങളുടെ തലോടലില്‍
മതിമറന്നുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍
തനിച്ചായ കവിയുടെ മടിയില്‍
ആണ്ടുകള്‍ മൃതിയടയുകയും
പുതിയത് ജനിക്കുകയും ചെയ്യുന്നു !
ഋതുഭേതങ്ങളറിയാതെ കവിതകള്‍ വിതുമ്പുന്നു !

പരിവര്‍ത്തനം

കുരുന്നുപച്ചയുടെ ചവര്‍പ്പില്‍നിന്നും 
കത്തുന്ന പഴംമഞ്ഞയുടെ മധുരത്തിലേയ്ക്ക് 
നിന്‍റെ  പ്രണയമെന്നെ മെനഞ്ഞെടുത്തു !