Saturday, November 23, 2013

അമ്മയില്‍ നിന്നും പറന്നകലുന്ന മകള്‍

എത്ര തിരികള്‍
എന്‍റെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഉരുകിയിട്ടാണ്
മകളെ ഒടുവില്‍
നീയെന്‍റെ ഗര്‍ഭാശയഭിത്തിയോട് ചേര്‍ന്നിരുന്ന്
ജീവശ്വാസം പകുത്തെടുത്തത് ..
ഏതെല്ലാം വേദനകളെ കീറത്തുണിയില്‍
പൊതിഞ്ഞു മാറ്റി വച്ചിട്ടാണ്
ഒരു  താരാട്ടില്‍ നിന്നെ  ഞാന്‍
പട്ടുപൊതിഞ്ഞുറക്കിയത് ..
ഏതേതു തെരുവുകളില്‍
ഏതെല്ലാം നാടകങ്ങളില്‍
അമ്മയെന്ന മുഖത്തെ ഭദ്രമായ്‌ മൂടിവച്ച്
ഞാനെന്‍റെ
ചായം പുരട്ടിയ ചുണ്ടുകള്‍ക്കടിയില്‍
നിനക്കായുള്ള വാത്സല്യത്തെയും
പൊതിഞ്ഞുപിടിച്ചു..
ഏതു സന്ധ്യയുടെ മറവിലാണ്
അമ്മമാറിന്‍റെ കരുത്തില്‍ നിന്നും
പ്രലോഭനങ്ങളുടെ
മയക്കുമരുന്നുകളിലേയ്ക്ക്
നിന്‍റെ ചിറകുകള്‍ തളര്‍ന്നുവീണത്‌ ?
നിന്നെയൊന്നെത്തിപിടിക്കാനാവാതെ
അമ്മയുടെ കൈകളില്‍ കാലം വിലങ്ങുതീര്‍ത്തത്
ഏതു ദു:സ്വപ്നത്തിന്‍റെ കയത്തിലെറിഞ്ഞത്.. 

2 comments:

  1. Miss. Gilu.....ഒരുപക്ഷെ അത് മകള്ക്ക് കൈവന്ന പ്രായത്തിന്റെ ബലം .... കാലത്തിന്റെ ധൈര്യം .... കവിതയുടെ ആത്മാവും ഈ ചോദ്യവും വിസ്മരിക്കാൻ ആവുന്നില്ല .........

    അമ്മമാറിന്‍റെ കരുത്തില്‍ നിന്നും
    പ്രലോഭനങ്ങളുടെ
    മയക്കുമരുന്നുകളിലേയ്ക്ക്
    നിന്‍റെ ചിറകുകള്‍ തളര്‍ന്നുവീണത്‌ ?

    വീണ്ടും .....
    നിന്നെയൊന്നെത്തിപിടിക്കാനാവാതെ
    അമ്മയുടെ കൈകളില്‍ കാലം വിലങ്ങുതീര്‍ത്തത്
    ഏതു ദു:സ്വപ്നത്തിന്‍റെ കയത്തിലെറിഞ്ഞത്...... നല്ല എഴുത്ത്!

    ReplyDelete
  2. നല്ല കവിത

    പുതുവത്സരാശം സകൾ...

    ReplyDelete