Monday, August 13, 2012

എന്‍റെ അച്ഛന് ... !

എഴുത്തിന്‍റെ മഹാലോകത്തിലേയ്ക്കെന്‍റെ നാഡികള്‍ വളര്‍ന്ന്തുടങ്ങിയപ്പോഴോന്നും, മനസ്സില്‍ പലവട്ടം വാക്കായി വിരിഞ്ഞിട്ടും പകര്‍ത്താന്‍ കഴിയാതിരുന്നൊരു കവിതയാണങ്ങ് !അമ്മയുടെ താരാട്ടും, അമ്മയുടെ ചിന്തകളും , അമ്മയുടെ നൊമ്പരങ്ങളുമെല്ലാം തൂലികയില്‍ വാചാലമായപ്പോഴും .. അങ്ങയെ മറന്നതല്ല. പ്രസവിക്കാതെ തന്നെ അമ്മയോളം എനിക്കായി ഉരുകിയ ഹൃദയമാണ് എന്നെനിക്കറിയാം.മനസ്സില്‍ ഞാനൊരു സ്വപ്നമായി പൂവിട്ടത് മുതല്‍ ഇന്നോളം ,അടര്‍ത്തി മാറ്റാതെ ആ സ്നേഹത്തിന്‍റെ ചൂടിലും ചൂരിലും തളിര്‍ത്തു ഞാനിന്നീ ഭൂമിയുടെ നടുവിലൊരു വാക്കിന്‍റെ തുടിപ്പായി മാറുന്നു.
മുഖം കറുപ്പിച്ചും, സ്നേഹിച്ചും , ലാളിച്ചും അങ്ങെനിക്ക് മുന്‍പില്‍ തുറന്നു കാട്ടിയത് നന്മയുടെ നിറമുള്ള യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കുള്ള വിശാലമായ ജാലകമാണ്. ശരിയായത് തിരഞ്ഞെടുക്കാനും , തെറ്റെന്നു തോന്നുന്നത് ത്യജിക്കാനും , നൊമ്പരങ്ങളുടെ കൊടുംകാറ്റടിക്കുമ്പോഴും കെടാതെ ആളിപ്പടരാനും പഠിപ്പിച്ച ദിവ്യശക്തിയുള്ള അദ്ധ്യാപകനാണങ്ങ് !
ഒന്നുമടിച്ചേല്‍പ്പിക്കാതെ എന്‍റെതായ വഴികളില്‍ താങ്ങായി കൂടെ നിന്ന് , എന്‍റെ വിശ്വാസങ്ങളില്‍നിന്നെന്നെ പിന്‍തിരിപ്പിക്കാതെ , സ്വപ്നങ്ങളില്‍ എന്നെ തളച്ചിടാതെ, അച്ഛാ എന്നഭിമാനത്തോടെ , അതിന്‍റെ പൂര്‍ണ്ണമായ അര്‍ഥം ഗ്രഹിച്ചു വിളിക്കാന്‍ പഠിപ്പിച്ചതിന് ഏതക്ഷരങ്ങള്‍ കടമെടുത്താണ് ഈ നന്ദി ഞാന്‍ അങ്ങേയ്ക്ക് സമ്മാനിക്കേണ്ടത് ? ഇനി വരും ജന്മങ്ങളിലും ആ മനസ്സിന്‍റെ കോണിലൊരുറവയായി ജനിക്കാനുള്ള വരത്തിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു. 

5 comments:

  1. "ശരിയായത് തിരഞ്ഞെടുക്കാനും , തെറ്റെന്നു തോന്നുന്നത് ത്യജിക്കാനും , നൊമ്പരങ്ങളുടെ കൊടുംകാറ്റടിക്കുമ്പോഴും കെടാതെ ആളിപ്പടരാനും പഠിപ്പിച്ച ദിവ്യശക്തിയുള്ള അദ്ധ്യാപകനാണങ്ങ് !"

    എന്തായാലും നന്നായി അച്ഛനെയും ഓര്‍ത്തത്‌....!
    അദ്ദേഹത്തിന്റെ അനുഗ്രഹം നിന്റെ എഴുത്തില്‍ നിറഞ്ഞു നില്കട്ടെ
    ആശംസകള്‍....

    ReplyDelete
  2. Read all your posts . This one touched my heart.

    ReplyDelete
  3. അകലാത്ത മനസ്സുള്ളത് അച്ഛനാണ്

    ReplyDelete
  4. അക്ഷരങ്ങളെല്ലാം ഒന്ന് തന്നെയെങ്കിലും ഇതിലെ വാക്കുകള്‍ ഏറെ മനോഹരം... മറക്കാതെ പോയതിനു ആ അനുഗ്രഹം എന്നും കൂടെ (മറന്നു പോയാലും കുറയില്ല എന്നത് സത്യം തന്നെ)

    ReplyDelete