Tuesday, October 22, 2013

അലഞ്ഞു നടന്ന കവിതകളുടെ മുറിവ്


എന്‍റെ മുറിയുടെ ഒഴിഞ്ഞ മൂലയിലെ
ബുക്ക്‌ ഷെല്‍ഫിലേയ്ക്ക്
കാട് പോലെ പടര്‍ത്തിയിട്ട
നരച്ച മുടിയുമായി കയറിവന്ന
ആദ്യത്തെ അഥിതിയാണ് നീ ..
തെരുവിന്‍റെ മുഷിഞ്ഞ മണമുള്ള
അക്ഷരങ്ങളെ
കവിതയാക്കിത്തീര്‍ത്തവന്‍..
കള്ളുനാറുന്ന കവിതകളിലെല്ലാം
മുള്ളുകളുള്ള ചുവന്നപൂക്കള്‍
വിടര്‍ന്നിരുന്നു ..
വായിച്ചപ്പോഴെല്ലാം
അതുകൊണ്ടെന്‍റെ
ചിന്തകള്‍ ചോരപൊടിച്ചു  ..
നിന്‍റെ മണ്‍കുടില്‍മുറ്റത്തെ
കണ്ണീര്‍പൂവിറുത്ത്ആരോ നട്ടത്
എന്‍റെ ആത്മാവില്‍തന്നെയാണ് ..
ശത്രുവിനും സഖാവിനും
സമകാലീന ദു:ഖികള്‍ക്കും
പകുത്തു കൊടുത്ത
ജീവിതത്തിന്‍റെ കഥ ..
കാട്ടിലും
കടലോരത്തുമിരുന്നു നീയെഴുതിയ
ചവര്‍ക്കുന്ന നോവുകള്‍..
രാത്രിയിലും
പെരുമഴയത്തും
മഞ്ഞുകാലത്തും
ശിശിരത്തിലും നമ്മള്‍ കണ്ടുമുട്ടാറുണ്ട്
അനാഥത്വത്തിന്‍റെ വിശപ്പിലും
ഓര്‍മ്മകളുടെ ഒഴുക്കിലും
ഉപേക്ഷയുടെ മരവിപ്പിലും
നമ്മളൊരേ ദിശയില്‍ സഞ്ചരിക്കുന്നു...
തഴമ്പുകളില്‍ വീണ്ടും
മുറിവ് പടരുമ്പോള്‍
ഞാനറിയുന്നു ..
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രണയത്തിന്‍റെ ആത്മതത്വം
പറഞ്ഞുതന്നവന്‍റെ ഉപഹാരം ..
എന്‍റെ മനസ്സിലെ
തകര്‍ന്ന തെരുവുകളില്‍ ,
ബഹളങ്ങളില്‍
വിണ്ടു കീറിയ പാദങ്ങള്‍ക്കൊണ്ട്
അജ്ഞാതനെപ്പോലെ  നീ നടപ്പുണ്ട്
കവിതയെഴുതുവാന്‍
ഒരു കടലോരം തേടി .. !! 

8 comments:

  1. "സുഹൃത്തെ,മരണത്തിനപ്പുറവും ഞാന്‍ ജീവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും"
    http://kaathi-njan.blogspot.com/2012/10/blog-post_21.html

    ReplyDelete
  2. മണ്മറഞ്ഞ കവിയ്ക്ക് സ്മരണാഞ്ജലി.

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. വാക്കുകള്‍ കൊണ്ട് ഒരുപഹാരം

    ReplyDelete
  4. ഇതുമതി
    അയ്യപ്പന്‍ ഓര്‍മ്മിയ്ക്കപ്പെട്ടു

    ReplyDelete
  5. മരിക്കുന്നതിനു മുമ്പ് ജീവിച്ചിരുന്നു അന്ന് കവിതയെ വായിച്ചു കവിയെ മരിക്കാൻ വിട്ടു
    മരിച്ചു കഴിഞ്ഞു കവിയെ വായിക്കുന്നു അന്നും ഇന്നും വായിക്കാൻ സുഖം ജീവനില്ലാത്തത് തന്നെ

    ReplyDelete
  6. ആ കവിയുടെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ ഇത് മതി....

    http://strangersway.blogspot.com/

    ReplyDelete
  7. അയ്യപ്പന്‍; കവിതയുടെ മുറിവ്. !!

    ReplyDelete