Tuesday, April 22, 2014

ചൂട് തണുപ്പിലേയ്ക്കും.. തണുപ്പ് ഇല്ലായ്മയിലേയ്ക്കും..:

മാമരം കോച്ചുന്ന
തണുപ്പില്‍
മരവിക്കുന്ന സമയം
ഭൂമി,
അതിന്‍റെ ഇളം ചൂട് കൊണ്ട്
ഉറങ്ങാതെ, അമ്മയെപ്പോലെ
നമ്മെ പുതപ്പിക്കും..

ആകാശത്തു നിന്നും
ഭൂമിയിലേയ്ക്ക്
ആരോ വിത്തുകള്‍
പാകി നിറുത്തിയിട്ടുണ്ടാവും
വിറങ്ങലിച്ചു പോയ
ഓര്‍മ്മയിലൂടെ
വേരാഴ്ന്ന്‍ചെന്ന്
ഒരു ജന്മത്തെ
തിരികെ കൂട്ടിക്കൊണ്ട് വരാന്‍..

പരിഭവിച്ചു പറന്നു പോയ
ഉയിരും കാത്ത്
ശരീരം തനിച്ചു കിടക്കുo
അപ്പോള്‍,
ഞരമ്പിലൂടെ ഒരു പൂവള്ളി
നക്ഷത്രങ്ങളിലേയ്ക്ക് വളരും..

നടന്നതും
വീണതും
പിടിച്ചെണീപ്പിച്ചു നടത്തിയതുമായ
ഓരോ വഴിയിലും
ഓരോ ഇല കൊഴിയും
ഓരോ ഇലയിലും
ഓരോ കണ്ണീരുണ്ടാവും..
ആരുടേതെന്ന്
ആര്‍ക്കും അറിയില്ല

പാടി
വീണ്ടും പാടി
വീണ്ടും വീണ്ടും
വീണ്ടും പാടിയിട്ടും
മറക്കാത്ത ,
വിട്ടു പോവാത്ത
ഗാനങ്ങളുടെ വരികള്‍
തവിട്ടു നിറത്തില്‍ നിശ്ശബ്ദമായി
ചില്ലയോട് ചേര്‍ന്നിരിക്കും..
എന്നിട്ട് അതിലേ പോകുന്ന
ഓരോ പക്ഷിയെയും
തിരികെ വിളിച്ച്
പാട്ട് മൂളി കൊടുക്കും

നെഞ്ചിന്‍റെ ഭാഗത്തായി
ഉറഞ്ഞു പോയൊരു
ചുവപ്പ് ശേഷിക്കുന്നതിനെ
കാലം
ഉമ്മ വച്ചു ചൂടാക്കി
ഒരു കൊടും വേനലില്‍
ചില്ലകളിലാകെ വിതറും..

അത് വഴി നടന്നു പോകുന്ന
എല്ലാ നിഴലിലേയ്ക്കും
അത് വഴി കടന്നു പോകുന്ന
എല്ലാ രാത്രിയിലേയ്ക്കും
അത് വഴി പറന്നു പോകുന്ന
എല്ലാ ദിവസത്തിലേയ്ക്കും
ഓര്‍മ്മകള്‍ കൊഴിയും.. 
പിന്നെ ഇല്ലാതാവും..

ഈ ഭൂമിയുടെ
പ്രതലത്തിലാകെനമ്മള്‍
കാറ്റാവും
തിരയാവും
മണ്ണാവും
പൂവാകും 
പുല്ലാവും
മഴയാവും
ഓരോ "ഞാനും"
അങ്ങിനെ ഇല്ലാതാവും...

2 comments:

  1. നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete
  2. പ്രകൃതിയുടെ ഭാവഭേദങ്ങളിലൂടെ വിഹരിച്ച്
    ശൂന്യമായിത്തീരുന്ന ഞാനെന്ന സങ്കല്‍പം....

    ഇഷ്ടം.... അഭിനന്ദനങ്ങള്‍..!

    ReplyDelete