Wednesday, May 8, 2013

ആത്മാവിന്റെ തേങ്ങൽ

വിജനമിതെത്രയോ ഇടവഴികളിൽ
ആത്മാവ് തിരയുന്നു
എങ്ങോ ഊർന്നു വീണ് ചിതറിയ
നിന്റെ ചിരിത്തുണ്ടുകൾ !
കൂട്ടം തെറ്റിയ ചില സ്വപ്നങ്ങളുടെ
നീളൻ വേരുകൾ
പെരുവഴിയമ്പലത്തിന്റെ
ഏകാന്തശയനത്തിലെയ്ക്ക്
കൂട്ടിക്കൊണ്ടു പോയിരിക്കുമോ ?
പാതയോരങ്ങളിൽ
അശാന്തതകളിൽ
നെയ്യ്ത്തിരിനാളങ്ങളിൽ
എനിക്കായ് ഒരിറ്റു
കണ്ണീരിന്റെ ഈറനും പേറി
നീ പാടുകയാണോ ??
എന്നും എനിക്ക് മുകളിൽ
അണയാതെ കത്തി നിന്ന
നിന്റെ സ്നേഹത്തിരിയിൽ
കാലം പേമാരി പെയ്യിച്ചുവോ ?
ആത്മശാന്തി നേർന്നു
പുലരികൾതോറുമെൻ
ദേഹമലിഞ്ഞ മണ്ണിൽ നീ
വാരി വിതറിയ പൂക്കൾ
ഇന്നിതാ എന്നിലേയ്ക്ക്
ആഴ്ന്നിറങ്ങി
പടർന്നു പൂവ് ചൂടി നില്ക്കുന്നു !
മഞ്ഞു പൊതിഞ്ഞും
വെയിലിൽ ചിരിച്ചും
നിന്റെ വരവും നോക്കി
നീ വരാൻ മറന്ന മണ്ണിൽ
അനാഥമായൊരു കുഴിമാടത്തിൽ
അസ്വസ്ഥമായൊരു നെടുവീർപ്പ് !
മരണത്തിലും മറക്കുവാനാവാത്ത
പ്രണയമേ ,
നിന്റെ കാലടിപ്പാതകൾ തേടി
ആത്മാവ് ചിറകടിക്കുന്നു !
നാം ചിരിച്ചും
വാരിപ്പുണർന്നും
പിണങ്ങിയും
പിന്നീടിണങ്ങിയും തീർത്ത
നാളുകൾ ഉള്ളിൽ
മുള്ളായ്‌ കുരുങ്ങിപ്പറിച്ചിട്ടും
എന്നെ മറക്കാൻ ശ്രമിച്ച്
നീ ദൂരെയെവിടെയോ
ശ്രമപ്പെട്ടു ചിരിക്കുകയാവാം ...
അറിയാമതെങ്കിലും
പൊകുവാനാവുമൊ
മേഘങ്ങൾക്കിടയിൽ ,
നിന്റെ നീൾകണ്ണുകളുടെ പ്രഭ വിട്ട് ,
നിന്റെ പ്രണയമറിഞ്ഞ ഈ മണ്ണ് വിട്ട് ...!
കാട്,
നിന്റെ ഓർമ്മകളുടെ
കാട് പൂക്കുന്നു ,
കൊഴിയുന്നു,
ഋതുക്കൾ മാറിമറിയുന്നു ...!
മാറ്റമില്ലാതെ നിനക്കായ് ഞാനും ! 

2 comments:

  1. ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി....

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete