Monday, November 4, 2013

വൈകിപ്പോയ കൂടിക്കാഴ്ച്ച


ചായമെല്ലാം അടര്‍ന്ന
ഈ ആശുപത്രിയുടെ
വിവര്‍ണ്ണമായ ഭിത്തിമേല്‍
പാതിയില്‍ നിലച്ച
ഘടികാരസൂചിയില്‍
കണ്ണുകള്‍ തറഞ്ഞുപോയ
ഒരു ചിന്തയിലായിരുന്നു
പ്രണയമേ നിന്‍റെയും മരണം .. !
അണുക്കള്‍ പൂക്കളമിട്ടിരുന്ന
രക്തക്കുഴലുകളില്‍
എണ്ണമില്ലാത്ത നിമിഷങ്ങളെ
ജ്വലിപ്പിച്ചു നിറുത്തിയ നിനക്ക് വേണ്ടി
ഒന്നും കരുതിവച്ചില്ല ഞാന്‍ ..
ഒന്നും സമ്മാനിച്ചില്ല ഞാന്‍ ..
പക്ഷെ മരണത്തിന്‍റെ മലയിടുക്കുകളില്‍
കാലത്തോടൊപ്പം ഞാനും
ആര്‍ത്തുപെയ്യാന്‍ തുടങ്ങിയപ്പോള്‍ ,
ഓര്‍മ്മകളില്‍ കണ്ണീര്‍ച്ചാലുകള്‍ക്കീറി
എന്നിലേയ്ക്ക്
നീ ഒഴുകിത്തുടങ്ങിയിരുന്നോ ?
അതോ നിന്നിലെയ്ക്ക് ഞാനോ ?
എന്നോ കാലത്തിന്‍റെ
അഗ്നിവേഗങ്ങളില്‍ പെട്ടുപോയ
പ്രണയകാലം
വീണ്ടുമൊരു ഞെട്ടലോടെ
എന്നെ തിരിഞ്ഞുനോക്കിയത് മരുന്നുകള്‍
രോഗങ്ങളുമായി ക്യൂ നില്‍ക്കുന്ന
ഈ മുറ്റത്തുവച്ചാണ് ..
അപ്പോഴേയ്ക്കും നമ്മളെത്രയോ കാതങ്ങളുടെ
വരമ്പുകള്‍ നമുക്കിടയില്‍ പണികഴിപ്പിച്ചിരുന്നു ..
എത്ര മടകള്‍ക്കൊണ്ടാണ് ഓര്‍മ്മയുടെ ഒഴുക്കിനെ
പിടിച്ചു നിറുത്തിയതും ,
വിധിയുടെ കനകക്കൂട്ടില്‍ ബന്ധിച്ചതും .. !!
ഒരു പിടിവിട്ടാല്‍
തകര്‍ന്നു പോകുന്ന കെട്ടുകള്‍ക്കുള്ളില്‍
പിന്‍വിളി പ്രതീക്ഷിക്കാതെ
നമ്മള്‍ എണ്ണിത്തീര്‍ത്ത ദിവസങ്ങള്‍
സംവത്സരങ്ങളാഘോഷിച്ചതും.. ,
നമ്മളറിയാതെ
നമുക്ക് മുകളിലൊരാകാശം
വിണ്ടുകീറി
ചോരവാര്‍ത്തസ്തമിച്ചതും..,
നമ്മളെന്തേ അറിയാതെ പോയി ?
ഒരു കടല്‍ വറ്റുന്ന കാലത്തോളം
ഒരാകാശം മുഴുവനായ് പെയ്യുവോളം
നമ്മലെന്തിനാരെ കാത്തിരുന്നു ?
ഇന്നിതാ തിരി കെടുന്നു
ചോദിക്കാന്‍ കാത്തുവച്ചതും
പറയാന്‍ ബാക്കിവച്ചതും
കേള്‍ക്കാന്‍ കൊതിച്ചതും
വെറുമൊരു കവിതയിലാക്കി
നിന്നിലേയ്ക്കെറിഞ്ഞു തന്നിട്ട്
വീണ്ടും ഞാന്‍ തോല്‍വി സമ്മതിക്കുകയാണ്
കാലത്തിനും വിധിക്കും
വൈകിയെങ്കിലും
വീണ്ടുമെത്തിയ നിനക്കും മുന്‍പില്‍.. !! 

1 comment: