Tuesday, November 19, 2013

സ്ത്രീധനം

അയലത്തെ വീട്ടിലെ സുന്ദരിപ്പെണ്ണ്‍
ഈയിടെയാണ്
പ്രത്യാശയുടെ നൂറുപവനുമായി
പട്ടിണിയുടെ ചോരുന്ന വീട്ടില്‍ നിന്നും
അത്യാഗ്രഹത്തിന്‍റെ കോട്ടയിലേയ്ക്ക്
കെട്ടിക്കയറിവന്നത്.
ഒരു തവണയെ ഞാനവളെ കണ്ടിട്ടുള്ളു
നീണ്ട വാലുകളുള്ള കണ്ണില്‍ നിന്നും
രാത്രിയുടെ തൊങ്ങലുകള്‍ മുള്ളുകള്‍ പോലെ
നീണ്ടു നിന്ന് മിന്നലുകള്‍ പായിച്ചു.
ഇടയ്ക്കിടെ
താളവും ശ്രുതിയുo ഇമ്പവുമുള്ള
അടങ്ങിയ കരച്ചില്‍
എന്‍റെ വീടിന്‍റെ കോണികയറിവരും.
കാരണമറിയാത്ത ഉല്‍കണ്ഠ
എന്നില്‍ നിന്നും ഇഴഞ്ഞിറങ്ങി
ഭദ്രമായി പൂട്ടിയ
അവരുടെ വലിയവീടിന്‍റെ പടിക്കലെത്തി
അകത്തേയ്ക്കു നോക്കും
പിന്നെ
ഒന്നും മിണ്ടാതെ തിരിച്ചെത്തും..
അവള്‍ വന്നതില്‍ പിന്നെ
ആ വീടിനു മുറ്റം നിറയെ ചുവന്ന പൂക്കളാണ്
അകത്തളങ്ങളും കണ്ണീരുപോലെ
തിളങ്ങാന്‍ തുടങ്ങിയെന്ന്
ആരോ അടക്കം പറഞ്ഞു.
ചില രാത്രികളിലെ നിലാവത്ത്
കള്ളുകുഴയുന്ന രാക്ഷസനാവിന്‍റെ
അട്ടഹാസം
ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു..
എന്‍റെ വിചാരങ്ങള്‍ക്കും
അയാളുടെ പിടിവാശിക്കും നടുവില്‍
ചന്ദനനിറമുള്ള ഏതോ ദാരിദ്ര്യം
സിഗരറ്റുകുറ്റികളാല്‍ പൊള്ളി മുറിവേറ്റു ..
പിന്നെയൊരു ദിവസം
റെയില്‍വെ പാളത്തില്‍
ചോര്‍ന്നു പോയ ഒരു പാട്ടിനൊപ്പം
ഒരു തുണ്ടാകാശവും ചിതറിപ്പോയത്രേ ..
ആ മുറ്റത്തു പിന്നീടൊരിക്കലും
പൂക്കാതെ പോയ ചുവന്ന പൂക്കള്‍
ഒരായിരം ചോദ്യങ്ങളോടെ എനിക്ക്
മുന്‍പില്‍ വിരിഞ്ഞുനിന്നു ..

(മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌ )

3 comments:

  1. സ്ത്രീധനം എന്ന ശാപം വരുത്തിയ ദുര്‍ഗ്ഗതി നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  2. വിഷയത്തോട് താല്പര്യം ഇല്ല ...Sorry

    ReplyDelete