Wednesday, November 13, 2013

വിയര്‍ക്കുന്ന കണ്ണീര്‍

പ്രാരാബ്ധത്തിന്‍റെ ദേശത്തുനിന്നുമുള്ള
ഒറ്റവണ്ടിയില്‍ കയറി
ഓര്‍മ്മകളുടെ വഴിലൂടെ തിരിഞ്ഞുനോക്കാതെ
പാഞ്ഞുപോകുമ്പോള്‍ ,
ആഞ്ഞടിക്കുന്ന
ഉപ്പുകാറ്റില്‍ കണ്ണുകലങ്ങാതിരിക്കാന്‍
ശ്രദ്ധിച്ചിരുന്നു ..
ഉള്ളിലൊരു പെരുമഴക്കാലം
കരഞ്ഞുനിലവിളിച്ചപ്പോള്‍
കാതുകളുടെ വാതിലുകള്‍
കൊട്ടിയടയ്ക്കാനും മറന്നില്ല ..
സൂചിമുനകള്‍ പോലെ
നിസ്സഹായമായ നോട്ടങ്ങള്‍
നാഡികളിലേയ്ക്ക് ആഴ്ന്നപ്പോള്‍
പൊട്ടിച്ചിരിച്ചത് അഭിനയമായിരുന്നെന്ന്
ആരുമറിഞ്ഞില്ല..
മുറ്റത്തെ അമ്മമണത്തില്‍ നിന്നും
മരുഭൂമിയുടെ ചൂടിലേക്ക്
പറിച്ചുനട്ടൊരു ചെടിയുടെ വേരുകള്‍
കടലുകള്‍ക്കക്കരെ ചോരയൊലിപ്പിക്കുമ്പോള്‍
മണലില്‍ വീണുണങ്ങിയ ഇതളുകളും
പൊട്ടിക്കരഞ്ഞിട്ടുണ്ടാവും
ആരും കാണാതെ,
ആരും കേള്‍ക്കാതെ.. !
പാതവിളക്കിനു താഴെ
ചാരുകസേരകള്‍ ഒറ്റപ്പെടുമ്പോള്‍
കൈകളില്‍ തലയുടെ ഭാരംവച്ച്
കണ്ണുകള്‍ നിലത്തേയ്ക്ക് കൊഴിയുമ്പോള്‍
ദൂരെയൊരമ്മ മടിയില്‍ നിന്നും
മണ്ണെണ്ണവിളക്കിന് ചോട്ടിലേക്ക്
ഇറക്കിവയ്ക്കുന്ന നോട്ടുകള്‍ നനഞ്ഞത്‌
മകന്‍റെ വിയര്‍പ്പിലോ
അമ്മയുടെ കണ്ണീരിലോ ?

No comments:

Post a Comment