Friday, November 8, 2013

ദൈവത്തെ മുതലെടുക്കുന്നതിനുള്ള പരിധി

പള്ളിമേടകളിലും
പ്രാര്‍ഥനായോഗങ്ങളിലും
സമ്പന്നരുടെ തിരുവത്താഴങ്ങളിലും
ഉയിര്‍ത്തു നില്‍ക്കുന്ന വിശ്വാസത്തിനു പിന്നില്‍
കണ്ണീരു വാര്‍ക്കുന്ന ആര്‍ക്കോവേണ്ടി
ദൈവത്തിന്‍റെ വിലാപമുണ്ടോ ?
ഊണുമേശകളുടെ സമൃദ്ധിയില്‍
നന്ദിയുടെ പരമോന്നതിയില്‍ നിന്നുകൊണ്ട്
ദൈവം കണ്ണീരൊഴുക്കുന്നുണ്ടോ ?
തിരുവസ്ത്രങ്ങളും തിരുക്കണ്ണുകളും
തേടിയെത്താത്ത നിരത്തുകളില്‍
പുഴുവരിച്ചു കിടക്കുന്ന പട്ടിണികള്‍ക്കിടയില്‍
അലറിവിളിക്കുന്ന വൃണങ്ങളില്‍
കൂട്ടിപ്പിടിച്ച കൈകള്‍ക്കുള്ളില്‍
ദൈവത്തിനും വേദനിക്കുന്നുണ്ടോ ?
വിശപ്പിനും സമൃദ്ധിക്കും നടുവിലെ
ഏതു ദേവാലയത്തിലാണ്
സര്‍വ്വശക്തന്‍റെ വാസം ?
സമത്വത്തിന്‍റെ വേദപാഠങ്ങളില്‍
സ്നേഹത്തിന്‍റെ പ്രസംഗങ്ങളില്‍
ദൈവം ക്രൂശിക്കപ്പെടുന്നുവോ ?
ഒരു വെള്ളപ്പൊക്കത്തിന്‍റെ കുത്തൊഴുക്കില്‍
ഒരു സുനാമിയുടെ പാച്ചിലില്‍
ഒരു മാരകരോഗത്തിന്‍റെ പടര്‍പ്പില്‍
ദൈവം നമുക്ക് പാഠങ്ങള്‍ തന്നുതുടങ്ങും ..
അന്ന് നമ്മളതും സ്വീകരിച്ചേ മതിയാവൂ.. !! 

1 comment:

  1. അങ്ങേ തിരുഹിതം ഭൂമിയിൽ
    എന്നെന്നും...

    നല്ല കവിത

    പുതുവത്സരാശം സകൾ...

    ReplyDelete