Sunday, November 24, 2013

കടലിനെ കാത്തിരുന്ന കര


തല്ലിക്കൊഴിച്ചും ,
നിറയെ പൂവിട്ടും ,
മെല്ലെ മുളപൊട്ടിയും 
കുന്നില്‍ ചെരുവിലെ മരത്തില്‍ 
ഋതുക്കളുടെ തീരാനടനം
ഇരുളും വെളിച്ചവും പലതായ് മുറിഞ്ഞും 
പുനര്‍ജ്ജനിച്ചും ഇണചേര്‍ന്നുമങ്ങനെ ..
പാതിരാത്രിയില്‍ പെയ്യ്തു തോര്‍ന്ന 
ആകാശമാകെ 
ഇലക്കുമ്പിളില്‍ നിറച്ചുനിന്ന 
മാമരച്ചോട്ടിലേയ്ക്കൊരു
കൊടുംകാറ്റഴിഞ്ഞു വീണതും
നനഞ്ഞൊഴുകുന്ന കണ്ണാടിച്ചില്ലിനപ്പുറം
പുഴപോലെ നീയും
നരകമുഖത്തേയ്ക്കു തുറന്നിട്ട
വഴിയില്‍
പകച്ചു പോയ ഞാനും ..
ചൊല്ലാനൊരു കവിതയില്ലാതെ
പറയാനൊരു ഭാഷയില്ലാതെ
എഴുതാനൊരു ലിപിയില്ലാതെ
ഒരു കൊടുംകാറ്റിന്‍റെ
ഉദ്ഭവം തിരയുകയാണ് ഞാന്‍
നിന്‍റെ ഒഴുക്കിലെ ഉറവ തേടുകയാണ് ഞാന്‍
എന്നില്‍ നീ തീര്‍ത്ത വിജനമായ തീരം
ഒരു കടലിനു വേണ്ടിക്കാത്തിരിക്കുന്നു ..
ഒഴുകി വറ്റാതെ ,
തീരത്തെ വന്നു പുണരണം നീ.. 

2 comments:

  1. കടലിനെ കാത്തിരിക്കുന്ന തീരവും തീരത്തെ തേടിയെത്തുന്ന തിരയും.

    ReplyDelete
  2. കരയുന്ന കര


    നല്ല കവിത

    പുതുവത്സരാശം സകൾ...

    ReplyDelete