Tuesday, October 29, 2013

മറവിയിലേയ്ക്കൊരു പ്രയാണം


ഇളവെയിലുകളില്‍ പോലും
നാം നനഞ്ഞു നടന്ന തണലുകളില്‍
വഴിവിളക്കുകള്‍ എന്നാണോമനേ
നിരന്തരമായൊരു
രാത്രിയിലേയ്ക്ക് മിഴികൂമ്പിയത്  ?
നിലാവെളിച്ചത്തിന്‍റെ
നിശാപുഷ്പങ്ങളിലേയ്ക്ക്
പാതിരാവില്‍
പതുങ്ങിയെത്തിയിരുന്ന
നിന്‍റെ സ്വപ്നച്ചിലങ്കകള്‍
മൂകമായതെന്നാണ് ?
എന്‍റെ പ്രണയാകാശത്തുനിന്നും
അള്‍ഷിമേഴ്സിന്‍റെ
ജയില്‍മുറ്റത്തേയ്ക്കുള്ള
നിന്‍റെ പ്രയാണത്തില്‍
എനിക്കെന്‍റെ ഋതുക്കളും
പകലുകളും നിറമില്ലാതെ
നരച്ചുപോയിരിക്കുന്നു..
പാടവരമ്പുകളിലൊരു
പട്ടുപാവാടക്കാരിയെ
തോരാമഴയത്തും കാത്തുനിന്നൊരു
യൌവനത്തിലെ
കുതിര്‍ന്നു പോയ ചിത്രത്തിലേയ്ക്ക്
വെറുതെ വിരലോടിക്കയാണ് ഞാന്‍..
ഈ തോളില്‍ കാലങ്ങളായ് കത്തിനിന്ന
നിന്‍റെ മന്ദസ്മിതങ്ങള്‍
തണുത്തുറഞ്ഞെന്നെയിന്നു
മരവിപ്പിക്കുന്നു .. !
നിന്‍റെ മറവിയുടെ
ശീതീകരിച്ച മുറിയില്‍
നമ്മെ വിഭജിപ്പിക്കുന്നതൊരു
അഴലിന്‍റെ പുഴയാണ് ...
അതില്‍ ഞാന്‍ മാത്രമറിയുന്ന
ഞാന്‍ മാത്രമനുഭവിക്കുന്ന
നീന്തലറിയാത്തൊരു  കാറ്റിന്‍റെ പിടച്ചില്‍  ..
ദൂരെയൊരു ചിപ്പിക്കുള്ളില്‍
മുത്തുപോലെ ശാന്തമായി നീ
എന്നില്‍ നിന്നും
ദൂരേയ്ക്ക് ദൂരേയ്ക്ക് തുഴയുന്നു.. 

1 comment:

  1. നിറമില്ലാത്ത ഋതുക്കൾ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete