Friday, November 2, 2012

തിരിച്ചറിവ്

ദൂരമല്‍പ്പം കടന്നപ്പോഴാണ്,
കായല്‍ക്കരയില്‍
തമ്മില്‍ മത്സരിക്കുന്ന ഋതുക്കള്‍ ,
പീലിത്തുമ്പില്‍ തൂങ്ങിമരിച്ച
കണ്ണീരിന്‍റെ ചങ്കുതുളച്ചുള്ളില്‍
കയറിയത് .

കൈനീട്ടിയാ കാട്ടുശതാവരിപ്പൂവില്‍
ഒന്ന് തൊടാന്‍ തുനിഞ്ഞപ്പോഴായിരുന്നു
വിരലുകള്‍ തേടിയത്
കൂപ്പിയ കൈകളിലെരിഞ്ഞു തീര്‍ന്നവ
നിഷേധിക്കപ്പെട്ട ജീവിതസന്ധ്യയിലെവിടെയോ
അറുക്കപ്പെട്ടിരിക്കുന്നു !

ഉണങ്ങിവീണ സ്വപ്നങ്ങളില്‍ ചവുട്ടാതെ
ദൂരെ മാറി നടക്കാനായിരുന്നു
പാദങ്ങളെ നോക്കിയത്
മുള്ളുകള്‍ തറഞ്ഞവ ചോരപ്പുഴയൊഴുക്കിയിരുന്നുവല്ലോ ?
ഇന്ന് വ്യഥയുടെ മരചോട്ടിലാരെയോ
ധ്യാനിക്കാന്‍ പോയിരുന്നത്രേ .. !

അസ്ഥിയുടെ ആഴങ്ങളില്‍
അമ്മയുടെ കരങ്ങളുടെ ലാളന
കട്ടപിടിച്ചു കുറുകിയിരുന്നു !
പലതായ് വേര്‍പെട്ട്
പലതായ് നുറുങ്ങി,പട്ടുപൊതിയാതെ
മണ്‍കുടം നിറയ്ക്കാതെ ചിന്നിചിതറി..!

വാടി വീഴുന്ന ഹേമന്തത്തിനു ചോട്ടിലൂടെ
കാറ്റിന്‍റെ കുളിരുചൂടാതെ
ഒരു ജഡമൊഴുകിയകലുന്നു !
അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ് ...
അല്ല അതെന്റെ ആത്മാവാണ് !!
തീര്‍ത്തും അനാഥമായ എന്‍റെ ആത്മാവ് !!

5 comments:

  1. "അതിനെന്‍റെ ആത്മാവിന്‍റെ മുഖമാണ്"
    കവിത നന്നായിട്ടുണ്ട്..

    ReplyDelete
  2. ആത്മാവിന്റെ മുഖം..!!!

    ReplyDelete
  3. കായലിലൂടെ..?
    അതോ കാലിലെ ചോരപ്പുഴയിലൂടെ..?
    ഒഴുകിയകലുന്ന ജഡം..
    നല്ല വരികള്‍

    ReplyDelete
  4. നല്ല വരികള്‍

    ReplyDelete
  5. ലളിതം ... മനോഹരം... ആശംസകൾ

    ReplyDelete