Wednesday, November 13, 2013

ഹയാന്‍


മുറ്റമടിച്ചപ്പോള്‍ കൂട്ടിയിട്ട കരിയിലകളെ
വീണ്ടും മുറ്റമാകെ പറത്തിയപ്പോള്‍
നിന്നോടെനിക്ക് സ്നേഹമായിരുന്നു ..
ഓടിനടന്നെന്‍റെ പൂക്കളെയാകെ
കൊരിത്തരിപ്പിച്ചപ്പോഴും ,
പുതുമഴക്കുളിരില്‍
വെളിച്ചം മെല്ലെ പാത്തുനിന്ന
വരാന്തയുടെ ചൂടിലേയ്ക്ക്
കുട്ടിയുടെ കുസൃതിയോടെ കയറിവന്ന്,
ഓല മേഞ്ഞ വീടിന്‍റെ പാവാടത്തുമ്പാകെ നനച്ചിട്ട്‌
കൈകൊട്ടിച്ചിരിച്ചപ്പോഴും
നിന്നോടെനിക്ക് വാത്സല്യമായിരുന്നു..
പ്രഭാതങ്ങളുടെ മഞ്ഞുമൂടിയ കവലയില്‍
പതുങ്ങിനിന്ന് ,
വഴിയോരങ്ങളുടെ അനാഥമായ വിങ്ങലുകളില്‍,
വൃണങ്ങളില്‍
പൂക്കള്‍ കൊണ്ടുവന്ന്
വിതറി സമാശ്വസിപ്പിച്ചു..
ആളനക്കമില്ലാത്ത ശ്മശാനമൂകതയില്‍
നീ പുതിയ പാട്ടുകള്‍ പാടിപ്പടിച്ചു...
മുളംകാടുകളുടെ ഏകാന്തമൌനത്തിലേയ്ക്ക്
പ്രണയത്തോടെ നീ ചുണ്ടുകള്‍ ചേര്‍ത്തു..
കടലിന്‍റെ വിരിമാറിലെ
നിലക്കാത്ത ഓളങ്ങളില്‍നിന്ന്,
ദൂരം തേടുന്ന പക്ഷിച്ചിറകിലെ
ഊര്‍ജ്ജത്തില്‍ നിന്ന്
മനസ്സ് നിറഞ്ഞ പൂക്കാലങ്ങളുടെ
സന്ദേശത്തില്‍ നിന്ന്
എപ്പോഴാണ് നീ ഭ്രാന്തമായ ജ്വരയോടെ
പിഞ്ചുകുഞ്ഞുങ്ങളെ
കൊന്നൊടുക്കാന്‍ തുടങ്ങിയത് ?
പ്രകൃതിയുടെ കളിത്തൊട്ടിലില്‍നിന്നും എന്നാണു നീ
കെടുതിയുടെ തുറസ്സിലേയ്ക്ക് വളര്‍ന്നത്‌ ?
നീയിന്നലെ നിരത്തിയിട്ടത്
എന്‍റെ മുറ്റത്തെ കരിയിലകളല്ല
ചങ്കും കരളും
ചിന്തകളും സ്വപ്നങ്ങളുമുള്ള ആയിരങ്ങളെയാണ്
പതിനായിരങ്ങളെയാണ് .. !!
നീയിന്നലെ കുലുക്കിവീഴ്ത്തിയത്
വഴിവക്കത്തെ പൂക്കളെയല്ല ,
ഒരു ദേശത്തിന്‍റെ ഹൃദയമിടിപ്പുകളെയാണ് !!
ഇന്നലെ നീ ഓടിനടന്നത്
പാട്ടിന്‍റെ താളത്തിലൂടെയല്ല ,
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഗര്‍ഭിണികളുടെയും
വൃദ്ധന്മാരുടേയും, രോഗികളുടെയും
താളമില്ലാത്ത തീരാത്തേങ്ങലിലൂടെയാണ് ,
ചവുട്ടി മെതിച്ചത് പിഞ്ചുമൊട്ടുകളെയും
വിടരാത്ത പൂക്കളെയുമാണ്‌.. !!
എരിയുന്ന മെഴുകുതിരി വെട്ടത്തില്‍
കണ്ണീരു വീഴുമ്പോള്‍
അതിലൊറ്റക്കിരുന്നു നീയും വിതുമ്പരുത്..
അശ്രുസാഗരത്തിലെങ്കിലും ഓളമായി നീ
തഴുകരുത് ..
നീ പ്രഹരിച്ചു വീഴ്ത്തിയവര്‍ക്ക് വേണ്ടി
കൊന്നു കൂട്ടയവര്‍ക്ക് വേണ്ടി
ഞങ്ങള്‍  പ്രാര്‍ഥിച്ചോട്ടെ..  

3 comments:

  1. പ്രകൃതിയുടെ വികൃതി .

    ReplyDelete
  2. Typhoon haiyan
    നീ കൊന്നുകൂട്ടിയവര്ക്ക് വേണ്ടി
    ഞങ്ങൾ പ്രാർത്ഥിച്ചോട്ടെ ...

    ReplyDelete
  3. നല്ല കവിത

    പുതുവത്സരാശം സകൾ...

    ReplyDelete